ന്യൂദല്‍ഹി: കള്ളപ്പണ നിക്ഷേപത്തില്‍ മനഃപൂര്‍വം സര്‍ക്കാരിനെ ചതിച്ച് നികുതിവെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ നൂറിലധികം പുതിയ പരാതികള്‍ കൂടി ലഭിച്ചതായി ആദായനികുതി വകുപ്പധികൃതര്‍ അറിയിച്ചു. നികുതിയും പിഴയുമടക്കം 3200 കോടി രൂപയാണ് ഇതുമൂലം സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടമാകുന്നത്. നേരത്തെ 60 ലധികം പരാതികളാണ് ലഭിച്ചിരുന്നത്. മാര്‍ച്ച് 31 നകം നികുതിയും പിഴയുമടക്കം ഇതുവഴി 3150 കോടി രൂപ ശേഖരിക്കാനാവുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. എച്ച്എസ്ബിസിയില്‍ പണം നിക്ഷേപിച്ച 240 ഓളം കേസുകള്‍ ഇപ്പോള്‍ വകുപ്പിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് വകുപ്പ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
എച്ച്എസ്ബിസിയില്‍ 628 ഭാരതീയരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബാങ്ക് തയ്യാറല്ല. ഇവ ‘അതീവ’ രഹസ്യമാണെന്നാണ് ബാങ്ക് അധികൃതര്‍ അവകാശപ്പെടുന്നത്. ഇവരില്‍ 200 പേര് പ്രവാസി ഭാരതീയരാണ്. സര്‍ക്കാരിനെ മനഃപൂര്‍വം നികുതിവെട്ടിച്ച് 428 കേസുകളെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതുവഴി 4500 കോടിയോളം രൂപ സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം കേസുകള്‍ അതിവേഗ കോടതിയിലേക്ക് നീക്കുമെന്ന് ഐടി വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 31 നകം ഇവയുടെ നടപടി പൂര്‍ത്തീകരിക്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: