ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. എല്ലാവര്ക്കും ഒപ്പം എല്ലാവരുടേയും വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു രാഷ്ട്രപതി പറഞ്ഞു.
വ്യാഴാഴ്ച റെയില്‍ ബജറ്റും ശനിയാഴ്ച പൊതു ബജറ്റും അവതരിപ്പിക്കും. മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. 24,25 തീയതികളില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേല് അംഗങ്ങളുടെ നന്ദിപ്രസംഗം നടക്കും. സഭാസമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടിയിട്ടുണ്ട്. ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തിലും പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്കി.
രണ്ടു പാദങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 20 വരെയും ഏപ്രില്‍ 20 മുതല്‍ മെയ് 8 വരെയുമാണ് സമ്മേളിക്കുന്നത്. ആദ്യപാദത്തില്‍ 20 പ്രവര്ത്തനദിവസങ്ങളും രണ്ടാം പാദത്തില്‍ 13 പ്രവര്‍ത്തന ദിനങ്ങളുമാണുള്ളത്. ധനകാര്യ,നിയമവകുപ്പുകളിലേതുള്പ്പെടെ 44 ഇന അജണ്ടകളാണ് കേന്ദ്രസര്‍ക്കാരിന് ബജറ്റ് സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ളത്. പതിനൊന്നിന ധനകാര്യ അജണ്ടകളും റെയില്‍ ബജറ്റും ഗ്രാന്റുകളുടെ ഉപധനാഭ്യര്‍ത്ഥനകളും പുതിയ ഏഴ് ബില്ലുകളും പാസാക്കേണ്ടതുണ്ട്.
2015ലെ ധനകാര്യബില്‍, ആറ് ഓര്‍ഡിനന്‍സുകള്‍, ലോക്സഭയിലെ മൂന്ന് പഴയ ബില്ലുകള്‍, രാജ്യസഭയിലെ പഴയ ഏഴ്ബില്ലുകള് എന്നിവയ്ക്ക് പുറമേ പത്ത് പുതിയ ബില്ലുകള്‍ ഇരു സഭകളിലും അവതരിപ്പിക്കാനുമുണ്ട്. 122-ാം ഭരണഘടനാ ഭേദഗതി ബില്‍. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട 2014ലെ ബില്‍, ലോക്പാല്‍-ലോകായുക്ത ഭേദഗതി ബില്‍ എന്നിവയാണ്ലോക്സഭയില് പാസാകാന്‍ കിടക്കുന്ന ബില്ലുകള്‍. ലോക്സഭയില്‍ പാസായ ശേഷം രാജ്യസഭയിലേക്കായി പരിഗണിക്കുന്നത് കമ്പനി നിയമഭേദഗതി ബില്‍ 2014, പൊതുസ്ഥലങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നിയമ ഭേദഗതി, നഷ്ടപരിഹാര ബില്‍ എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: