ധാക്ക: ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി കാണാതായവരില്‍ 68 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം ധാക്കയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ പദ്മ നദിയില്‍ ഒരു ചരക്കു കപ്പലിലുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ബംഗ്ലാദേശില്‍ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ബോട്ടപകടമാണിത്.
പടൂരിയയില് നിന്ന് രാജ്ബരിയിലെ ദൗലത്ദിയയിലേക്ക് പോയ ബോട്ടില്‍ 140 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 48 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ചരക്കുകപ്പലിലെ മൂന്ന് ജീവനക്കാരെ അറസ്റ്റുചെയ്തു.
ബോട്ടില്‍ എത്ര പേരാണ് ഉണ്ടായിരുന്നതെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും നിരവധി പേര് രക്ഷപെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇന്‍സ്പെക്ടര്‍ സിഹാദ് മിയ പറഞ്ഞു. സംഭവത്തില്‍ ഷിപ്പിംഗ് മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബംഗ്ലാദേശിള്‍ ബോട്ടപകടങ്ങള്‍ നിത്യസംഭവമാണ്. ഓഗസ്റ്റില്‍ പദ്മ നദിക്ക് സമീപത്തെ തന്നെ ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍പെട്ട് നൂറു പേര് മരിച്ചിരുന്നു. 85 പേരെ കയറ്റാനുള്ള ബോട്ടില്‍ 200 പേരാണ് അന്നുണ്ടായിരുന്നത്. ബോട്ട് യാത്രയ്ക്കിടെയുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കാര്യമായി പാലിക്കാത്തതാണ് ബംഗ്ലാദേശില്‍ ബോട്ടപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: