ന്യൂദല്‍ഹി: മധ്യപ്രദേശിലെ ഹോഷംഗാബാദില്‍ അച്ചടിച്ച കറന്‍സിയില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം.
ബാങ്ക് നോട്ടുകളിലെ സുരക്ഷാ ത്രെഡുകളില്‍ എങ്ങനെയാണ് 2012 മുതല്‍ അറബിക് ലിഖിതങ്ങള്‍ കടന്നുകൂടിയതെന്ന് കോടതി ചോദിച്ചു. കള്ളനോട്ടുകള്‍ തടയുന്നതിനുള്ള പ്രധാനഘടകമാണ് സുരക്ഷാത്രെഡുകള്. മുന്‍സര്‍ക്കാരിന്റെ കാലത്താണ് ഇതു സംഭവിച്ചത്.
ഇവിടെ അച്ചടിക്കുന്ന നോട്ടുകള്‍ യഥാര്‍ത്ഥത്തില്‍ കള്ള നോട്ടുകളാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മുന്സിബിഐ ഡയറക്ടര്‍ ഇത് സംബന്ധിച്ച് ആഭ്യന്തരതലത്തില്‍ ഒരു അന്വേഷണം നടത്തി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കാര്യങ്ങള്‍ പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡയറക്ടര്‍ എം.എസ്. റാണ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ അവഗണിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ റാണ സംശയത്തിന്റെ നിഴലിലാണെന്നും മധ്യപ്രദേശിലെ ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ആഗസ്റ്റില്‍ യുപിഎ സര്‍ക്കാര്‍ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 14 മാസങ്ങള്‍ക്ക് ശേഷമാണ് ആദ്യറിപ്പോര്‍ട്ട് വന്നത്. റാണയുടെ നിയമനം സംബന്ധിച്ച് സിവിസി അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ അടുത്തമാസം വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: