ആലപ്പുഴ: സിപിഎമ്മിന്റെ ചരിത്രത്തില്‍ സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദന് ഇല്ലാത്ത ആദ്യത്തെ സംസ്ഥാന സമിതിയാണ് ആലപ്പുഴയില്‍ നടന്നത്. അച്യുതാനന്ദന് പ്രസംഗിക്കാത്ത ആദ്യ സംസ്ഥാന സമ്മേളനവും ഇതാണ്. ആലപ്പുഴയില്‍ നടന്ന മൂന്നാമത് സംസ്ഥാന സമ്മേളനം ചരിത്രത്തില്‍ ഇടംനേടുന്നത് വിഎസിനെ സ്വന്തം നാട്ടില്‍ പൂര്‍ണമായും വെട്ടിനിരത്തിയ സമ്മേളനം എന്ന നിലയ്ക്കായിരിക്കും.
സിപിഐയുടെ വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് 1964ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിഎസ് ഉള്‍പ്പെടെയുള്ള 32 നേതാക്കള്‍ ഇറങ്ങിപ്പോയത്. അതില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു സിപിഎം നേതാവ് അച്യുതാനന്ദന് മാത്രമാണ്.
സമ്മേളനത്തില്‍ നിന്ന് 1964ലെ ഇറങ്ങിപ്പോക്ക് പുതിയ ഒരു പാര്‍ട്ടിക്ക് രൂപം നല്കിയെങ്കില് 2015ലെ വിഎസിന്റെ ഇറങ്ങിപ്പോക്ക് എന്ത് മാറ്റം വരുത്തുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 64ല്‍ സിപിഎം രൂപംകൊണ്ട ശേഷം ആദ്യ സംസ്ഥാന സമ്മേളനം നടന്നത് ആലപ്പുഴയിലായിരുന്നു. അന്ന് മുതല്‍ 2015 വരെ സംസ്ഥാന സമിതിയംഗമായിരുന്നു അച്യുതാനന്ദന്. ഒടുവില്‍ സ്വന്തം നാട്ടില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ നിന്ന് അദ്ദേഹത്തെ പടികടത്തി. ആലപ്പുഴയില്‍ രണ്ടാമത് സംസ്ഥാന സമ്മേളനം നടന്നത് 1988ലായിരുന്നു.
അക്കാലയളവില്‍ അച്യുതാനന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. 88ലെ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സമിതിയംഗമാകുന്നത്.
പാര്‍ട്ടിയില്‍ സര്‍വശക്തനായിരുന്ന അച്യുതാനന്ദന് മലപ്പുറം സമ്മേളനത്തോടെയാണ് ദുര്‍ബലനായി തുടങ്ങിയത്. തുടര്‍ന്ന് കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളില്‍ വിഎസിന്റെ ചിറകരിഞ്ഞു. ഒടുവില്‍ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പൂര്‍ണമായും തുടച്ചുനീക്കി. പക്ഷേ 2006ലും 2011ലും പിബിയുടെ തീരുമാനങ്ങളെ പോലും തിരുത്തിച്ച് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആകാന്‍ വിഎസിന് കഴിഞ്ഞു.
പാര്‍ട്ടിയുടെ ബംഗാള്‍, ത്രിപുര ഘടകത്തിന്റെയും കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും ശക്തമായ പിന്തുണയായിരുന്നു സംസ്ഥാന നേതൃത്വത്തോടുള്ള തുറന്ന യുദ്ധത്തിന് വിഎസിനെ സഹായിച്ചിരുന്നത്. ബംഗാള്‍ ഘടകം ദുര്‍ബലമായതോടെ കേരളത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ശേഷിയില്ലാതെ ദുര്‍ബലമായി കേന്ദ്രനേതൃത്വം. ഈ സാഹചര്യത്തില്‍ വിഎസിന്റെ പാര്‍ട്ടിക്കുള്ളിലെ പോരാട്ടവും ഏതാണ്ട് നിലച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: