കൊച്ചി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ആപ്പിള്‍ ട്രീ ചിട്ടിക്കമ്പനി തമിഴ്നാട്ടിലും ഒട്ടേറെപ്പേരെ കബളിപ്പിച്ചതായി വ്യക്തമാവുന്നു. പണം നഷ്ടപ്പെട്ട ഒട്ടേറെപ്പേരാണ് തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതിയുമായെത്തുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് പോലീസ് സംഘം ഇന്നലെ കേരളത്തിലെത്തി.
തട്ടിപ്പിനിരയായ ചിലരും പോലീസ് സംഘത്തോടൊപ്പമുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ പല നഗരങ്ങളിലും ബ്രാഞ്ചുകള്‍ തുറന്നായിരുന്നു തട്ടിപ്പ്.
കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കമ്പനിയാണെന്ന് പറഞ്ഞാണ് തങ്ങളെ സമീപിച്ചതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ചിട്ടിക്കമ്പനിയുടെ നോട്ടീസുകളിലും ഓഫീസുകളിലും ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഉണ്ടായിരുന്നു. കമ്പനിയുടെ ചെന്നൈയില്‍ നടന്ന പരിപാടിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തതായും പറയുന്നു.
ഒരു ലക്ഷം മുതല്‍ നാലും അഞ്ചും ലക്ഷം നഷ്ടമായവര്‍ വരെയുണ്ട്. കോയമ്പത്തൂര്‍ പോലീസില്‍ മാത്രം അമ്പത് ലക്ഷത്തിലേറെ രൂപ നഷ്ടമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളാണ് കമ്പനി നടത്തുന്നതെന്നാണ് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നത്. അത് വിശ്വസിച്ചാണ് പലരും ചിട്ടിയില്‍ ചേര്‍ന്നത്.
അതേസമയം കേരളത്തില്‍ കേസന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാത്തത് മൂലം തമിഴ്നാട് പോലീസിന് കേസന്വേഷണം ബുദ്ധിമുട്ടാകും. സംസ്ഥാനത്ത് നൂറിലേറെ കേസുകള്‍ ഇതുമായി ബ്ന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം ഏകോപിപ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തടസ്സമാകുന്നത്.
ഇപ്പോള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എസ്.ഐമാരുടേയും സിഐമാരുടേയും പരിഗണനയിലിരിക്കുന്ന കേസുകള്‍ സംസ്ഥാന തലത്തില്‍ ഏകോപിപ്പിച്ച് ഒരു അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് പോലീസും് ആഭ്യന്തര വകുപ്പും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി ഇതിനനുവദിക്കുന്നില്ലെന്നാണ് പരാതി.
ഉമ്മന്‍ ചാണ്ടിയുടെ അടുത്ത അനുയായിയായറിയപ്പെടുന്ന കെ.ജെ ജയിംസ് എന്ന കോണ്‍ഗ്രസ് നേതാവാണ് കേസിലെ മുഖ്യ പ്രതി. ആപ്പിള്‍ ട്രീ കമ്പനി ചെയര്‍മാനാണ് ജയിംസ്. ഇയാള്‍ കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നു. വി.എം സുധീരന് അടുത്തിടെ ഇയാളെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കിയിരുന്നു.
തമിഴ്നാട് പോലീസ് എത്തുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞാണ് കേസിലെ മറ്റൊരു പ്രതിയും കമ്പനി എം.ഡിയുമായ ശങ്കര്‍ദാസിനെ കേരള പോലീസ് അറസ്റ്റുചെയ്തതെന്നും ആരോപണമുണ്ട്. തമിഴ്നാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് തടയാനായിരുന്നുവത്രെ കേരള പോലീസിന്റെ നീക്കം.
കേരളത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ഇനി തമിഴ്നാട് പോലീസിന് ഇയാളെ കൊണ്ടുപോകാനാകില്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാമെന്നുമാത്രം.
ജെ.ജെ ജയിംസും മറ്റൊരു പ്രതിയായ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര് .വിനുകുമാറും ഒളിവിലാണെന്നാണ് കേരള പോലീസിന്റെ ഭാഷ്യം. തങ്ങള്‍ക്ക് ഇവരെ കണ്ടെത്താനായില്ലെന്ന് കേരള പോലീസ് തമിഴ്നാട് പോലീസിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കെ..ജെ ജയിംസ് ഇപ്പോഴും കോട്ടയത്ത് സജീവമായുണ്ടെന്നും കോണ്‍ഗ്രസ് ഓഫീസില്‍ എത്താറുണ്ടെന്നും തങ്ങള്‍ക്ക് വിവരം ലഭിച്ചതായി തമിഴ്നാട്ടില്‍ നിന്നെത്തിയ അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. വിനുകുമാര്‍ ചെന്നൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റുചെയ്യാനാണ് തമിഴ്നാട് പോലീസിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: