കാഷായം എന്ന് പ്രസിദ്ധമായ കാവിനിറം ഹിന്ദുധര്‍മ്മത്തിന്റെ പ്രതീകമായി സര്‍വ്വരും അംഗീകരിച്ചിട്ടുണ്ടെങ്കിലും എന്താണ് ഇതിന്റെ പിന്നിലുള്ള കാരണമെന്നറിയുന്നവര്‍ ചുരുങ്ങും. ധര്‍മ്മ ധ്വജത്തിന്റെ ഭഗവദ് ധ്വജത്തിന്റെയും വിശിഷ്യാ സന്യാസത്തിന്റെയും പ്രതീകമാണ് കാവിയെങ്കിലും മൂന്നിനും നേരിയ വ്യത്യാസമുണ്ട്. മഞ്ഞ കൂടുതലുള്ള കാവിയാണ് ധര്‍മ്മധ്വജത്തിന്, ചുവപ്പുകൂടിയ കാവിയാണ് ഭഗവദ് ധ്വജത്തിന്, ഇരുണ്ട കാവിയാണ് സന്യാസത്തിനു വേണ്ടത്.
വെള്ള, ചുവപ്പ്, കറുപ്പ് ഇവ പകുതി അനുപാതത്തില്‍ യോജിപ്പിച്ചാല്‍ ലഭിക്കുന്ന നിറമാണ് സംശുദ്ധ കാവിനിറം. ഇത് പ്രായേണ സന്യാസിമാര്‍ക്ക് വസ്ത്രമായി ഉപയോഗിക്കുന്നു. സത്വഗുണം (വെള്ള) രജോഗുണം (ചുവപ്പ്) തമോഗുണം (കറുപ്പ്) ഈ മൂന്നു ഗുണങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാതെ കലര്‍ത്തിക്കൊണ്ട് ഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയായി നില്ക്കുന്ന എന്നാണ്, സന്യാസി കാവിനിറം ധരിച്ചുകൊണ്ടു സൂചിപ്പിക്കുന്നത്.
വസ്ത്രം ശരീരത്തു കിടന്നാലും ശരീരം വസ്ത്രത്തിന്റെ വികാരങ്ങളെ അറിയാത്തപോലെ ത്രിഗുണാത്മകമായ ശരീരം ധരിച്ചിട്ടും സന്യാസി ആത്മാവില്‍ ശരീരത്തിന്റെ വികാരങ്ങളെ എടുക്കുന്നില്ലെന്നര്‍ത്ഥം. ഉത്തരദേശങ്ങളില്‍ കാഷായം എന്നുപേരുള്ള ഒരുതരം പശ മണ്ണ്, തന്റെ വസ്ത്രങ്ങളില്‍ പറ്റിച്ചുചേര്‍ത്ത്, കഴുകി ഉണക്കിയെടുക്കുകയാണ് സന്യാസിമാര്‍ സാധാരണ ചെയ്യാറുള്ളത്. ഇതാണ് ഉത്തമമായ സന്യാസക്കാവിയും. ഗൃഹസ്ഥാശ്രമികള്‍ കാവി ധരിക്കികുകയും അരുത്. ജ്ഞാനപൂര്ത്തിയെ സൂചിപ്പിക്കുന്നതിനും സര്വ്വസംഗ പരിത്യാഗിയാണ് താന്‍ എന്ന് മറ്റുള്ളവര്‍ ധരിക്കാനുമാണ് കാവി ഉപയോഗിക്കേണ്ടത്. ഭംഗിയ്ക്കായും ഡംഭിനായും ഉപയോഗിക്കുന്നത് കൊടിയ അപരാധമാകുന്നു.
മഞ്ഞ കലര്‍ന്ന കാവി ധര്‍മ്മ ധ്വജമാകുന്നു. ഈ നിറംഅഗ്നിയെ സൂചിപ്പിക്കുന്നു. അഗ്നിയെപ്പോലെ സത്യവും ജ്വലനശീലതയുള്ളതുമാണ് ധര്‍മ്മവും. ഏഴു നാമ്പുകളാല്‍ ഏഴുലോകങ്ങള്‍ ഭസ്മീകരിക്കാന്‍ കഴിയുമ്പോലെ ധര്‍മ്മമെന്ന അഗ്നി നമ്മുടെ ഏഴു തലമുറകളെയും പരിശുദ്ധമാക്കുന്നു. ഇതിനാല്‍ അഗ്നിക്കാവടി ധര്‍മ്മ ധ്വജമായി അംഗീകരിച്ചിരിക്കുന്നു. അഗ്നി ജിഹ്വപോലെ ഈ ധ്വജത്തിന്റെ തുമ്പ് അല്പം നിട്ടി നിറുത്തിയിരിക്കും.
ഭഗവദ് ധ്വജം സൂര്യക്കാവിയാകുന്നു. അരുണോദയത്തിന്റെ നിറമാണ് ഈ കാവിനിറം. ഇത് സൂര്യതേജസ്സിനും അപ്പുറമുള്ള ഭഗവത്തേജസ്സിനെ കുറിക്കുന്നു. ജ്വലിച്ചുയര്‍ന്നു വരുന്ന സൂര്യനു തുല്യം തന്നെ, ജ്ഞാനൈശൈ്വര്യ പ്രഭാ പൂര്‍ണതയുള്ള ഈശ്വരത്വവും. ആകയാല്‍ ചുവപ്പു കലര്‍ന്ന കാവി ഭഗവദ് ധ്വജമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: