ഇന്നു മിക്കവരും ഈശ്വരനെ ആശ്രയിക്കുന്നത് ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടുവാന്‍വേണ്ടി മാത്രമാണ്. അത് ഈശ്വരനോടുള്ള സ്നേഹമല്ല. വസ്തുവിനോടുള്ള സ്നേഹമാണ്. സ്വാര്ത്ഥതമൂലമുള്ള ആഗ്രഹങ്ങള്‍ കാരണം ഇന്നു നമുക്കാരോടും കരുണയില്ല.
അന്യരോടു കരുണയില്ലാത്ത ഹൃദയത്തില്‍ ഈശ്വരകൃപ എങ്ങനെയുണ്ടാകും. എങ്ങനെ ദുഃഖങ്ങള്‍ ഇല്ലാതാകും? ആഗ്രഹങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ഈശ്വരനെ ആശ്രയിച്ചാല്‍ ദുഃഖത്തില്‍നിന്നു മോചനം നേടുവാന്‍ കഴിയില്ല. ദുഃഖങ്ങള്‍ ഒഴിയണമെങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതാക്കി അവിടുത്തോടു ഭക്തിയും വിശ്വാസവും വരുവാന്‍ വേണ്ടി വേണം പ്രാര്‍ത്ഥിക്കുവാന്‍. അങ്ങനെയായാല്‍ നമ്മുടെ എല്ലാ ആവശ്യങ്ങളും അവിടുന്നു നിറവേറ്റിത്തരും.
രാജകൊട്ടാരത്തിലിരിക്കുന്ന നിസ്സാരവസ്തുക്കളെയല്ല സ്നേഹിക്കേണ്ടത്. അദ്ദേഹത്തെതന്നെ സ്നേഹിക്കാന്‍ നോക്കണം. രാജാവിനെ കൈയില്‍ക്കിട്ടിയാല്‍ കൊട്ടാരത്തിലെ കലവറ മുഴുവന്‍ നമുക്കു സ്വന്തമായെന്നു വരാം. ‘ജോലി തരണേ, വീടു തരണേ കുട്ടിയെ തരണേ’ ഇങ്ങനെയൊന്നുമല്ല നാം ഈശ്വരനോടു പ്രാര്‍ത്ഥിക്കേണ്ടത്.
ഈശ്വരാ നീ എനിക്കു സ്വന്തമായി വാ എന്നു വേണം പ്രാര്‍ത്ഥിക്കുവാന്‍. ഈശ്വരനെ കിട്ടിക്കഴിഞ്ഞാല്‍, അവിടുത്തെ കൃപ നേടുവാന്‍ കഴിഞ്ഞാല്‍ ത്രിലോകങ്ങളും നമ്മുടെ കാല്ക്കീഴില് വരും. അവയെ ഭരിക്കാനുള്ള ശക്തിയും നമുക്കു കിട്ടും. പക്ഷേ, നമ്മുടെ പ്രവൃത്തികള്‍ നന്നായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: