കൊച്ചി: സംസ്ഥാന സമ്മേളനത്തിലെ അലയൊലിയടങ്ങുമ്പോള് പാര്‍ട്ടി നേതൃത്വത്തിന്റെ വി എസ് വിരുദ്ധ നിലപാടുകളില്‍ അയവ്. പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വി എസിനെ സന്ദര്‍ശിക്കുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. എക്കാലത്തും അച്യുതാനന്ദനോട് അടുപ്പം കാണിച്ചിട്ടുള്ള സീതാറാം യച്ചൂരിയുടെ ഇടപെടലുകളെ തുടര്‍ന്നാണിത്. യച്ചൂരിയും വിഎസും തമ്മില്‍ ഉണ്ടായ ചില ധാരണകളെ തുടര്‍ന്നാണ് വി എസ് തന്ത്രപരായ ചില നിലപാടുകള്‍ കൈക്കൊണ്ടതും.
മാര്‍ച്ച് 10,11 തീയതികളില്‍ പിബിയും കേന്ദ്രക്കമ്മിറ്റിയും ചേരുന്നുണ്ട്. വിഎസ് ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രനേതൃത്വം അന്ന് തീരുമാനമെടുക്കും. അതുവരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് നേതൃത്വം വി എസിനോട് ആവശ്യപ്പെട്ടതായാണ് വിവരം. വി എസിനെ കൂടെനിര്‍ത്താനുള്ള നീക്കങ്ങളാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നതെന്നാണ് സൂചന.
പുതിയ സംസ്ഥാനകമ്മിറ്റി വന്നതോടെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന്് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ദല്‍ഹിയിലേക്ക് മടങ്ങാന്‍ കൊച്ചിയിലെത്തിയതായിരുന്നു യെച്ചൂരി. സംസ്ഥാന നേതൃത്വത്തിന്റെ അതായത് പിണറായി വിജയന്റെ നിലപാടുകളായിരുന്നു യഥാര്‍ത്ഥ പ്രശ്നം എന്ന സൂചനയാണ് യെച്ചൂരിയുടെ വാക്കുകളിലുണ്ടായിരുന്നത്. സമ്മേളനത്തിന്റെ അവസാനം ശുഭസൂചകമായെന്നും യെച്ചൂരി പറഞ്ഞു.
വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിന്റെ പിന്‍ഗാമിയായി ജനറല്‍ സെക്രട്ടറിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ് യെച്ചൂരി. വി എസുമായി ഏറ്റവുമടുപ്പമുള്ള നേതാവും ഇപ്പോള്‍ യച്ചൂരിയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരിയും യെച്ചൂരിയും വിഎസ് അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ പാര്‍ട്ടിനേതൃത്വം ഇതുവരെ തുടര്‍ന്നുവന്ന വി എസ് വിരുദ്ധനീക്കങ്ങള്‍ക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ. സാഹചര്യം മാറിയതോടെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവക്കാനുള്ള നീക്കത്തില്‍നിന്ന് വി എസ് പിന്മാറിയതായും സൂചനയുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ കാറ്റ് മാറിവീശാന്‍ തുടങ്ങുന്നത് പലരും തിരിച്ചറിയാന്‍ തുടങ്ങിയെന്നു വ്യക്തം.
സമ്മേളനത്തില്‍ വിഎസിനെ രൂക്ഷമായി വിമര്‍ശിച്ച എം. സ്വരാജ് ഇന്നലെ വിഎസിനോട് എന്നും ആദരവ് മാത്രമെന്ന് വ്യക്തമാക്കി രംഗത്തുവന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദനും വി എസ് അനുകൂലപ്രസ്താവനയുമായി ഇന്നലെ രംഗത്തെത്തി. മാറിയ സാഹചര്യങ്ങള്‍ ഏറ്റവും അസ്വസ്ഥത സൃഷ്ടിക്കുന്നത് സ്വാഭാവികമായും പിണറായി വിജയനാകും. സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേളയില്‍ത്തന്നെ പിണറായി ഇത് പ്രകടമാക്കിയിരുന്നു.
മറ്റ് നേതാക്കളെല്ലാം അനുരഞ്ജനത്തിന്റെ ഭാഷയില്‍ സംസാരിച്ചപ്പോള്‍ പിണറായിയുടെ പ്രസംഗം പ്രകോപനപരമായിരുന്നു. കോടിയേരിയെ പ്രകോപിപ്പിക്കാന്‍ കിളിരൂര്‍ വിഐപി വിവാദവും പിണറായി പരാമര്‍ശിച്ചു. കോടിയേരിക്കും പി.കെ. ശ്രീമതിക്കുമെതിരെയാണ് വി എസ് മുന്‍പ് കിളിരൂര്‍ വിഐപി വിവാദം ഉയര്‍ത്തിയത്. എന്നാല്‍ പിന്നീട് വി എസ് ആ പ്രശ്നത്തില്‍ നിന്ന് പിന്നോക്കം പോയി. വിഎസിന്റെ പഴയ പ്രയോഗം ഓര്‍മ്മപ്പെടുത്തി കോടിയേരിയെ പ്രകോപിപ്പിക്കുകയായിരുന്നു പിണറായി ലക്ഷ്യമിട്ടത്. എന്നാല്‍ പിണറായിയുടെ ഈ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനമുയരുന്നുണ്ട്. എല്ലാവരും മറന്നുതുടങ്ങിയ ഒരുവിവാദം പിണറായി വീണ്ടും ഓര്മ്മപ്പെടുത്തിയെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.
ഒഴിച്ചിട്ടിരിക്കുന്ന സീറ്റ് വി.എസിന് വേണ്ടി: ആനത്തലവട്ടം ആനന്ദന്
കോട്ടയം: സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് വി.എസിന് തെറ്റ് തിരുത്തി തിരിച്ചുവന്നാല്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്. കോട്ടയത്ത് കയര്‍ സമരത്തേക്കുറിച്ചുള്ള പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രകമ്മറ്റിയംഗം ഡോ.തോമസ് ഐസക്കും ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: