ആലപ്പുഴ: സിപിഎമ്മില്‍ വി.എസ്. അച്യുതാനന്ദന് തീര്‍ത്തും ദുര്‍ബലനാകുകയും കണ്ണൂര്‍ ലോബി പാര്‍ട്ടിയെ പൂര്‍ണമായും പിടിച്ചടക്കുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ ശാക്തികചേരിക്ക് നീക്കം തുടങ്ങി.പഴയ വിഎസ്പക്ഷ നേതാക്കളും ഔദ്യോഗിക പക്ഷത്തെ തന്നെ തോമസ് ഐസക്, എം.എ. ബേബി അനുകൂലികളുമാണ് ഈ നീക്കത്തിന് പിന്നില്‍.
ആലപ്പുഴ ജില്ലയിലടക്കം നിലവില്‍ വിഎസ് വിഭാഗവും ഐസക് പക്ഷവും ഒന്നിച്ചു തന്നെയാണ് ഔദ്യോഗിക വിഭാഗത്തോട് പോരാടുന്നത്. അച്യുതാനന്ദന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുകയാണെങ്കില്‍ പകരം തോമസ് ഐസക്കിനെ നിയോഗിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടും.
കണ്ണൂര്‍ ലോബിക്ക് ഇ.പി. ജയരാജനോടാണ് താത്പര്യം. പക്ഷേ, ധനമന്ത്രിയായിരുന്ന കാലത്തെ പ്രവര്‍ത്തന മികവും പാര്‍ലമെന്ററി രംഗത്തെ സജീവ സാന്നിധ്യവും ഐസക്കിനെ തുണച്ചേക്കും. പാര്‍ട്ടി സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കണ്ണൂര്‍ ജില്ലയില്‍ നിന്നാകുന്നതിന്റെ അനൗചിത്യവും വിഎസ്-ഐസക് പക്ഷം ആയുധമാക്കും. മുമ്പ് ചടയന്‍ ഗോവിന്ദന് സെക്രട്ടറിയായിരുന്ന കാലത്ത് ഇ.കെ. നായനാര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം വഹിച്ചിരുന്നുവെന്നത് മാത്രമാണ് ഈ നയത്തിനുള്ള ഏക അപവാദം.
കൂടാതെ പാര്‍ട്ടിക്ക് ‘ന്യൂ ജനറേഷന്’ മുഖം നല്‍കുന്നതിനും ഐസക്കിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നും അഭിപ്രായമുയരുന്നു. പാര്‍ട്ടി അടുത്തകാലത്തായി ഏറ്റെടുത്ത മൂന്ന് കാമ്പയിനുകളും കേന്ദ്ര കമ്മറ്റി അംഗമായ ഐസക്കിന്റെ സംഭാവനയായിരുന്നു. മാലിന്യ പ്രശ്നം, ജൈവ കൃഷി, സാന്ത്വന പരിചരണം എന്നിവയാണവ.
നാലാം ലോകവാദ സിദ്ധാന്തത്തെ അനുകൂലിച്ചുവെന്നാരോപിച്ച് വിഎസ് പക്ഷം നേരത്തെ എം.എ. ബേബിക്കും തോമസ് ഐസക്കിനുമെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്വം ചെറുക്കാന്‍ യോജിച്ച പോരാട്ടം ഇരുവിഭാഗത്തിനും അനിവാര്യമായിരിക്കുകയാണ്.
കണ്ണൂര്‍ ലോബിക്കെതിരെ ശക്തമായ ചേരി രൂപംകൊള്ളുന്നെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ പിണറായി വിജയന് അപ്രതീക്ഷിതമായി ‘നാലാം ലോകവാദ സിദ്ധാന്തം’ എടുത്തിട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാലാം ലോകത്തിന്റെ പേരില്‍ ചില നേതാക്കളെ കുടുക്കാന്‍ ശ്രമം നടത്തിയപ്പോള്‍ സംരക്ഷിച്ചത് താനായിരുന്നുവെന്ന പിണറായിയുടെ വാക്കുകള്‍ ഐസക്കിനും ബേബിക്കുമുള്ള മുന്നറിയിപ്പായി.
കിളിരൂര്‍ കേസില്‍ അച്യുതാനന്ദന്റെ ‘വിഐപി’ പരാമര്‍ശവും കൂടി ആവര്‍ത്തിച്ച പിണറായി തന്റെ ലക്ഷ്യം കൂടുതല്‍ വ്യക്തമാക്കുകയും ചെയ്തു. ഒരുകാലത്ത് വിഎസ് വിഭാഗം പ്രയോഗിച്ചിരുന്ന ആയുധങ്ങള്‍ പുതിയ ശാക്തികചേരിയെ അട്ടിമറിക്കാന്‍ പിണറായി പക്ഷം കൂടുതല്‍ മൂര്‍ച്ചയോടെ ഉപയോഗിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: