അടൂര്‍: ഏഴംകുളത്ത് ഉത്സവം കണ്ട് മടങ്ങുന്നവര്‍ക്ക് ഇടയിലേക്ക് പോലീസ് ബസ് ഇടിച്ചു കയറി മൂന്ന് പേര് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ട എ.ആര്.ക്യാമ്പിലെ എ.എസ്.ഐ. ഷാജിയായിരുന്നു ബസ് ഓടിച്ചിരുന്നത്. മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് സംഭവം നടന്ന ഉടന്‍ തന്നെ സസ്പെന്‍ഡു ചെയ്തിരുന്നു.
അപകടത്തിനു ശേഷം ബസില്‍ നിന്ന് ഇറങ്ങിയോടിയ ഷാജി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.ഇന്നലെ രാത്രി ഏഴേകാലോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കെട്ടുകാഴ്ച കണ്ട് മടങ്ങുന്നവര്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറിയ ബസ് ഓടയിലിറങ്ങിയാണ് നിന്നത്. മൂന്ന് പേര് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കു പറ്റി.
ഏഴംകുളം കരിങ്ങാട്ടില്‍ വടക്കിനഴികത്ത് വീട്ടില്‍ ശിവശങ്കരപ്പിളള (72), ഭാര്യ രത്നമ്മ (57), കൊട്ടാരക്കര സ്വദേശി ഉണ്ണികൃഷ്ണന് എന്നിവരാണ് മരിച്ചത്.അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. നാട്ടുകാര്‍ പോലീസിനു നേര്‍ക്ക് കല്ലേറു നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ഏറെനേരം പരിശ്രമിക്കേണ്ടിവന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ ചെന്നിത്തല എ.ഡി.ജി.പി. പത്മകുമാറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: