കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന ഏകപക്ഷീയമായ അക്രമങ്ങള്‍ക്കെതിരെ ജനകീയ സമരവുമായി മുന്നോട്ട് പോകുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏതാനും മാസങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം വ്യാപക അക്രമം അഴിച്ച് വിടുകയാണ്. അക്രമത്തിന് ഭരണകൂടത്തിന്റെ ഒത്താശയുണ്ട്. ജില്ലയിലെ ചില പോലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് സിപിഎമ്മുകാരാണ്.
സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയ നൂറോളം അക്രമങ്ങളില്‍ നാനൂറിലധികം സംഘ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 75 വീടുകളും ഓട്ടോറിക്ഷ ഉള്‍പ്പടെ 50 വാഹനങ്ങളും തകര്‍ത്തു. അഞ്ച് മാസത്തിനിടെ മൂന്ന് കിരാതമായ കൊലപാതകമാണ് സിപിഎം സംഘം നടപ്പിലാക്കിയത്. ജില്ലയില്‍ നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകര്‍ന്നത് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.മനോജ് കുമാറിന്റെ കൊലപാതകത്തോടെയാണ്. കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും സംഘപ്രസ്ഥാനങ്ങള്‍ സ്വീകരിച്ച സംയമനം കൊണ്ട് മാത്രമാണ് പൊട്ടിത്തെറി ജില്ലയില്‍ അരങ്ങേറാതിരുന്നത്. ഏകപക്ഷീയവും നിരന്തരവുമായ അക്രമ പരമ്പരകള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അരങ്ങേറിയപ്പോഴും നിയമ വ്യവസ്ഥയിലും ഭരണാധികാരികളിലും വിശ്വാസമര്‍പ്പിച്ച് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് സംഘപ്രസ്ഥാനങ്ങള്‍ ചെയ്തത്.
ജില്ലാ ഭരണകൂടവും പോലീസും സിപിഎം മാടമ്പിത്തരത്തിന് അടിപ്പെട്ട് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണ്. നിരുത്തരവാദപരമായ നിലപാടാണ് ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കുന്നത്. തങ്ങള്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ കയറി അക്രമിക്കുമെന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടാണ് കഴിഞ്ഞ ദിവസം ചക്കരക്കല്‍ സ്റ്റേഷനില്‍ കണ്ടത്. ഭീകരാക്രമണങ്ങളെ വെല്ലുന്ന രീതിയില്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷന് അക്രമിക്കുകയും സ്ഥലം എസ്ഐയെ ശാരീരികമായി അക്രമിക്കുകയും ചെയ്ത സിപിഎം നേതാക്കളായ എം.വി.ജയരാജന്, കെ.കെ.രാഗേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തില്ല എന്ന് മാത്രമല്ല അവരെ പിന്നീട് കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് കാര്യാലയത്തില്‍ സ്വീകരിച്ചു.
ജില്ലയിലെ സംഘര്‍ഷ പ്രദേശങ്ങളായ കണ്ണവം, മയ്യില്‍, കതിരൂര്‍, പാനൂര്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ സിപിഎമ്മിന് ഒത്താശ ചെയ്ത് കൊടുത്ത് സംഘപ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായി കേസെടുക്കുകയാണ്. തലശ്ശേരി എഎസ്പി പ്രജീഷ് കുമാര്‍ അറസ്റ്റ് ചെയ്ത മനോജ് കുമാര്‍ എന്ന ടിടിസി വിദ്യാര്‍ത്ഥി അടക്കമുള്ളവരെ ലോക്കപ്പില്‍ മര്‍ദ്ദിച്ചു. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികളായ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ മര്‍ദനം നിരവധി പോലീസ് സ്റ്റേഷനിലുണ്ടായിട്ടുണ്ട്. മര്‍ദനത്തിനെതിരെ പരാതിപ്പെട്ടാല്‍ ഗുണ്ടാനിയമത്തിലുള്പ്പെടുത്തി കേസെടുക്കുമെന്ന് ഭീഷണപ്പെടുത്തുകയാണ്. മയ്യില്‍ സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ തൊട്ടടുത്ത പാര്‍ട്ടി സെക്രട്ടറിയെ കൂടി കാണണമെന്നാണ് പറഞ്ഞത്. ഇരിട്ടി സ്റ്റേഷനില്‍ സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയാല്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കാനാണ് പോലീസ് പറയുക. പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ ഉത്തരമേഖലാ ഐജിയെയും എസ്പിയെയും നേരിട്ട് കണ്ട് നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടയില്ല.
ഭരണകൂടം രണ്ട് തരം നീതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. വടകരയില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് പുറമെ അഞ്ച് മന്ത്രിമാരാണ് വീട് സന്ദര്‍ശിച്ചത്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു ജനപ്രതിനിധി പോലും സന്ദര്‍ശനം നടത്തിയില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായി എസ്പി ഓഫീസ് മാര്‍ച്ചുള്‍പ്പടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും വത്സന് തില്ലങ്കേരി പറഞ്ഞു. ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ.ബി.പ്രജില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: