ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെകൂടി ആവശ്യപ്രകാരമാണ് ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതെന്നു തെളിയുന്നു. വെറും രാഷ്ട്രീയ നേട്ടത്തിനായാണ് പാര്‍ലമെന്റിലും പുറത്തും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കുന്നതെന്ന കാര്യം ഏവര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. ബില്ലില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ പ്രയോജനങ്ങളാണ് നല്‍കുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചുകൊണ്ടാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്.
ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ 2014 ജൂണ്‍ മാസം മുതല്‍ സംസ്ഥാന സര്‍ക്കാരുകളുടെ കൂടി നിലപാടുകള്‍ അറിഞ്ഞ ശേഷം മാത്രമാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. 32 സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര (ആറുമാസം മുമ്പ് യോഗങ്ങള്‍ നടന്ന സമയത്തെ സര്‍ക്കാര്‍) എന്നിവയാണ് നിയമം സംസ്ഥാനങ്ങളുടെ വികസനത്തെ പിറകോട്ടടിക്കുമെന്നും ഭേദഗതികള്‍ വരുത്തണമെന്നും ശക്തമായി ആവശ്യപ്പെട്ടത്. കേരളാ റവന്യൂമന്ത്രി ഇക്കാര്യം ഉന്നയിച്ച് പത്രസമ്മേളനവും നടത്തി.
പദ്ധതികള്‍ക്കായി കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ വികസന പ്രക്രിയയില്‍ നിന്നും കര്‍ഷകരെ മാറ്റിനിര്‍ത്തുന്നതാണ് യുപിഎ സര്‍ക്കാരിന്റെ ബില്ലെന്ന് സംസ്ഥാനങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. കര്‍ഷകരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാനുള്ള യാതൊന്നും ബില്ലിലില്ലെന്നും നഷ്ടപരിഹാരം വൈകിപ്പിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നും സംസ്ഥാന സര്‍ക്കാരുകള്‍ പരാതി ഉന്നയിച്ചു. സാമൂഹ്യാഘാത പഠനം വേണ്ടെന്ന നിലപാട് പറഞ്ഞതും കേരളാ സര്‍ക്കാര്‍.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, ബില്ലിലെ വ്യവസ്ഥയില്‍ ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയെന്ന ആവശ്യം നിരാകരിച്ച് 2.2 ഇരട്ടിമാത്രമായി നല്കിയാല് മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. യുപിഎ സര്‍ക്കാരിന്റെ ബില്ലിനെ എതിര്‍ത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി അന്നത്തെ ഗ്രാമവികസന മന്ത്രി ജയറാം രമേശിന് കത്തെഴുതുകയും ചെയ്തു. പദ്ധതിക്കായി സാമൂഹ്യാഘാത പഠനം നടത്തണമെന്നതുള്‍പ്പെടെ യുപിഎ സര്‍ക്കാരിന്റെ ബില്ലിലെ മിക്ക വ്യവസ്ഥകളെയും കേരള സര്‍ക്കാര്‍ അതിശക്തമായാണ് യോഗത്തില്‍ പ്രതിരോധിച്ചത്.
ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ മായം ചേര്‍ത്തെന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് ബില്ലിലെ വ്യവസ്ഥകള്‍ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: