തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ഭൂമിയിടപാടുകളെക്കുറിച്ച് കേന്ദ്ര ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി.കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളും, വിലയേറിയ വസ്ത്രങ്ങളുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്ന നിസാമിന്റെ ആസ്തികളെപ്പറ്റി അന്വേഷിച്ചു. കോടികളുടെ ആസ്തിയുണ്ടെന്നാണ് സൂചന.
ആദായനികുതി വകുപ്പ് ചെന്നൈ റീജണല്‍ ഓഫീസ് ഇത് സംബന്ധിച്ച് തൃശൂര്‍ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ആദായനികുതിയിനത്തില്‍ കേരളത്തില്‍ നിന്ന് നിസാം തുകയൊന്നും അടച്ചിട്ടില്ല. 2011 മുതല്‍ 13 വരെ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും, ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് തുകയൊടുക്കുന്നതില് നിന്ന് രക്ഷപ്പെടുകയായിരുന്നു.നിസാമിന്റെ ഭൂസ്വത്തിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദായ നികുതി വകുപ്പ് നടത്തിയിട്ടുളള അന്വേഷണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പ്രാധാന്യം വന്നിരിക്കുകയാണ്.
കേരളത്തിലും പുറത്തും നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും നിസാമിന്റെ പേരിലുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലരെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ സിബിഐ സംഘം പിടികൂടിയിരുന്നു. ഈ കേസുകളിലെ അന്വേഷണത്തില്‍ നിസാമിന്റെ ഇടപാടുകളുമുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പിന്നിട് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.തൃശൂര്‍ നഗരത്തില്‍ തന്നെ നിസാമിന് പലയിടത്തും ഭൂമികളും കെട്ടിടങ്ങളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതാകട്ടെ പലതും ബിനാമി പേരുകളിലാണ്. ഇയാളുടെ വെബ്സൈറ്റിലും കുറേയെറെ പ്രോപ്പര്‍ട്ടികളുടെയും പ്രൊജക്ടുകളുടെയും ചിത്രങ്ങള്‍ സഹിതം വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ളൂരില്‍ ആറ് മാസത്തിനുള്ളില്‍ പ്രവര്ത്തനസജ്ജമാകാനൊരുങ്ങുന്ന ഇരുപതിനായിരം അടി വിസ്തീര്‍ണ്ണമുള്ള സ്ഥാപനം, തിരുനെല്‍വേലിയിലെ കൃഷിത്തോട്ടങ്ങള്‍ എന്നിവയും നിസാമിന്റെ പേരില്‍ ഉള്ളതായും അറിയുന്നു. കീങ്ങ് ബീഡി കമ്പനിയില്‍ നിന്ന തുടങ്ങി ഇത്രയേറെ കോടികള്‍ ആസ്ഥിയിലേക്ക് ഉയര്‍ന്നതിന്റെ പിന്നിലെ ഇടപാടുകള്‍ സംബന്ധിച്ച് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ ഇതിന് പിന്നിലെ ഉന്നത ബന്ധങ്ങളും പുറത്ത് വന്നേക്കും.കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തിയ പല കെട്ടിടങ്ങളെ കുറിച്ചുള്ള പരാതികളിലും നടപടികളുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ്കാലത്ത് യു.ഡി.എഫിന് തെരഞ്ഞെടുപ്പ്കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിപ്പിക്കാന്‍ നല്കിയ നിസാമിന്റെ ഉടമസ്ഥതതയിലുള്ള ശങ്കരയ്യര്‍ റോഡിലെ കെട്ടിടവും ചട്ടങ്ങള്‍ ലംഘിച്ചാണ് പണിതതെന്നാണ് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: