ഞങ്ങളുടെ ഗവണ്മെന്റ് അധികാരത്തില്‍ വന്നതു മുതല്‍, ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഞാന്‍ ശ്രമിച്ചു വരികയാണെന്ന് നിങ്ങള്‍ക്കറിവുള്ളതാണല്ലോ. സഹകരണ ഫെഡറലിസമെന്നുള്ളതാണ് ഗവണ്മെന്റിന്റെ കാഴ്ചപ്പാട്. ജനങ്ങള്‍ കാത്ത് നില്ക്കാന് ആഗ്രഹിക്കുന്നില്ല. അവര്‍ ഗവണ്മെന്റില് വലിയ പ്രതീക്ഷകളാണര്പ്പിച്ചിട്ടുള്ളത്.അതിനാല്‍ സര്‍വ്വരേയും ഉള്‍ക്കൊള്ളുന്ന ഒരു വളര്‍ച്ചാ പ്രക്രിയയ്ക്ക് വേണ്ടി ഞങ്ങള്‍ തുടക്കം മുതലേ പ്രതിജ്ഞാബദ്ധരായിരുന്നു.
രാജ്യത്തിന്റെ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ പ്രവര്ത്തനക്ഷമമായയ ഫെഡറല്ഭരണസംവിധാനമാണ് ഈ ലക്ഷ്യം വേഗത്തില്‍ സാക്ഷാത്ക്കരിക്കാനുപകരിക്കുകഎന്ന് ബോധ്യപ്പെട്ടു. ശക്തമായ സംസ്ഥാനങ്ങള്‍ ശക്തമായ ഭാരതത്തിന്റെ അടിത്തറയാണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. രാജ്യത്തിന്റെ പുരോഗതി സംസ്ഥാനങ്ങളുടെ അഭിവൃദ്ധിയെ ആശ്രയിച്ചാണെന്ന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ ഞാന്‍ പറയുന്നതാണ്. അതിനാല്‍ ഈ ഗവണ്മെന്റ് സംസ്ഥാനങ്ങളെ ശാക്തീകരിക്കാന്‍ സാധ്യമായ എല്ലാവഴികളും ഉപയോഗപ്പെടുത്തും. മിതവ്യയവും അച്ചടക്കവും പാലിച്ചുകൊണ്ട്, വര്‍ദ്ധിച്ച സാമ്പത്തിക ശക്തിയോടും സ്വയം ഭരണത്തോടും സംസ്ഥനങ്ങള്‍ അവര്‍ക്ക് യോജിക്കുന്ന പദ്ധതികളാവിഷ്ക്കരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതുകൂടാതെ പ്രാദേശിക വികസന ആവശ്യങ്ങള്‍ നേരിടാനോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും, പിന്നാക്ക പ്രദേശങ്ങളെയും മുഖ്യധാരയില്‍ കൊണ്ടു വരാനോ കഴിയുകയില്ലെന്ന് ഞങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്. ഇത് മനസ്സില്‍ കണ്ടാണ് ആസുത്രണകമ്മീഷന് പകരം നിതി ആയോഗിന് രൂപം നല്‍കിയത്. വികസന കാര്യത്തില്‍ ദേശീയമായ ഒരു കാഴ്ചപ്പാട് ആവിഷ്കരിക്കാന്‍ ഒരു പൊതുവേദിയായി മാറണം എന്ന് ഉദ്ദേശത്തിലാണ് നിതി ആയോഗിന് രൂപം നല്‍കിയത്. നമ്മള് എല്ലാവരും സ്വീകരിക്കുന്ന ഈ ഒരു ദര്‍ശനവും, ശക്തമായ നടപടികളും നമ്മുടെ ജനങ്ങളുടെ വികസന സ്വപ്നങ്ങള്‍ സാക്ഷാതികരിക്കുന്നതിന് സഹായിക്കും.
ഈ പശ്ചാത്തലത്തിലാണ് 14-ാം ധനകാര്യക്കമ്മീഷന്‍ ശുപാര്‍കള്‍ സര്‍വ്വാത്മനാ ഞങ്ങള്‍ സ്വീകരിച്ചത്. കേന്ദ്രത്തിന്റെ ധനസ്ഥിതിയില്‍ വലിയ ശോഷണം ഉണ്ടാക്കുന്നതാണ് ഈ നടപടി എന്നു പറയേണ്ടതില്ലല്ലോ. സംസ്ഥാനങ്ങള്‍ക്കു വീതിച്ചു നല്കുന്ന ധനസഹായത്തില്‍ 10 ശതമാനം വര്‍ധന വരുത്തണമെന്ന് 14-ാം ധനകാര്യകമ്മീഷന് ശുപാര്‍ശ ചെയ്തു. മുന്ധനകാര്യകമ്മീഷനുകള് നാമമാത്രമായ വര്‍ധന മാത്രമെ ശൂപാര്‍ശ ചെയ്തിരുന്നുള്ളൂ. 2014-15 നല്കിയ ധനസഹായത്തേക്കാളും വര്‍ധിച്ച തോതിലാണ് 2015-16ല്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം ലഭിക്കാന്‍ പോകുന്നത്. ഇതേ തുടര്‍ന്ന് സ്വാഭാവികമായും കേന്ദ്ര ഗവണ്മെന്റിന്റെ പക്കല്‍ അധികം ധനമുണ്ടാകാന്‍ പോകുന്നില്ല. എന്നിരുന്നാലും 14-ാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശകള്‍ ഞങ്ങള്‍ ക്രിയാത്മകമായി സ്വീകരിക്കുകയാണ്. നിങ്ങളുടെ മുന്‍ഗണനകളും ആവശ്യങ്ങളുമനുസരിച്ച് പദ്ധതികള്‍ ആവിഷ്ക്കരിക്കാനും നടപ്പാക്കാനും അത് നിങ്ങള്‍ക്ക് കരുത്ത് പകരും.
ശുപാര്‍ശകള്‍ സമര്‍പ്പിച്ച 14-ാം ധനകാര്യ കമ്മീഷന് ധനസഹായം നല്കുന്നതില് അടിസ്ഥാനപരമായി വ്യതിയാനം വരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യു വരുമാനത്തിന്റെയും നിശ്ചിത തോതിലുള്ള കൈമാറ്റത്തിന്റെയും ഭാഗമായാണ് സംസ്ഥാന പദ്ധതി റവന്യു ചെലവിനുള്ള എല്ലാ കേന്ദ്ര സഹായവും ലഭ്യമാക്കുക.
കമ്മീഷന് റിപ്പോര്‍ട്ടിന്റെ 7 (43) ഖണ്ഡികയില്‍ ഇത് വ്യക്തമാക്കുന്നു. നികുതി കൈമാറ്റത്തിലൂടെയാണ് വിഭവങ്ങളുടെ ഭൂരിഭാഗവും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നും, സി.എസ്. എസുകളുടെ എണ്ണം കുറക്കണം എന്നും 14-ാമത് ധനകാര്യ കമ്മീഷന്റെ 86, 87 ഖണ്ഡികയില്‍ പറയുന്നു. അതുകൊണ്ടു തന്നെ പദ്ധതിയില്‍ ഒരു മാറ്റം ഉണ്ടാവുകയും, ഗ്രാന്റ് അടിസ്ഥാനമാക്കിയുള്ള പിന്തുണയായി മാറുകയും ചെയ്തു. സമ്പത്തിന്റെ 42 ശതമാനം കൈമാറ്റമാണ് ഇതുവഴി ഉണ്ടായത്.
അങ്ങനെ 14-ാമത് ധനകാര്യ കമ്മീഷന് ശുപാര്‍ശയ്ക്കനുസരിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും പദ്ധതി റവന്യു ചെലവ് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തി ഇത് കൂടാതെ ദേശീയ മുന്‍ഗണനാ മേഖലകളില്‍ പ്രധാനമായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, മഹാത്മാഹാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, കൃഷി തുടങ്ങിയ ചില മേഖലകളില്‍ സഹായം തുടരാനാണ് തീരുമാനിച്ചത്.
14-ാം ധനകാര്യ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നതില് ഞാന്‍ സംസ്ഥാനങ്ങളെ പ്രശംസിക്കുന്നു. നാം കേന്ദ്രീകൃതവും കര്‍ക്കശവുമായ ആസൂത്രണത്തില്‍ നിന്നും, എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉള്‍ക്കൊള്ളിക്കാവുന്ന ഒരേ രൂപത്തിലുള്ള സമീപനത്തില്‍ നിന്നും മാറി ചിന്തിക്കുകയാണ്. ഈ തത്വത്തിനെതിരെ സംസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു. ഈ ദീര്‍ഘനാളത്തെ ആശങ്കകളും രാജ്യത്തിന്റെ ആസൂത്രണ പ്രക്രിയയില്‍ ദീര്‍ഘമായി അനുഭവപ്പെടുന്ന മികവും മനസ്സിലാക്കി സംസ്ഥാനങ്ങള്‍ക്ക് അവരുടെ വികസനത്തിനുള്ള ആസൂത്രണ സ്വാതന്ത്ര്യത്തിനായി മുഴുവന്‍ തുകയും അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിലൂടെ അധികമായി 10 ശതമാനം പണം കൈമാറും. ഈ സാഹചര്യത്തിലാണ് കേന്ദ്ര സഹായമുള്ള പദ്ധതികള്‍ക്ക് മറ്റും പുതിയ മുഖം നല്‍കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഇനി അവരുടെ വിവേചനാധികാരവും ആവശ്യകതയും അനുസരിച്ച് അവരുടെ പദ്ധതികള്‍ തുടരുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇവക്കു പുറമെ, കേന്ദ്ര ഗവണ്മെന്റ് ആവിഷ്കരിച്ച നിതി ആയോഗ് സംസ്ഥാനങ്ങളുടെ വികസന തന്ത്രങ്ങള്‍ക്ക് പിന്തുണയേകുകയും ആശയങ്ങള്‍ക്ക് വിവരങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും ആധാരമാകുകയും ചെയ്യും.
സഹകരണ ഫെഡറലിസമെന്ന എന്റെ ഉറപ്പ് സഫലമാകുന്നതിലേക്ക് നയിക്കും. നിങ്ങള്‍ ആദ്യമേ കണ്ടപോലെ നാം ദേശീയ മുന്‍ഗണനകള്‍ നിശ്ചയിക്കാവുന്നതിലും ചര്‍ച്ച ചെയ്യുന്നതിലും സംസ്ഥാനങ്ങളെയും പങ്കാളിയാക്കും. ഇത് ഒരു സംസ്ഥാനമോ കേന്ദ്രമോ ചെലവിടുന്ന ഓരോ രൂപയ്ക്കും പരമാവധി വരവ് ലഭിക്കുന്ന രീതിയിലാകും.
നിതി ആയോഗില്‍ ഭാരതം എന്ന ആവേശമുള്‍ക്കൊണ്ടുകൊണ്ട് എല്ലാ മുഖ്യമന്ത്രിമാരും തുല്യപങ്കാളിത്തം വഹിക്കും. ഇതാണ് യഥാര്‍ത്ഥവും ശരിയായതുമായ ഫെഡറലിസമായ സഹകരണ ഫെഡറലിസത്തിലൂടെ രാജ്യത്തെ വേഗത്തില്‍ സമ്പൂര്‍ണ്ണ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനുള്ള തന്ത്രം.
നമ്മുടെ വിഭവങ്ങള്‍ ശരിയായ സ്ഥലത്തേക്കാണ് പോവുന്നതെന്നതില്‍ നമുക്ക് സന്തോഷമുണ്ട്. വിഭവങ്ങള്‍ സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. ദാരിദ്ര്യം ഇല്ലാതാക്കുക, തൊഴില്‍ സൃഷ്ടിക്കുക, വീടുകള്‍ നിര്‍മ്മിക്കുക, കുടിവെള്ളം ലഭ്യമാക്കുക, റോഡുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ വൈദ്യുതി എന്നിവ ഉറപ്പുവരുത്തും. ഇത് മുമ്പൊരിക്കലും രാജ്യത്തിന്റെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ല.
ഇതിനു പുറമെ ധാതുലവണങ്ങളുടെ റോയല്‍റ്റി നിരക്ക് ഗവണ്മെന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യും. കല്‍ക്കരിയുടെയും മറ്റ് ധാതുക്കളുടെയും സുതാര്യമായ ലേല പ്രക്രിയയിലൂടെ ഒരുലക്ഷം കോടിയുടെ അധികവരുമാനം ഖനനം നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. താരതമ്യേന വികസനം കുറവായ കിഴക്കന്‍ ഭാരതത്തിന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി മത്സരിക്കുന്നതിനുള്ള അവസരവും ഇത് നല്‍കും. കാരണം ധാതുലവണങ്ങളുടെ ബൃഹത്തായ ശേഖരമാണ് ഇവിടങ്ങളിലുള്ളത്. വിഭവങ്ങള്‍ അതുകൊണ്ട് തന്നെ ഒരു പ്രശ്നമാവില്ല.. പ്രശ്നമാവുന്നത് നമ്മുടെ നയങ്ങളുടെ ഉദ്ദേശവും ദിശയും അവ നടപ്പിലാക്കാനുള്ള നമ്മുടെ കഴിവുമാണ്. കേന്ദ്രത്തിലായാലും സംസ്ഥാനതലത്തിലായാലും രാഷ്ട്രത്തിനു മുമ്പിലുള്ള പ്രധാന വെല്ലുവിളികള്‍ നേരിടാന്‍ പണം ചെലവഴിക്കണമെന്ന് കാര്യത്തോട് നിങ്ങള്‍ യോജിക്കും. ശ്രദ്ധയൂന്നേണ്ടത് പാവങ്ങള്‍, കര്‍ഷകര്‍, സാധാരണക്കാര്‍, വനിതകള്‍, യുവാക്കള്‍, കുട്ടികള്‍ എന്നിവരിലാണ്. അവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കുന്നതിന് തടസ്സമാവുന്ന ഘടകങ്ങളെ നേരിടുകയാണ് പ്രധാന വെല്ലുവിളി.
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കുള്ള ഒരു സുവര്‍ണ്ണാവസരമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ ഈയിടെ നടത്തിയ സന്ദര്‍ശനങ്ങള്‍ ഇന്ത്യയെക്കുറിച്ച് ലോകത്തിനുള്ള പ്രതീക്ഷയും ഇവിടെ നിക്ഷേപിക്കാനുള്ള താല്പര്യവും എനിക്ക് വ്യക്തമാക്കിതന്നു. ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാവാന്‍ എല്ലാവര്ക്കും താല്പര്യമുണ്ട്. ഇത് കേന്ദ്ര ഗവണ്മെന്റിന് മാത്രമുള്ള അവസരമല്ല. ഭാരതത്തിനു മുഴുവനുമായുള്ള അവസരമാണ്. രാജ്യത്തിന്റെ പുരോഗതിയില്‍ ഒരു കുതിച്ചുച്ചാട്ടത്തിനായി നമുക്ക് തയ്യാറെടുക്കാം. നിങ്ങളുടെ സംസ്ഥാനവും രാജ്യവും നേരിടുന്ന വെല്ലുവിളി മനസ്സിലാക്കാനും അവ പരിഹരിക്കുന്നതിന് നിങ്ങളുടെ സഹകരണവും പങ്കാളിത്തവും, സമയവും ഊര്‍ജ്ജവും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ ഇതെഴുതുന്നത്.
പദ്ധതികളുടെ നിരന്തര വിശകലനത്തിനായി ഒരു സംവിധാനവും നമ്മള് ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇതിനായി നിങ്ങളോടൊപ്പം ഞാന്‍ പ്രവര്‍ത്തിക്കും. ജോലിയുടെ ഗുണനിലവാരം, നടപ്പിലാക്കുന്നതിന്റെ വേഗത എന്നിവയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാവണം. ഇതിനായി നമുക്കൊത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് എപ്പോഴും ഞാന്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: