ആലപ്പുഴ: കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പ് ആരംഭിച്ച സാഹചര്യത്തില്‍ സപ്ലൈകോ നെല്ല് സംഭരണം തുടങ്ങിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്കാന് നടപടിയായില്ല. നെല്ലുവില കിലോയ്ക്ക് 19 രൂപയായി പ്രഖ്യാപനമുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുക 13.60 രൂപ മാത്രം, അതും എന്നു ലഭിക്കുമെന്ന് യാതൊരു വ്യക്തതയില്ല.
മുന്‍ വര്‍ഷങ്ങളില്‍ നെല്ല് സംഭരിച്ച വകയില്‍ സപ്ലൈകോയ്ക്ക് 150 കോടിയിലേറെ രൂപയാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കാറുള്ളത്. ഇത് എന്ന് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതം മാത്രമേ കര്‍ഷകര്‍ക്ക് അടിയന്തരമായി വിതരണംചെയ്യാന്‍ കഴിയുകയുള്ളൂവെന്നും സപ്ലൈകോ അധികൃതര്‍ വ്യക്തമാക്കി. നെല്ല് സംഭരിച്ച ശേഷം രസീത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷകര്‍ക്ക് നല്‍കും. തുടര്‍ന്ന് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നെല്ലുവില ലഭ്യമാക്കാനാണ് സപ്ലൈകോയുടെ തീരുമാനം.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കിലോ നെല്ലിന് അനുവദിച്ചിട്ടുള്ള താങ്ങുവിലയായ 13.60 രൂപ മാത്രമേ നല്‍കുകയുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ ബാക്കി 5.40 രൂപ നല്കുന്ന മുറയ്ക്ക് മാത്രമേ ഈ തുക കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സപ്ലൈകോയ്ക്ക് സാധിക്കുകയുള്ളൂ.
സംസ്ഥാന സര്‍ക്കാര്‍ വിഹിതം എന്ന് നല്‍കുമെന്നതിനെ കുറിച്ച് യാതൊരു വ്യക്തതയുമില്ല. ഫെബ്രുവരി 15 വരെയുള്ള കുടിശിക തുക മാര്‍ച്ച് 15 നകം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ കുടിശികയായ 150 കോടി എന്ന് നല്‍കുമെന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നത്.
കൃഷി ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ നെല്ലുവില ഒരുമിച്ച് ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് കടുത്ത പ്രതിസന്ധിയാകും നേരിടേണ്ടിവരിക. അടുത്ത കൃഷിയെ ഇതു ബാധിക്കും. മാര്‍ച്ച് ആദ്യവാരത്തോടെ കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പ് വ്യാപകമാകും. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സപ്ലൈകോയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച ബജറ്റ് ആനുകൂല്യങ്ങള്‍ പോലും നെല്‍ കര്‍ഷകര്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: