രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ യാത്രക്കാരോട് സൗഹൃദം പുലര്‍ത്തുന്ന ഒന്നാക്കി മാറ്റുന്നതില്‍ കേന്ദ്ര റെയില്‍വേ ബജറ്റ് വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. ഏറെക്കാലത്തിനുശേഷം വന്നിരിക്കുന്ന യാത്രക്കാരന്റെ ബജറ്റ് ചരിത്രപരമായ നീക്കമാണ്. റെയില്‍വേയെ ലാഭകരമായ സംവിധാനമാക്കുന്നതിലുപരി സേവനം ലക്ഷ്യമിടുന്ന ഒന്നാക്കി മാറ്റുന്നതില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ഈ ബജറ്റ് നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര റെയില്‍വേ ബജറ്റിനെ ചരിത്രപരമെന്ന് വിശേഷിപ്പിക്കാം.
കോടിക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി റെയില്‍വേയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. അവരോട് അനുഭാവം പുലര്‍ത്തുന്ന ബജറ്റിനെ ബിഎംഎസ് സ്വാഗതം ചെയ്യുന്നു. മുന്‍കാലങ്ങളിലുള്ള റെയില്‍ ബജറ്റുകളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജനദ്രോഹ നടപടികളാണ് സ്വീകരിച്ചുവന്നത്. പരാതികള്‍ക്കിട നല്‍കാതെ അവതരിപ്പിച്ചിരിക്കുന്ന ബജറ്റില്‍ വികസന സാദ്ധ്യതകള്‍ ഏറെയാണ്. സംസ്ഥാനങ്ങള്‍ക്കും റെയില്‍വേ വികസനത്തില്‍ പങ്കാളിത്തം നല്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. റെയില്‍വേയുടെ ഈ ബജറ്റ് കേന്ദ്രസര്‍ക്കാരിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയാകുമെന്ന് പ്രതീക്ഷിക്കാം. മറ്റ് വകുപ്പുകള്‍ക്കും ജനസൗഹൃദ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഇത് സഹായകമാകുമെന്ന് കരുതുന്നു.
അതേസമയം ബജറ്റിലെ ചില നിര്‍ദ്ദേശങ്ങള്‍ ഏറെ കരുതലോടെ നടപ്പാക്കേണ്ടതാണ്. സ്വകാര്യ, പൊതുപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍, സ്വകാര്യ നിക്ഷേപം, ചരക്ക് നീക്കവുമായി ബന്ധപ്പെട്ട ഫ്രൈറ്റ് ടെര്‍മിനലുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം, സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തം തുടങ്ങിയവയെല്ലാം ശ്രദ്ധിച്ച് നടപ്പാക്കേണ്ട കാര്യങ്ങളാണ്. പല മേഖലകളിലും നടപ്പാക്കിയിട്ടുള്ള സ്വകാര്യവല്‍ക്കരണം ജനവിരുദ്ധമായിട്ടുള്ള കാര്യം ഓര്‍ക്കേണ്ടതാണ്. എട്ടരലക്ഷം കോടിയോളം രൂപ റെയില്‍വേയില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ബജറ്റ് പറയുന്നു. ഈ പണം യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ വ്യക്തികളുടെ കൈകളില്‍ പോകാന്‍ പാടില്ല. സര്‍ക്കാരിന്റെ സ്വപ്ന ബജറ്റ് നടപ്പാക്കുന്നതിനുള്ള വിഭവസമാഹരണത്തിനും ഏറെ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.
റെയില്‍വേ യാത്രാക്കൂലി കൂട്ടാത്തത് സ്വാഗതാര്‍ഹമാണ്. ബജറ്റിനെ ജനപ്രിയമാക്കുന്നതില്‍ ഈ നടപടി പ്രധാന പങ്കാണ് വഹിക്കുന്നത്. റെയില്‍വേ പദ്ധതി വിഹിതം 52 ശതമാനം കൂട്ടിയിട്ടുണ്ട്. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 67 ശതമാനം കൂടുതല്‍ തുകയും വകയിരുത്തിയിരിക്കുന്നു. സാങ്കേതിക നവീകരണം, ബയോ ടോയ്ലറ്റുകള്, വൈഫൈ സംവിധാനം, സ്പീഡ് കൂടിയ തീവണ്ടികള്‍, സുരക്ഷാ നടപടികള്‍ തുടങ്ങി ഒട്ടേറെ ഉപഭോക്തൃസൗഹൃദ ആധുനികവല്‍ക്കരണ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇത്തരത്തിലുള്ള സൗഹൃദ സമീപനങ്ങള്‍ തൊഴില്‍ മേഖലയിലും ഉണ്ടാകേണ്ടതാണ്. സാമ്പത്തിക നടപടികളും ജനസൗഹൃദമാകണം.
(ബിഎംഎസ് മുന്‍ അഖിലേന്ത്യാ
പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: