ഇന്ന് ദേശീയ ശാസ്ത്രദിനം
ശാസ്ത്രം രാഷ്ട്രപുരോഗതിക്ക് എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ദേശീയ ശാസ്ത്രദിനം ആഘോഷിക്കപ്പെടുന്നത്. 1986 മുതല്‍ ആണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1930 ല്‍ ശാസ്ത്രത്തിന് നൊബേല്‍ പുരസ്കാരം ലഭിച്ച സി.വി.രാമന്റെ ‘രാമന് പ്രഭാവം’ എന്ന കണ്ടുപിടുത്തം അദ്ദേഹം ലോകത്തിന് സമര്‍പ്പിച്ചത് 1928 ഫെബ്രുവരി 28 ന് ആയിരുന്നു. ശാസ്ത്ര നേട്ടത്തെ ലോകോപകാരത്തിന് സമര്‍പ്പിക്കുന്ന ഭാരതീയ പൈതൃകത്തിന്റെ ഓര്‍മകൂടിയാണ് ഈ സുദിനം.
ഭാരതീയ ശാസ്ത്രപാരമ്പര്യത്തെ വീണ്ടും പ്രോജ്വലമാക്കാനും ഏതു പ്രതികൂല സാഹചര്യത്തിലും ഭാരതത്തിന്റെ ശാസ്ത്രപ്രതിഭക്ക് തല ഉയര്‍ത്തി നില്ക്കാന് കഴിയുമെന്നും തന്റെ ജീവിതത്തിലൂടെ കാണിച്ച അതുല്യപ്രതിഭയും രാജ്യസ്നേഹിയുമായിരുന്നു ചന്ദ്രശേഖര വെങ്കിട്ട രാമന് എന്ന സി.വി.രാമന്. ബഹുമതികളെ വലിച്ചെറിയാനും വിദേശത്തുകിട്ടാവുന്ന സ്ഥാനമാനങ്ങളെ വേണ്ടെന്നുവച്ചും നാടിന്റെ വികസനത്തിനും ശാസ്ത്ര പുരോഗതിക്കും നാടിന്റെ പാരമ്പര്യം വീണ്ടെടുക്കുന്നതിനും അദ്ദേഹം നടത്തിയ ജീവിതയാത്രയാണ് ആധുനിക ഭാരതം പല രംഗത്തും മുടന്തുമ്പോഴും ശാസ്ത്ര-സാങ്കേതിക രംഗത്ത് നെഞ്ചുവിരിച്ച് മുന്നേറാന്‍ നമ്മെ പ്രാപ്തമാക്കുന്നത്.
1986 മുതല്‍ ദേശീയ ശാസ്ത്ര ദിനം ആചരിച്ചുവരുന്നുണ്ടെങ്കിലും അതിന് പുതിയ രൂപവും ഭാവവും നല്‍കിയത് 1999 ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ്. അന്നു മുതല്‍ ഓരോ വര്‍ഷവും ശാസ്ത്രത്തിന്റെ ജനകീയവല്‍ക്കരണത്തിന് ഒരു സന്ദേശം നല്കാന് ഈ ശാസ്ത്രദിനാചരണത്തിലൂടെ ശ്രമം ആരംഭിച്ചു. ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും പ്രമുഖ ശാസ്ത്രകാരന്മാരും തൊട്ട് ഗ്രാമീണ വിദ്യാലയങ്ങള്‍വരെ ഈ സന്ദേശം ഏറ്റെടുത്തു.
‘മാറുന്ന ഭൂമി’ എന്നതായിരുന്നു 1999 ലെ മുഖ്യ പ്രമേയം. തുടര്‍ന്നുള്ള ഓരോ വര്‍ഷവും ലോകം ചര്‍ച്ചചെയ്ത പ്രമേയങ്ങളെ ഭാരതീയ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കാന്‍ നമ്മുടെ ശാസ്ത്രനേതൃത്വം പ്രത്യേകം ശ്രദ്ധിച്ചു. ‘അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലേക്ക്’, ‘വിവരസാങ്കേതിക വിദ്യയും ശാസ്ത്രപഠനവും’, ‘മാലിന്യങ്ങളില്‍ നിന്നും സമ്പത്ത്’ തുടങ്ങി സാധാരണക്കാരിലേക്ക് ശാസ്ത്രത്തെ എത്തിക്കാനും നിത്യജീവിതത്തില്‍ ശാസ്ത്രത്തിനുള്ള സ്ഥാനം ബോധ്യപ്പെടുത്താനും ശ്രമം നടന്നു.
2003 ല്‍ ഡിഎന്‍എയുടെ കണ്ടുപിടുത്തത്തിന്റെ 50 വര്‍ഷവും ഐവിഎഫ് (ടെസ്റ്റ് ട്യൂബ് ശിശു സാങ്കേതികവിദ്യയുടെ 25-ാം വര്‍ഷവും ആയിരുന്നതിനാല്‍ ‘ജീവന്റെ രൂപരേഖ’ എന്നതായിരുന്നു പ്രമേയം. അന്താരാഷ്ട്ര ഭൗതിക ശാസ്ത്ര വര്‍ഷമായ 2004 ല്‍ ‘ഭൗതികശാസ്ത്രത്തെ ആഘോഷിക്കുക’ എന്നും അന്താരാഷ്ട്ര രസതന്ത്രവര്ഷമായ 2011 ല്‍ രസതന്ത്രം നിത്യജീവിതത്തില്‍ എന്ന വിഷയവും ആയിരിക്കും ഒരുപക്ഷേ കൂടുതല്‍ വിദ്യാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ആഘോഷിക്കപ്പെട്ടത്.
ഭാവിക്കുവേണ്ടി പ്രകൃതിയേ പരിപോഷിപ്പിക്കുക (2006), ഓരോ തുള്ളി വെള്ളത്തില്‍നിന്നും അധിക വിളവ് (2007), ഭൂമിയെ അറിയുക (2008), ശാസ്ത്രത്തിന്റെ വളരുന്ന ചക്രവാളങ്ങള്‍ (2009), ലിംഗസമത്വവും ശാസ്ത്ര സാങ്കേതികവും വിദ്യയും സുസ്ഥിര വികസനവും (2010) എന്നിങ്ങനെ ശാസ്ത്രത്തെ രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടുകളില്‍ ചര്‍ച്ചചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടക്ക് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് പറയാം. 2012 ല്‍ ‘ശുദ്ധ ഊര്‍ജ്ജങ്ങളുടെ സാധ്യതയും ആണവസുരക്ഷയും’, 2013 ല്‍ ‘ജനിതക പരിവര്‍ത്തനം ചെയ്ത വിത്തുകളും ഭക്ഷ്യസുരക്ഷയും’ എന്നീ വിഷയങ്ങള്‍ അക്കാലത്ത് ശാസ്ത്രരംഗത്തെക്കാള് രാഷ്ട്രീയ രംഗത്ത് ചര്‍ച്ച ചെയ്തു. കഴിഞ്ഞവര്‍ഷം ‘ശാസ്ത്രാഭിമുഖം പ്രബലമാക്കുക’ എന്നതായിരുന്നു പ്രമേയം.
ശാസ്ത്രം മാനവരാശിക്ക് നാശം വിതച്ച കണ്ടുപിടുത്തങ്ങള്‍ സമ്മാനിച്ച കാലത്ത് തന്നെയാണ് മാനവജീവിതത്തിന്റെ വിവിധരംഗങ്ങളില്‍ ഉപകാരപ്രദമായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ശാസ്ത്രസത്യങ്ങള്‍ കണ്ടെത്തിക്കൊണ്ട് സി.വി.രാമന് എന്ന മഹാപ്രതിഭ ഉയര്‍ന്നുവന്നത്. അത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകത ആയിരുന്നില്ല. ഭാരതീയ ശാസ്ത്രപരമ്പരയുടെ പൊതുധാരയായിരുന്നു. പ്രകൃതിയെ പരിപോഷിപ്പിക്കാനുള്ള ‘മാതാ ഭൂമി പുത്രോഹം പൃഥിവ്യാം’ എന്ന സങ്കല്പ്പത്തോടെ അമ്മയെ സേവിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹമായിരുന്നു ഭാരതീയ ശാസ്ത്രലോകത്തെ നയിച്ചിരുന്നത്.
വിശ്വം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ബ്രഹ്മാണ്ഡത്തെ തന്നില്‍തന്നെ തിരഞ്ഞ അന്തര്‍മുഖ നിരീക്ഷണമായിരുന്നു നമ്മുടെ ശാസ്ത്രകാരന്മാരുടെ ശൈലി. ജീവിതത്തോട് ഒരു ശാസ്ത്രീയ പരീക്ഷണവും ശാസ്ത്രത്തോട് ഒരു ജീവിതശൈലിയും ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് ഇവിടുത്തെ ഭക്ഷണരീതിയിലും വസ്ത്രധാരണ ശൈലിയിലും കെട്ടിടം വക്കുന്നതിലും കൃഷി ഇറക്കുന്നതിലും യാത്രാ സൗകര്യമൊരുക്കുന്നതിലും എല്ലാം നാം കാണിച്ചു. എന്നാല്‍ ശാസ്ത്രീയമെന്ന് ഇന്ന് കൊട്ടിഘോഷിക്കുന്ന പാശ്ചാത്യ ജീവിതശൈലി ലോകത്ത് സര്‍വനാശം വിതച്ചുകൊണ്ടിരിക്കയാണ്.
പ്രകൃതിശോഷണത്തിന്റെയും മലിനീകരണത്തിന്റെയും മാരകരോഗങ്ങളുടേയും അന്ധാളിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് നാം ഇന്ന്. ഇന്നത്തെ ഈ പ്രതിസന്ധിയില്‍ നിന്ന് ലോകത്തെ തിരിച്ചുകൊണ്ടുവരാന്‍ ഭാരതത്തിനെ കഴിയൂ. ഭാരതത്തിന്റെ ജീവിതശൈലിക്കേ കഴിയൂ. അതിന് ഭാരതത്തിന്റെ ശാസ്ത്രപൈതൃകത്തെ അറിയണം. ആചരിക്കണം. രോഗമുണ്ടാകുമ്പോള്‍ ശരീരത്തെ കീറിമുറിക്കുന്ന പാശ്ചാത്യ ആരോഗ്യശാസ്ത്രവും രോഗം വരാതിരിക്കാനുള്ള ജീവിതശൈലി ഉപദേശിക്കുന്ന ആയുര്‍വേദവും ഒരേ രംഗത്തുള്ള വ്യത്യസ്തവും ഏറെ പ്രകടമാക്കുന്നതുമായ ഒരു ഉദാഹരണമാണ്. ഏത് രംഗത്തും ഇത് നമുക്ക് കാണാന്‍ കഴിയും. അത് ജനങ്ങളിലേക്ക് എത്തിക്കണം. അതിനുള്ള എളിയശ്രമങ്ങളെ പോലും അപഹസിക്കുന്ന ഒരു വര്‍ഗ്ഗം ഇവിടെ ഉണ്ടാവും.
മുംബൈയില്‍ നടന്ന 102-മത് ദേശീയ ശാസ്ത്ര സമ്മേളനത്തില്‍ ഭാരതീയ ശാസ്ത്ര കണ്ടുപിടുത്തങ്ങളെക്കുറിച്ച് വന്ന പ്രബന്ധങ്ങളെ ആക്ഷേപിച്ചുകൊണ്ട് മുഖപ്രസംഗം എഴുതിയ പത്രമുത്തശ്ശിമാര്‍ കൊടികുത്തി വാഴുന്ന നാടാണിത്. എങ്കിലും സത്യം സത്യമായി പറഞ്ഞാല്‍, സത്യത്തിന്റെ ശക്തിയില്‍ അത് വിജയിക്കും. സി.വി.രാമന്റെ തന്നെ ജീവിതത്തില്‍നിന്നും ഒരു ഉദാഹരണം ഉദ്ധരിക്കട്ടെ! അദ്ദേഹത്തിന് നൊബേല്‍ സമ്മാനം നേടിക്കൊടുത്ത പരീക്ഷണം വിവിധ പദാര്‍ത്ഥങ്ങളിലൂടെ/ലായനികളിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ പ്രകാശത്തിന് സംഭവിക്കുന്ന വിതരണത്തെ കുറിച്ചായിരുന്നു. അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ഈ പരീക്ഷണം അമേരിക്കയില്‍ വലിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര് ചെയ്തുകൊണ്ടിരുന്നു. അത് അദ്ദേഹത്തെ നിരാശപ്പെടുത്തുകയല്ല ചെയ്തത്. അദ്ദേഹം ശിഷ്യരോട് പറഞ്ഞു. യന്ത്രങ്ങള്‍ അല്ല കണ്ടുപിടുത്തം നടത്തുന്നത്, മനുഷ്യനാണ്.
ദൂരദര്‍ശനി കണ്ടെത്തിയതിനു ശേഷമാണ് ഗലീലിയോ ആകാശഗോളങ്ങളെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഭാരതത്തില്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെ നമ്മുടെ ഋഷിമാര്‍ ശാസ്ത്രസത്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയിരുന്നു. അതെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ അവിരാമം, അവിശ്രമം, സഞ്ചരിക്കാം.
ഭാരതീയ ശാസ്ത്രപാരമ്പര്യത്തെ പ്രോജ്വലമാക്കാം. ശാസ്ത്രത്തെ സാധാരണക്കാരില്‍ അവന്റെ ഭാഷയില്‍ എത്തിക്കാം. പ്രീ പ്രൈമറി (ശിശുവാടിക മുതല്‍) സര്‍വകലാശാലവരെയുള്ള ശാസ്ത്രപഠനവും ഗവേഷണവും പ്രസിദ്ധീകരണവും അവന്റെ ഭാഷയില്‍ നല്‍കണം. ശാസ്ത്രം മാതൃഭാഷയില്‍ പഠിപ്പിച്ച് രാജ്യപുരോഗതി നേടിയ ആധുനിക ലോകചരിത്രം നാം അടുത്തറിയണം.
‘അറിവാണ് ആയുധം’ എന്ന് ശാസ്ത്രത്തെക്കുറിച്ച് ചിലര്‍ പറയുമ്പോള്‍ ശാസനത്തിലൂടെ ത്രാണനം ചെയ്യുന്നതാണ് ‘ശാസ്ത്രം’ എന്ന് നമ്മള് പറയുന്നു. ത്രാണനം ചെയ്യുക സംരക്ഷിക്കുക, മുന്നോട്ട് നയിക്കുക. നമ്മേ മുന്നോട്ട് നയിക്കുന്ന ശാസ്ത്രം, ശാസ്ത്രീയ വീക്ഷണം, ശാസ്ത്രീയ പഠനം. അത് ശക്തമാക്കാന്‍ നമുക്ക് ഒരുമിക്കാം. ശാസ്ത്രം രാജപുരോഗതിക്കായ്. നമ്മുടെ രാജ്യ പുരോഗതി വിശ്വശാന്തിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: