ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സഖ്യം സംബന്ധിച്ചും സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ചും തീരുമാനമായി.
ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഫ്തി മുഹമ്മദ് സയ്യിദ് അറിയിച്ചു. 25 അംഗ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ ബിജെപിക്കുണ്ടാകും. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോവുകയെന്നും സയ്യിദ് പറഞ്ഞു.
ബിജെപിക്ക് ജമ്മുവിലും കശ്മീരില്‍ പിഡിപിക്കുമാണ് ഭൂരിപക്ഷം. ജമ്മുവിലെയും കശ്മീരിലേയും ജനങ്ങള്‍ നല്കിയ അംഗീകാരം സാക്ഷാത്കരിക്കുന്നതിനായിട്ടാണ് പിഡിപി-ബിജെപി സഖ്യം അധികാരമേല്‍ക്കുന്നതെന്ന് സയ്യിദ് പറഞ്ഞു.
വടക്ക് തെക്ക് ധ്രുവങ്ങള്‍ തമ്മിലുള്ള സഖ്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ രാഷ്ട്രീയ സഖ്യം ആദ്യം. പിന്നീട് സര്‍ക്കാര്‍ രൂപീകരണം, ഇതാണ് ലക്ഷ്യമിട്ടിരുന്നത്. ഭാരതത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അംഗീകാരം നല്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ കശ്മിരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. എല്ലാവര്ക്കും വികസനമെന്ന മോദിയുടെ വാക്കുകളാണ് പ്രചോദനം.
പാക്കിസ്ഥാന് കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാനും സമാധാനം നിലനിര്‍ത്താനുള്ള മുന്‍പ്രധാനമന്ത്രി വാജ്പേയിയുടെ പാതതന്നെയാണ് മോദിയും പിന്തുടരുന്നത്. ജമ്മു കശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിനും വികസനം നടപ്പാക്കുന്നതിനും പ്രധാനമന്ത്രിക്കൊരു സ്വപ്നമുണ്ട്. വികസനത്തിനൊപ്പം തന്നെ കശ്മീരിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
പിഡിപി നേതാവ് മെഹബൂബ മുഫ്തി ബിജെപി പ്രസിഡന്റ് അമിത് ഷായെ സന്ദര്‍ശിച്ച് സഖ്യം സംബന്ധിച്ച് കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: