തിരുവനന്തപുരം: സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന് കമ്മീഷന് മുമ്പാകെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് തെളിവുനല്കി. സോളാര്‍ തട്ടിപ്പില്‍ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുന്നതിന് മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മനേയും സഹായി തോമസ് കുരുവിള എന്ന ‘പാവം പയ്യനേയും’ വിസ്താരത്തിനായി വിളിച്ചുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പിന്റെ ചുരുളഴിക്കുന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ പകര്‍പ്പ്, സിസിടിവി ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ഖണ്ഡിക്കുന്ന പീറ്റര്‍ ഗുഡ്മാന്റെ സാങ്കേതിക ലേഖനം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് എന്നിവ വി.എസ് തെളിവായി ഹാജരാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പന്, ജിക്കുമോന്, കെ. സുനില്‍കുമാര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് വിഎസ് മൊഴി നല്കി. മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലീം രാജിനും കേസില്‍ പങ്കുണ്ടെന്ന് വിഎസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന ‘പാവം പയ്യനായ’ തോമസ് കുരുവിള കോടികള്‍ സമ്പാദിച്ചത് സോളാര്‍ ഇടപാടിലൂടെയാണെന്നും വിഎസ് മൊഴി നല്കി. വ്യവസായി ശ്രീധരന് നായര്‍ നല്കിയ കേസില്‍ മാത്രമാണ് ജോപ്പനെതിരെ കേസെടുത്തത്.
ജോപ്പനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താല്‍ കൂടുതല്‍ വമ്പന്മാര് കുടുങ്ങും. അന്വേഷണം വമ്പന്മാരിലേക്ക് നീളാതിരിക്കാന്‍ ജോപ്പനെ രക്ഷിക്കുകയാണ്. ക്രിമിനല്‍ കേസില്‍ ജയിലില്‍ കഴിയവേ സരിതയുടെ പരിചരണത്തിന് നിയോഗിച്ചിരുന്ന ഷീജാദാസ്, നസീനബീഗം എന്നീ വനിതാ പോലീസുകാരെ പിന്നീട് മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫില്‍ നിയമിച്ചു. സരിത നടത്തിയ തട്ടിപ്പിനെ കുറിച്ച് ഇവര്‍ക്ക് വ്യക്തമായി അറിയാം. ഇക്കാര്യങ്ങള്‍ അവര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അവരെക്കൂടി വിസ്തരിക്കാന്‍ വിളിച്ചുവരുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: