കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന് ശശിധരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം എംഎല്‍എ ജെയിംസ് മാത്യുവിനെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയാണ് ജെയിംസ് മാത്യു. പ്രേരണാകുറ്റത്തിനാണ് ജെയിംസ് മാത്യുവിനെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ജെയിംസ് മാത്യു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കീഴ്ക്കോടതിയും ഹൈക്കോടതിയും ഇത് തള്ളിയിരുന്നു. ഹാജരാകുന്നതിന് വേണ്ടി ജെയിംസ് മാത്യുവിന് ശ്രീകണ്ഠപുരം പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഒന്നാം പ്രതിയും കെഎസ്ടിഎ നേതാവുമായ എം.വി.ഷാജി മാസ്റ്റര്‍ ഇപ്പോള്‍ റിമാന്റിലാണ്.
ചുഴലി സ്വദേശിയായ ശശിധരന് മാസ്റ്റര്‍ ഡിസംബര്‍ പതിനഞ്ചിനാണ് കാസര്‍കോട്ടുള്ള ലോഡ്ജ്മുറിയില്‍ ആത്മഹത്യ ചെയ്തത്. സ്കൂളിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളാണ് ശശശിധരന്റെ ആത്മഹത്യക്ക് കാരണമായത്. അധ്യാപകന് എഴുതിയ കത്തില്‍ തന്റെ മരണത്തിനുത്തരവാദി ജെയിംസ് മാത്യു എംഎല്‍എയും സഹാധ്യാപകനായ എം.വി.ഷാജിയുമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്ത് കാരണം കൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്തതെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ‘താങ്കള്‍ ഡിസംബര്‍ 13 ന് എന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ജെയിംസ് മാത്യുവിന്റെ പേരില്‍ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
”എന്റെ കീഴ്ജീവനക്കാരനായ എം.വി.ഷാജിയുടെ വാക്കുകള്‍ മാത്രമാണ് നിങ്ങള്‍ കേട്ടത്. സ്കൂളിലെ മറ്റേതെങ്കിലും അധ്യാപകനോട് എന്നെക്കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ ധാരണ മാറുമായിരുന്നു. കുറഞ്ഞ പക്ഷം എച്ച്എസ്എസ്സിലെ പ്രിന്സിപ്പലിനോടെങ്കിലും. ഷാജിയുടെ ചരിത്രം മറ്റ് അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കിയിരുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്തുമായിരുന്നില്ല. ആയതിനാല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുന്നു. എന്റെ ഭാര്യയുടെയും മക്കളുടെയും ശാപം എന്തായാലും നിങ്ങളെ വേട്ടയാടും. എന്റെ ആത്മഹത്യക്ക് നിങ്ങള്‍ രണ്ടാമനായതില്‍ ഞാന്‍ ദു:ഖിക്കുന്നു. പാര്‍ട്ടി അനുഭാവി” എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കം. ആത്മഹത്യാക്കുറിപ്പിന് പുറമെ അധ്യാപകന്റെ ഭാര്യയുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാണ്.
ശശിധരന് ആരോടോ സംസാരിക്കുന്നത് കേട്ടിരുന്നുവെന്നും അത് ഭീഷണിയായിരുന്നുവെന്നും അധ്യാപകനെ ആരോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും ജെയിംസ് മാത്യു പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. തനിക്കും അധ്യാപകനും ഇടയില്‍ നിന്ന് പ്രവര്‍ത്തിച്ചയാളെ പോലീസ് അന്വേഷിച്ച് കണ്ടെത്തണം. താന്‍ അധ്യാപകനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഭീഷണിപ്പെടുത്തിയില്ലെന്നുമാണ് ജെയിംസ് മാത്യു പോലീസിനോട് പറഞ്ഞത്. അധ്യാപകനെതിരെ താന്‍ കേസ് കൊടുത്തിട്ടില്ല. തെറ്റിദ്ധാരണ കൊണ്ടാണ് ദുര്‍ബല ഹൃദയനായ ശശിധരന് മാസ്റ്റര്‍ ആത്മഹത്യ ചെയ്തതെന്നും ജെയിംസ് മാത്യു പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: