തിരുവനന്തപുരം: ഭിന്നശേഷി ഉള്ളവരുടെ സ്വപ്നങ്ങള്‍ക്കും ചിറക് മുളയ്ക്കുകയാണ്. സംസാര ശക്തിയും കേള്‍വി ശേഷിയുമില്ലാത്തവര്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ദേശീയ സര്‍വ്വകലാശാലയാകുന്നു. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള പഠനവും ഗവേഷണവുമൊക്കെ കുറ്റമറ്റ രീതിയിലേക്ക് മാറ്റുവാന്‍ ഇനി നിഷിനാകും. ഒരു വാക്ക് മിണ്ടാനും കേള്‍ക്കാനും കഴിയാത്തവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിടര്‍ത്തി പറക്കാന്‍ ശക്തിപകരുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. സംസ്ഥാന സക്കാരിന്റെ പിടിപ്പുകേടുകൊണ്ട് എയിംസും ഐഐറ്റിയും പ്രതീക്ഷിച്ച കേരളത്തിന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് നിഷിനു ലഭിച്ച ദേശീയ സര്‍വകലാശാല പദവി.
കാലങ്ങളായുള്ള സ്വപ്നമാണ് നിഷിന് കൈവന്നിരിക്കുന്നത്. ഭിന്നശേഷിയുള്ളവരോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ കരുണയാണ് നിഷിനെ സര്‍വ്വകലാശാലയായി പ്രഖ്യാപിച്ചതെന്ന് എക്സിക്ക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമുവല്‍ എന്‍. മാത്യു ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് സര്വ്വകലാശാലയാക്കണമെന്ന പ്രൊപ്പോസല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചുവെങ്കിലും ഈ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയില്ല. ഭിന്നശേഷിയുള്ളവരിലും കേന്ദ്രസര്‍ക്കാരിന്റെ കരുതല്‍, അവരുടെ ഉന്നമനത്തിനായുള്ള ഇടപെടല്‍ നിഷിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1997ല്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ നിഷ് ആരംഭിക്കുന്നത്. ടെക്നോപാര്‍ക്കില്‍ നിന്ന് വിരമിച്ച ജി. വിജയരാഘവനായിരുന്നു നിഷിന്റെ നടത്തിപ്പുകാരന്. സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത തന്റെ പെണ്മക്കളുടെ ബിരുദപഠനത്തിന് നിഷ് വഴിയാണ് വിജയരാഘവന് പരിശീലനം നല്‍കിയത്. ഭിന്നശേഷിയുള്ളവരുടെ ദുരവസ്ഥ നേരിട്ടറിയുന്ന വിജയരാഘവന് നിഷിന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തു. അവരുടെ ഉന്നമനത്തിനായി ഒരു രൂപ പോലും ശമ്പളം വാങ്ങാതെയാണ് അദ്ദേഹം സേവനത്തിന് തയ്യാറായായത്.
തിരുവനന്തപുരത്ത് ആക്കുളം ആസ്ഥാനമാക്കിയാണ് നിഷ് പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റിയായി പൂജപ്പുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച നിഷ് 2007ല്‍ ആക്കുളത്തെ സ്വന്തം കെട്ടിടത്തിലേക്കു മാറി. 16 വര്‍ഷമായി വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. സാമൂഹ്യനീതി വകുപ്പിനായുള്ള വാര്‍ഷിക ബജറ്റില്‍ നിന്നായിരുന്നു നിഷിന്റെ ചെലവുകള്‍ക്കുള്ള പദ്ധതിവിഹിതം ലഭിച്ചിരുന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ ഭാഷാപരമായും ദൈനംദിന ജീവിതത്തിലേക്ക് താദാത്മ്യം പ്രാപിക്കാന്‍ സഹായിക്കുന്നതായുമുള്ള പദ്ധതികള്‍ നിഷ് വികസിപ്പിച്ചുവരികയാണ്. ഈ മേഖലയില്‍ നിലനില്‍ക്കുന്ന പരിശീലനം സിദ്ധിച്ച പ്രവര്‍ത്തകരുടെ അഭാവം നികത്താനും നിഷ് പദ്ധതിയിട്ടിട്ടുണ്ട്.
ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍, സെറിബ്രല്‍ പാള്‍സി എന്നിവ അനുഭവിക്കുന്ന കുട്ടികള്‍ക്കു സമൂഹവുമായി ഇഴകിച്ചേരുന്നതിനുള്ള സഹായവും പരിശീലനവും നല്‍കുന്നതും നിഷിന്റെ ലക്ഷ്യങ്ങളാണ്. ഉന്നത നിലവാരം പുലര്‍ത്തുന്ന പുതിയ പദ്ധതികളും പ്രവര്‍ത്തന മേഖലകളും കണ്ടെത്തുന്നതിലും വികസിപ്പിക്കുന്നതിലും ദേശീയ സര്‍വകലാശാല പദവി വഴി സാധിക്കും. ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ശകുന്തളാ മിശ്ര റീഹാബിലിറ്റേഷന്‍ സെന്റര്‍ മാത്രമാണ് ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏക സര്‍വകലാശാല. നിഷ് സര്‍വ്വകലാശാല ആകുന്നതോടെ ഭിന്നശേഷിയുള്ളവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രാജ്യത്തെ ആദ്യ സര്‍വ്വകലാശാലയായി നിഷ് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: