‘രാഘൂത്വേദഭവത് സീതാ രുക്മിണീ കൃഷ്ണജന്മനീ
അനേ്യഷു ചാവതാരേഷു വിഷ്ണോദ്ദേഹാനപായിനീ.
ദേവത്വേ ദേവ! ദേവീയം മുനുഷത്വേ ച മാനുഷീ
വിഷ്ണോദ്ദേഹാനുരൂപാംവൈ കരോതേ്യഷാളത്മനസ്തനും’
എന്നുള്ള വിഷ്ണുപുരാണമനുസരിച്ചു നോക്കുമ്പോള്‍ ലോകജനനിയായ രമാദേവി ഭഗവത്പാദശുശ്രൂഷ ചെയ്തുകൊണ്ടു വൈകുണ്ഠത്തില്‍ മാത്രമല്ല നിവസിക്കുന്നതെന്നു കാണാന്‍ കഴിയും. ചിത്സ്വരൂപിണിയായ ആ ഭഗവതി രാമാവതാരത്തില്‍ സീതയായിട്ടും കൃഷ്ണാവതാരത്തില്‍ രുക്മിണിയായിട്ടും അതുപോലെ മറ്റവതാരങ്ങളില്‍ അതതിനു യോജിച്ചവിധത്തിലും അവതരിച്ചു ഭഗവാനെ പരിചരിക്കുന്നു. ഭഗവാന് ദേവനാകുമ്പോള് ദേവിയായിട്ടും മനുഷ്യനാകുമ്പോള്‍ മനുഷ്യസ്ത്രീയായിട്ടും വിഷ്ണുവിന്റെ ദേഹത്തിനനുരൂപമായ ദേഹമെടുത്ത് അവിടുത്തെ ശുശ്രൂഷിക്കുന്നതിനുവേണ്ടി ആ ഭഗവതി അവതരിക്കുന്നു എന്ന് ഈ ശ്ലോകങ്ങളില്‍നിന്നു മനസ്സിലാക്കാം. ലക്ഷ്മി ചപലയാണന്നത്രെ നമ്മുടെ വിശ്വാസം. എന്നാല്‍ ഭഗവത്സേവനത്തില്മാത്രം ആ ഭഗവതി സ്ഥിരചിത്തയാണെന്നു ‘ഭക്തമഞ്ജരി’കാരന് ചമല്ക്കാര ജനകമായ ഭാഷയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
”കലശപയോനിധികന്യാ
ജഗതാം ജനനീ നിസര്ഗ്ഗചപലാപി
ത്യജതി ഹി സഹസാ സ്വീയം
ശീലം ഗൗരേ! ത്വദംഘ്രിഭജനവിധൗ”
ലോകജനനിയും സമുദ്രകന്യകയുമായ ശ്രീദേവിയുടെ സ്വഭാവം എപ്പോഴും മാറിക്കൊണ്ടിരിക്കുക എന്നതാണെങ്കിലും, അല്ലയോ വിഷ്ണുഭഗവാനേ, അവിടുത്തെ പാദഭജനത്തില് ആ ശീലം ദേവി പെട്ടെന്ന് ഉപേക്ഷിക്കുന്നതായിട്ടാണല്ലോ കാണപ്പെടുന്നത് എന്നാണ് പ്രസ്തുത ശ്ലോകത്തിന്റെ സാരം. വിഷ്ണു ഏതവതാരമെടുത്താലും അതിനനുരൂപമായ അവതാരമെടുത്തു ശ്രീദേവിയും വിഷ്ണുവിനെ സേവിക്കുന്നു എന്നു വര്ണ്ണിച്ചിട്ടുള്ളതില്നിന്നു നാം മനസ്സിലാക്കേണ്ടത് ഏതു ഭാവത്തിലുള്ള ഈശ്വരപാദത്തെയും സേവിക്കുവാന്‍ നാം തയ്യാറാവണമെന്നാണ്.
മഹാരാഷ്ട്രത്തിലെ സുപ്രസിദ്ധ മഹാത്മാവായിരുന്ന ഏകനാഥന്റെ ജീവിതത്തില്‍ ഇങ്ങനെയുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം അനേകം ഭക്തന്മാരോടുകൂടി ത്രിവേണിയില്‍നിന്നു പല കലശങ്ങളായി തീര്‍ത്ഥമെടുത്തു രാമേശ്വരത്തെ പരമശിവവിഗ്രഹത്തില് അഭിഷേകം കഴിക്കുവാന്‍ തീര്‍ത്ഥയാത്ര ചെയ്യുകയായിരുന്നു. ഭജനകീര്ത്തനങ്ങളോടുകൂടിയാണ് ആ തീര്‍ത്ഥാടകസംഘം യാത്ര ചെയ്തിരുന്നത്. അങ്ങനെ പോകുമ്പോള്‍ ഒരു ഗ്രാമത്തിന്റെ ഒരുഭാഗത്ത് ഒരു കഴുത കിടന്നു കാലും തലയുമിട്ടടിച്ചു മരണചേഷ്ട കാണിക്കുന്നുണ്ടായിരുന്നു. തീര്‍ത്ഥാടകരില്‍ മറ്റാരുടെയും ദൃഷ്ടി ആ ജന്തുവില്‍ പതിഞ്ഞില്ല. അക്കൂട്ടത്തിലുണ്ടായിരുന്ന ഏകനാഥനാകട്ടെ ആ കഴുതയുടെ നില കണ്ടു ശിവനാമങ്ങളുച്ചരിച്ചുകൊണ്ടു ഭക്തിപാരവശ്യത്തോടുകൂടി തന്റെ കയ്യിലുണ്ടായിരുന്ന ആ തീര്‍ത്ഥജലം എടുത്തു കഴുതയുടെ വായിലേയ്ക്കു കുറേശ്ശെ ഒഴിച്ചുകൊടുക്കുകയും ദേഹത്തില്‍ തളിക്കുകയും ചെയ്തു. അതു കണ്ടു മറ്റുള്ള ഭക്തന്മാര് അദ്ദേഹത്തെ ശകാരിക്കുകയാണുണ്ടായത്. അദ്ദേഹം ലേശവും അതു പരിഗണിച്ചില്ല. മഴ പെയ്യാതെയും വെള്ളം കിട്ടാതെയും വിഷമിച്ച ആ ഗ്രാമത്തിലെ ജനങ്ങള്‍ മിക്കവാറും നാടുവിട്ടുപോയിരുന്നു. എങ്ങനെയോ അവിടെ അകപ്പെട്ടുപോയ പ്രായംചെന്ന ആ കഴുത വെള്ളം കുടിക്കാതെ മരണഗര്ത്തത്തിലേയ്ക്കു പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഏകനാഥന്‍ ആ ജന്തുവിനെ കണ്ടത്. സര്‍വ്വവ്യാപിയായ പരമശിവന് തന്നെയാണ് ആ ജന്തുവിലും കുടികൊള്ളുന്നതെന്നുള്ള ബുദ്ധിയോടുകൂടി ആ ഭക്തോത്തമന് തീര്ത്ഥകുംഭത്തില്നിന്നു മന്ത്രോച്ചാരണപൂര്‍വം ജലമെടുത്ത്, ആ കഴുതയുടെ ശരീരത്തിലും വായിലും ഭക്തിപൂര്‍വം അഭിഷേകം ചെയ്തു അതിനെ രക്ഷിച്ചു. ഒടുവില്‍ കൂടെയുണ്ടായിരുന്ന ഭക്തന്മാരും ആ കഴുതയെ ഉപചരിക്കയും ഏകനാഥന്റെ മാഹാത്മ്യമറിഞ്ഞ് അദ്ദേഹത്തെ പ്രണമിക്കുകയും ചെയ്തു. ഈശ്വരനൊഴിച്ചു മറ്റൊന്നും തന്നെയില്ലെന്നുള്ള ബുദ്ധിദാര്ഢ്യമാണ് ഏകനാഥനെ ആ പ്രവൃത്തിക്കു പ്രേരിപ്പിച്ചത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: