ന്യൂദല്‍ഹി : രാജ്യത്തെ നിക്ഷേപകരുടെ കൈവശമുള്ള 20000 ടണ്‍ സ്വര്‍ണ്ണത്തിലൂടെ അധിക വരുമാനമുണ്ടാക്കാന്‍ പുതിയ പദ്ദതി ആവിഷ്കരിക്കാന്‍ ധനകാര്യ ബജറ്റ് നിര്‍ദ്ദേശം. 2015- 16 സാമ്പത്തിക വര്‍ഷത്തിലേക്കായി തയ്യാറാക്കിയ ബജറ്റില്‍ സ്വര്‍ണ്ണത്തിലെ നിക്ഷേപ സാധ്യതകള്‍ ദീര്‍ഘദൃഷ്ടിയോടെ മനസ്സിലാക്കിക്കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതുപ്രകാരം ബാങ്കുകള്‍ മുതലായ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണ്ണം നിക്ഷേപിച്ച് അതിന് നിശ്ചിത പലിശ കൈപ്പറ്റാവുന്നതാണ്. നിലവിലെ സ്വര്‍ണ്ണപ്പണയ വായ്പയില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇതുകൂടാതെ പുതിയതായി സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുമെന്നും ജെയ്റ്റിലി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വര്ണ്ണപണ്ടമായി സൂക്ഷിക്കുന്നതിനുപകരം നിക്ഷേപകര്‍ക്ക് ഇനിമുതല്‍ ബോണ്ടുകള്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. ഇതിന് പ്രതിമാസം നിശ്ചിത തുകയുടെ പലിശ നിശ്ചയിച്ചിരിക്കും. ആവശ്യമുള്ളപ്പോള്‍ വിപണിയിലെ സ്വര്‍ണ്ണത്തിന്റെ മൂല്യത്തില്‍ തന്നെ ഇത് കൈമാറ്റവും ചെയ്യാം. ബോണ്ട് ആയതിനാല്‍ പണവും സ്വര്‍ണ്ണവും സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഒഴിവാക്കാവുന്നതാണ്.
അതേസമയം അശോകചക്രത്തിന്റെ ചിഹ്നം പതിച്ചിട്ടുള്ള സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കുമെന്നും ജെയ്റ്റ്ലി പ്രഖ്യാപനം നടത്തി. രാജ്യത്തിനു പുറത്ത് നിഷ്പ്രയാസം വിറ്റഴിക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും ഇതിന്റെ നിര്‍മ്മാണം. പ്രതിവര്‍ഷം 800മുതല്‍ 1000ടണ്‍ സ്വര്‍ണ്ണം ഭാരതത്തില്‍നിന്നും കയറ്റിയയ്ക്കുന്നുണ്ട്. ഈ മേഖലയിലെ വ്യാപാര നിക്ഷേപ സാധ്യതകള്‍ മെച്ചപ്പെടുത്താനാണ് പുതിയ പദ്ധതി ലക്ഷ്യം വെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: