ആലപ്പുഴ: യുഡിഎഫ് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കരാറുകാര്‍ക്ക് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കരാറുകാര്‍ മൂന്നിന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. 2013 ഡിസംബറിന് ശേഷം 2,500 കോടി രൂപയുടെ കുടിശികയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കാനുള്ളത്.
ഇത് തൊഴിലവകാശ ലംഘനമായി കണ്ട് ഭരണഘടനയുടെ 32-ാം ആര്‍ട്ടിക്കിള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചെന്നാരോപിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ പി. ചിദംബരം തങ്ങള്‍ക്ക് നിയമോപദേശം നല്‍കിയതായി കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ക്ക് കുറ്റപത്രം നല്‍കും. ഇതും ചിദംബരത്തിന്റെ ഉപദേശ പ്രകാരമാണ് നടത്തുന്നത്.
മൂന്നിന് രാവിലെ 10ന് നടക്കുന്ന രാജ്ഭവന് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന വക്താവ് വി.വി. രാജേഷ്, എംഎല്‍എമാരായ പാലോട് രവി, മാത്യു ടി.തോമസ്, എ.കെ. ശശീന്ദ്രന്, വി. ശശി എന്നിവര്‍ പ്രസംഗിക്കും.
കരാറുകാര്‍ക്ക് 894 കോടി ഉടന്‍ നല്‍കുമെന്ന മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നും കണ്ണമ്പള്ളി പറഞ്ഞു. കഴിഞ്ഞ രണ്ടു ശബരിമല സീസണിലും ചെയ്ത പ്രവര്‍ത്തികളുടെ പണം പോലും നല്‍കിയിട്ടില്ല. കുടിശിക പ്രശ്നത്തില്‍ കോടതികളുടെ വിധി പോലും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. തമിഴ്നാട് സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് ചാക്കിന് 190 രൂപ നിരക്കില്‍ സിമന്റ് ലഭ്യമാക്കുന്നു. ഈ മാതൃക സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. സര്‍ക്കാരിന്റെ നിഷേധാത്മക നയം മൂലം ക്വാറി-ക്രഷര്‍ മേഖല പൂര്‍ണമായും സ്തംഭിച്ചതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരായ നിയമയുദ്ധത്തിന് കോണ്‍ഗ്രസ് നേതാവ് തന്നെ കരാറുകാര്‍ക്ക് സഹായകമായി എത്തിയിരിക്കുകയാണ്. നേരത്തെ ലോട്ടറി കേസുകളിലും മറ്റും സംസ്ഥാന സര്‍ക്കാരിനെതിരെ ഹാജരായിരുന്നതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളുമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: