ന്യൂദല്‍ഹി: വന്‍ വിജയംനേടി ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ അധികാരത്തില്‍ എത്തിയെങ്കിലും കേജ്രിവാളിന്റെ എകാധിപത്യത്തിനെതിരെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി. എഎപിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പാര്‍ട്ടിയില്‍നിന്നും രാജിവെക്കുകയോ അല്ലെങ്കില്‍ നിഷ്ക്രിയരായി ഇരിക്കുകയോ ചെയ്യുമെന്നാണ് സൂചന. പാര്‍ലമെന്ററി അഫയേഴ്സ് കമ്മറ്റി(പിഎസി) പുന:സംഘടനയില്‍ നിന്നും യാദവ് പുറത്തായി.
രണ്ട് നേതാക്കളും അവധിയില്‍ പോകാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. പാര്‍ട്ടി കണ്‍വീനറായ കേജ്രിവാള് അവരെ ഇതില്‍നിന്നും പിന്തിരിപ്പിക്കാനും തയ്യാറായില്ല. ചൊവ്വാഴ്ച ദേശീയ എക്സ്ക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അതില്‍നിന്നും കേജ്രിവാള് വിട്ടുനിന്നു. യോഗത്തില്‍ യാദവും മറ്റ് അംഗങ്ങളും തമ്മില്‍ ശക്തമായ വാദപ്രതിവാദം നടന്നു. വെള്ളിയാഴ്ച മറ്റൊരു യോഗം നടന്നെങ്കിലും അതില്‍ യാദവും ഭൂഷണും പങ്കെടുത്തില്ല. ഈ യോഗം കേജ്രിവാളിനോട് കണ്‍വീനര്‍ സ്ഥാനത്ത് തുടരുവാനും പിഎസി പുന:സംഘടിപ്പിക്കുവാനും ആവശ്യപ്പെടുകയായിരുന്നു.
കേജ്രിവാളും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണിപ്പോള്‍. യാദവ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പിഎസിയില്‍ നിന്നും രാജിവെക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. ഭൂഷണാകട്ടെ കേജ്രിവാളിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത എതിര്‍പ്പുമുണ്ട്. കേജ്രിവാളിന്റെ സേച്ഛാധിപത്യപ്രവണതക്കെതിരെ യാദവ് കഴിഞ്ഞ ജൂണില്‍ കത്തയച്ചത് ചോര്‍ന്ന് പത്രങ്ങളില്‍ വന്നിരുന്നു. ആ സമയത്ത് കേജ്രിവാളും പാര്‍ട്ടിനേതാക്കളും യാദവിനെ സമാധാനിപ്പിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും കുറച്ചുകാലമായുള്ള പാര്‍ട്ടിയുടെ പോക്കിലും പ്രശാന്ത്ഭൂഷണ് രോഷാകുലനായിരുന്നു. അദ്ദേഹത്തിന് അച്ഛന് ശാന്തിഭൂഷണ്‍ പാര്‍ട്ടി കെട്ടിപടുക്കുന്നതിനായി ഒരുകോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേജ്രിവാള് ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഎപി നേതൃത്വം ഭൂഷണോട് തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ യാദവിന്റെ കാര്യത്തിലാകട്ടെ പിഎസിയില്‍ നിന്നുള്ള രാജി സ്വീകരിക്കുകയും പാര്‍ട്ടിയുടെ ഭാഗമായി തുടരുവാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഗ്രാമീണ മേഖലയില്‍ എഎപിക്ക് നിര്‍ണ്ണായക വിജയം നേടിക്കൊടുക്കുന്നതില്‍ യാദവ് പ്രധാന റോളാണ് വഹിച്ചിരുന്നത്. ഒറ്റസീറ്റ് പോലുമില്ലാതിരുന്ന ഗ്രാമീണമേഖലയില്‍നിന്നും 12 സീറ്റുകളാണ് എഎപി നേടിയത്.
ദല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പാര്‍ട്ടിയുടെ ഭാവിപരിപാടികള്‍ സംബന്ധിച്ച് രണ്ടുപേര്‍ക്കും രണ്ട് അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം മറ്റ് നാല് സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് യാദവ് ആവശ്യപ്പെട്ടപ്പോള്‍ ദല്‍ഹിയില്‍ മാത്രം മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കാനായിരുന്നു കേജ്രിവാളിന്റെ താല്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: