ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ സുധാകരപക്ഷം മാത്രം. വിഎസ്- ഐസക്ക് പക്ഷത്തെ പൂര്‍ണ്ണമായും തുടച്ചു നീക്കി. വിഭാഗീയതയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും പരിഗണന ലഭിക്കാതെ പോയപ്പോള്‍ സുധാകരനെ അനുകൂലിക്കുന്ന ജൂനിയറായ നേതാക്കള്‍ വരെ സെക്രട്ടറിയേറ്റംഗങ്ങളായി. 11 അംഗ സെക്രട്ടറിയേറ്റാണ് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൂടിയ ജില്ല കമ്മിറ്റി തെരഞ്ഞെടുത്തത്.
സെക്രട്ടറിയേറ്റില്‍ കായംകുളം ഏരിയ സെക്രട്ടറി എം.എ.അലിയാര്, അമ്പലപ്പുഴ ഏരിയ സെക്രട്ടറി എച്ച്.സലാം, എ.മഹേന്ദ്രന്, സിഐടിയു മുന്‍ ജില്ല സെക്രട്ടറി കെ.പ്രസാദ് എന്നിവര്‍ ഇടം പിടിച്ചപ്പോള്‍ മുന്‍ ജില്ലാ സെക്രട്ടറിയും ഐസക്ക് പക്ഷക്കാരനുമായ സി.ബി. ചന്ദ്രബാബുവിനെ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കി. പി.കെ.ചന്ദ്രാനന്ദനും കെ.കെ.ചെല്ലപ്പനും മരിച്ചതുമൂലമുള്ള ഒഴിവും ചേര്‍ത്തലയിലെ രാഷ്ട്രീയ സംഘട്ടനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ കോടതിയില്‍ ഹാജരായെന്ന പരാതിയെ തുടര്‍ന്നു അഡ്വ.കെ.പ്രസാദിനെ ഒഴിവാക്കിയതുമടക്കം മൂന്ന് ഒഴിവുകളാണ് സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നത്. ഈ ഒഴിവുകളിലേക്കാണ് സുധാകര പക്ഷക്കാരെ തെരഞ്ഞെടുത്തത്.
അലിയാരെയും സലാമിനെയും സെക്രട്ടറിയേറ്റില്‍ എടുക്കുമെന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. മഹേന്ദ്രന്റെയും കെ.പ്രസാദിന്റെയും തെരഞ്ഞെടുപ്പ് അപ്രതീക്ഷിതമായിരുന്നു. കെ.പ്രസാദിനെതിരേ മാസങ്ങള്‍ മുമ്പ് പിണറായി വിജയന് തന്നെ പങ്കെടുത്ത യോഗത്തിലാണ് നടപടി എടുത്തത്. ഇദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുന്നതിനെതിരേ ഔദ്യോഗികപക്ഷത്തുതന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. താരതമ്യേന ജില്ലാ കമ്മിറ്റിയില്‍ ജൂനിയറായ സലാമിന്റെ സെക്രട്ടറിയേറ്റ് പ്രവേശനം ജി. സുധാകരന്റെ സമ്മാനം എന്ന നിലയിലാണ് മറുപക്ഷം വിലയിരുത്തുന്നത്.സുധാകരന്റെ ഏറ്റവും അടുത്ത അനുയായിയെന്ന നിലയിലാണ് ഈയാള് പാര്‍ട്ടിയില്‍ അറിയപ്പെടുന്നത്. പതിനൊന്നംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ സുധാകര പക്ഷക്കാര്‍ മാത്രമാണുള്ളത്. ജില്ലാകമ്മറ്റിയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചാണ് സെക്രട്ടറിയേറ്റ് ഏകപക്ഷീയമായി രൂപീകരിച്ചത്.
പിണറായി വിജയന്റെ സഹായവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി. ജന്മനാട്ടില് തന്നെ അനുകൂലിക്കുന്ന ഒരാള്‍ പോലും ജില്ലാസെക്രട്ടറിയേറ്റില്‍ ഇല്ലാത്ത ഗതികേടിലാണ് വി.എസ്. അച്യുതാനന്ദന്.
കേന്ദ്രകമ്മറ്റിയംഗമായ തോമസ് ഐസക്കിന്റെ അവസ്ഥയും ദയനീയമാണ്. വരും ദിവസങ്ങളില്‍ ജില്ലയിലെ സിപിഎമ്മില്‍ വിഭാഗീയതയും വെട്ടിനിരത്തലും കൂടുതല്‍ ശക്തമാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പ്. വിഎസിനെ വെട്ടി നിരത്തിയ സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള പിണറായി വിജയന്റെ ആലപ്പുഴയിലേക്കുള്ള രണ്ടാം വരവ് വിഎസ് വിഭാഗത്തിന് മേല്‍ അവസാന ആണിയടിക്കുന്നതിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: