ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങളുടെ പേരില്‍ പൊതുജനത്തെ പിഴിഞ്ഞ സിപിഎം വീണ്ടും ഫണ്ട് ശേഖരണത്തിനൊരുങ്ങുന്നു. പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് നല്‍കേണ്ട ബാദ്ധ്യതയാണ് പൊതുജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. മൂവായിരത്തി ഇരുന്നൂറോളം മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് സിപിഎമ്മിലുള്ളത്. ഇവര്‍ക്കുള്ള അലവന്‍സ് വിതരണം പലയിടത്തും കാര്യക്ഷമമല്ലെന്ന് സംസ്ഥാന സമ്മേളനത്തില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതൊഴിവാക്കാന്‍ കേന്ദ്രീകൃതമായി അലവന്‍സ് നല്‍കാനാണ് തീരുമാനം. ഇതിന് പണം ശേഖരിക്കുന്നതിനായി നവംബറില്‍ വ്യാപകമായി ഫണ്ട് ശേഖരണത്തിനാണ് തീരുമാനെടുത്തിട്ടുള്ളത്. കോടികള്‍ ഒഴുക്കി സമ്മേളനങ്ങള്‍ നടത്തുന്നതിന് പൊതുജനത്തെ നേരത്തെ പരമാവധി പിഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ഫണ്ട് ശേഖരണവും.
കൂടാതെ നാട്ടില്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന മേഖലകള്‍ ഒക്കെത്തന്നെ ആസൂത്രിതമായി പിടിച്ചെടുത്ത് പാര്‍ട്ടി വളര്‍ത്താനുള്ള നീക്കത്തിനും സംസ്ഥാന സമ്മേളനം ലൈസന്‍സ് നല്‍കിയിട്ടുണ്ട്. നേരത്തെ കുടുംബസര്‍വേ നടത്തിയപ്പോള്‍ സംസ്ഥാനത്ത് ഇടത്തട്ടുകാരാണ് കൂടുതലെന്ന് കണ്ടെത്തിയത്രെ. ഇവരെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളാണ് സ്വീകരിക്കുക. ഇതിന്റെ ഭാഗമായി ഓരോ പ്രദേശത്തും രാഷ്ട്രീയത്തിനും ജാതിമത വ്യത്യാസങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്ന ക്ലബുകള്‍, വായനശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ പിടിഎ എന്നിവിടങ്ങളിലൊക്കെ തന്നെ രാഷ്ട്രീയമായി ഇടപെട്ട് പിടിച്ചെടുക്കാനാണ് തീരുമാനം.
കൂടാതെ ക്ഷേത്രങ്ങള്‍ അടക്കമുള്ള ആരാധനാലയങ്ങളുടെ ഭരണം പിടിച്ചെടുക്കാനും നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ സമസ്ത മേഖലയെയും രാഷ്ട്രീയവത്കരിച്ച് പാര്‍ട്ടി അജണ്ടകള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇവരുടെ കണക്കെടുക്കാനും നിര്‍ദേശമുണ്ട്. 2013 ഡിസംബറില്‍ പാലക്കാട് നടന്ന പ്ലീനത്തില്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കും ആരാധനകള്‍ക്കും വിലക്കേര്‍പ്പെടുത്തിയ സിപിഎം ക്ഷേത്ര ഭരണം എങ്ങനെയും നേടിയെടുക്കണമെന്ന തന്ത്രത്തിലേക്കാണ് സംസ്ഥാന സമ്മേളനത്തോടെ നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: