തിരുവനന്തപുരം:സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും തകിടം മറയുന്നു. ട്രഷറിയുടെ നില പരുങ്ങലായതുമൂലവും അഡീഷണല്‍ ഫണ്ട് അനുവദിക്കാത്തതിനാലും പിഎസ്സി പരീക്ഷകള്‍പോലും സമയത്ത് നടത്താനാവാതെ പാടുപെടുകയാണ്.
ഈ മാസം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വനിത പോലീസ്/വനിത എക്സൈസ് ഗാര്‍ഡ് കായിക്ഷമത പരീക്ഷയ്ക്ക് ഗ്രൗണ്ട് വാടക, റമ്യൂണറേഷന് എന്നിവ നല്‍കാനുള്ള ഫണ്ടും ലഭിച്ചിട്ടില്ല. സാമ്പത്തികസഹായം ലഭിച്ചില്ലെങ്കില്‍ തുടര്‍മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ച പരീക്ഷകള്‍ പോലും മാറ്റി വയ്ക്കേണ്ടിവരുമെന്നാണ് സൂചന.
ഫണ്ട് ലഭിക്കാത്തതിനാല്‍ 2014 ഡിസംബര്‍ മുതല്‍ പരീക്ഷകള്‍ നടത്തിയതിന്റെ പ്രതിഫലമായി പരീക്ഷാകേന്ദ്രങ്ങളായിരുന്ന സ്കൂളുകള്‍ നല്‍കേണ്ട തുക ഇതുവരെയും നല്‍കിയിട്ടില്ല. പണം ലഭിക്കാതെ ഇനി പരീക്ഷ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്കൂളുകള്‍. വരുംമാസങ്ങളില്‍ നടത്തേണ്ട പരീക്ഷകള്‍ക്കായി സ്കൂള്‍ അധികാരികള്‍ താല്പര്യം കാട്ടിയില്ല. ഇത് വരുംദിവസങ്ങളില്‍ നിശ്ചയിച്ച പരീക്ഷകളെ ബാധിക്കും. ഉദ്യോഗാര്‍ത്ഥികളുടെയും ജനങ്ങളുടെയും പ്രതിഷേധമുയരുന്നതിന് മുമ്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പിഎസ്സി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും അനുകൂല നിലപാടുണ്ടായിട്ടില്ല.
പരീക്ഷകള്‍ നടത്തുന്നതിന് സ്കൂളുകള്‍ക്കുള്ള വാടകയ്ക്കുപുറമെ നിര്‍ബന്ധിതമായി വിവിധ ഡ്യൂട്ടികള്‍ക്ക് നിയമിക്കുന്ന ജീവനക്കാര്‍ക്ക് അര്‍ഹമായ യാത്രാപ്പടിയും നല്‍കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇന്‍വിജിലേറ്റര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും അനുവദിക്കുന്ന തുകപോലും കൃത്യമായി കിട്ടുന്നില്ലെന്നാണ് പരാതി.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപോലും പണം കണ്ടെത്താനാവാതെ വലയുകയാണ് പിഎസ്സി എന്ന് കേരള പിഎസ്സി എംപ്ലോയീസ് യൂണിയന് സംസ്ഥാനപ്രസിഡന്റ് ആര്.വി. സതീന്ദ്രകുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ ചെലവാക്കി പണിത ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക പ്രതിസന്ധി കാരണം നിലച്ചിരിക്കുകയാണ്. പിഎസ്സിയുടെ പ്രവര്‍ത്തനം കൃത്യതയില്‍ നടക്കുന്നതിന് പരീക്ഷയുമായി ബന്ധപ്പെട്ട ബില്ലുകളെ ട്രഷറി നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കണമെന്നും അഡീഷണല്‍ ഫണ്ട് അടിയന്തിരമായി അനുവദിക്കണമെന്നുമാണ് യൂണിയന്റെ ആവശ്യം. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ഫണ്ട് അനുവദിക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: