ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് ക്യാന്റീനിലെ ഉച്ചഭക്ഷണം മാധ്യമങ്ങള്‍ ആഘോഷമാക്കി. ഇന്നലെ ഉച്ചയ്ക്കാണ് ഒന്നാം നിലയിലെ 70-ാം നമ്പര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന എംപിമാരുടെ ക്യാന്റീനില്‍ അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി എത്തിയത്. വെജിറ്റേറിയന്‍ താലിയും കഴിച്ച് 29 രൂപയും നല്കി പ്രധാനമന്ത്രി മടങ്ങിയപ്പോള്‍ ക്യാന്റീന് ജീവനക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ആഘോഷം.
ബീഹാറില്‍ നിന്നുള്ള ബിജെപി എംപി ചേദി പാസ്വാനും ഗുജറാത്തിലെ എംപി മന്‍സുക്ഭായ് വസവയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടേബിളിലെ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ വന്നിരുന്നയാളെ കണ്ട് എംപിമാര്‍ രണ്ടും ഞെട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു കീഴ്വഴക്കങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് പാര്‍ലമെന്റ് ക്യാന്റീനില്‍ എംപിമാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ അതിഥി. ചേദി പാസ്വാനെ കണ്ടയുടന്‍ തന്നെ മോദിയുടെ ചോദ്യം, ബീഹാറിലെ കാര്യങ്ങള്‍ എങ്ങനെ? വിക്കിവിക്കി ഉത്തരം പറഞ്ഞ ചേദി പാസ്വാന്റെ മറുപടി കേട്ടിരുന്ന മോദിയുടെ അടുത്തചോദ്യം സപ്ലൈയറോട്. കഴിക്കാനെന്താണുള്ളത്? പ്രധാനമന്ത്രി സസ്യാഹാരിയാണെന്നറിയാമായിരുന്ന ക്യാന്റീന് ജീവനക്കാരന് വെജിറ്റേറിയന്‍ താലി പ്രധാനമന്ത്രിക്കായി നല്കി.
ഇരുപത് മിനുറ്റ് നേരം രണ്ട് എംപിമാരുമായും സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിച്ച മോദിക്കൊപ്പം ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലും ഉണ്ടായിരുന്നു. ഭക്ഷണശേഷം പണംനല്കാനൊരുങ്ങിയ പ്രധാനമന്ത്രിയില്‍നിന്നും പൈസ വാങ്ങാന്‍ ക്യാന്റീന് ജീവനക്കാര്‍ക്ക് മടി. ഒടുവില്‍ ഊര്‍ജ്ജമന്ത്രി ഭക്ഷണത്തിന്റെ പണംനല്‍കി. അന്നദാതാക്കളെന്ന് ക്യാന്റീന് ജീവനക്കാരെ വിശേഷിപ്പിച്ച പ്രധാനമന്ത്രി സന്ദര്‍ശക ഡയറിയില്‍ അഭിപ്രായവും രേഖപ്പെടുത്തിയാണ് ക്യാന്റീന് വിട്ടത്. മുമ്പൊരിക്കലും ഒരു പ്രധാനമന്ത്രിയും പാര്‍ലമെന്റിലെ എംപി ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ക്യാന്റീന് നടത്തിപ്പുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: