അഷ്ടാവിംശേദ്വാപരാന്തേ സ്വയമേവയദാഹരിഃ
ഉത്സാരയേന്നിജാംമായാംതത്പ്രകാശോഭവേത്തദാ
സതുകാലോവ്യതിക്രാന്തസ്തേനേദമപരംശൃണു
അന്യദാതത്പ്രകാശസ്തുശ്രീമദ്ഭാഗവതം ഭവേത്
ശ്രീമദ് ഭാഗവതംശാസ്ത്രം യത്രഭാഗവതൈര്യദാ
കീര്ത്യതേശ്രൂയതേചാപിശ്രീകൃഷ്ണസ്തത്രനിശ്ചിതം
ശ്രീമദ്ഭാഗവതം യത്ര ശ്ലോകം ശ്ലോകാര്ദ്ധമേവ ച
തത്രാപി ഭഗവാന്കൃഷ്ണോവല്ലവീഭിര്വിരാജതേ
ഉദ്ധവര്‍ പറഞ്ഞു: ഇരുപത്തെട്ടാമതു ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ സ്വയം ശ്രീകൃഷ്ണഭഗവാന് തന്നെ മായയുടെ ആവരണം നീക്കുന്നു. അപ്പോള്‍ ജീവന്മാര്ക്ക് അന്തഃകരണത്തിലെ ശ്രീകൃഷ്ണതത്വപ്രകാശം സിദ്ധിക്കുന്നു. അല്ലയോ പരീക്ഷിത്മഹാരാജാവേ, ഇപ്പോള്‍ ആ കാലവുംകഴിഞ്ഞു പോയിരിക്കുന്നു(കലിയുഗം ആരംഭിച്ചിരിക്കുന്നു). അതിനാല്‍ ആ പ്രകാശലബ്ധിക്കായി മറ്റൊരു ഉപായം പറയപ്പെട്ടിരിക്കുന്നു. കേട്ടാലും. ഇരുപത്തെട്ടാം ദ്വാപരയുഗത്തിനുശേഷം ആരെങ്കിലും ശ്രീകൃഷ്ണ തത്വപ്രകാശം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത് ശ്രീമദ്ഭാഗവതത്തിനാല് മാത്രമേ ലഭിക്കുകയുള്ളൂ. ഭഗവാന്റെ ഭക്തന്മാര് എപ്പോഴെല്ലാം ശ്രീമദ്ഭാഗവതശാസ്ത്രം ശ്രവിക്കുകയോ കീര്‍ത്തിക്കുകയോ ചെയ്യുന്നുവോ അപ്പോഴെല്ലാം അവിടെ ഭഗവാന് സാക്ഷാത്സ്വരൂപത്തില് വിരാജിക്കുന്നു. ഭാഗവതത്തിലെ ഒരുശ്ലോകമോ ശ്ലോകാര്‍ദ്ധമോ എങ്കിലും പാരായണം ചെയ്യപ്പെടുന്ന ഇടത്ത് ശ്രീകൃഷ്ണന് തന്റെ പ്രിയമാരായ ഗോപികമാരോടൊപ്പം വിരാജിക്കുന്നതാണ്.
ഭാരതേമാനവംജന്മ പ്രാപ്യ ഭാഗവതം ന യൈഃ
ശ്രുതം പാപപരാധീനൈരാത്മഘാതസ്തുതൈഃകൃതഃ
ശ്രീമദ്ഭാഗവതംശാസ്ത്രം നിത്യംയൈ പരിസേവിതം
പിതുര്മാതുശ്ചഭാര്യായാഃകുലപംക്തിഃസുതാരിതാ
വിദ്യാപ്രകാശോവിപ്രാണാംരാജ്ഞാം ശത്രുജയോവിശാം
ധനം സ്വാസ്ഥ്യഞ്ചശൂദ്രാണാം ശ്രീമദ്ഭാഗവതാദ്ഭവേത്
യോഷിതാമപരേഷാഞ്ചസര്വവാഞ്ഛിതപൂരണം
അതോ ഭാഗവതം നിത്യംകോന സേവേത ഭാഗ്യവാന്
മനുഷ്യ ജന്മം ലഭിച്ചിട്ടും ഭാഗവതം ശ്രവിക്കാത്തവരായ പാപികള്‍ ആത്മഘാതകര് തന്നെ. ശ്രീമദ്ഭാഗവതത്തെ നിത്യവും സേവിക്കുന്നവനാരോ അവന് തന്റെ പിതാവിന്റേയും മാതാവിന്റേയും പത്നിയുടേയും കുലത്തെ ഉദ്ധരിക്കുന്നു. ശ്രീമദ്ഭാഗവത സ്വാദ്ധ്യായത്താലും ശ്രവണത്താലും ബ്രാഹ്മണര്ക്ക്വിദ്യയും(ആത്മബോധവും) ക്ഷത്രിയര്‍ക്ക് ശത്രുനാശവും, വൈശ്യര്‍ക്ക് ധനലാഭവും, ശൂദ്രര്‍ക്ക് സ്വാസ്ഥ്യവും(ആരോഗ്യം, സുഖം) ലഭിക്കുന്നു. ശ്രീമദ്ഭാഗവത ശ്രവണത്താല്‍ സ്ത്രീകള്‍ക്കും അന്ത്യജര്‍ക്കും ആഗ്രഹങ്ങളെല്ലാം സാധിക്കുന്നു. അതിനാല്‍ ഭാഗ്യവാനായ ഏതു പുരുഷനാണു നിത്യവും ഭാഗവതത്തെ സേവിക്കാതിരിക്കുക(ജ്ഞാനികള്‍ നിത്യവും ഭാഗവതത്തെ സേവിക്കുമെന്നുസാരം).
അനേകജന്മസംസിദ്ധഃ ശ്രീമദ്ഭാഗവതംലഭേത്
പ്രകാശോ ഭഗവദ്ഭക്തേരുദ്ഭവസ്തത്ര ജായതേ
സാംഖ്യായനപ്രസാദാപ്തം ശ്രീമദ്ഭാഗവതം പുരാ
ബൃഹസ്പതിര്ദത്തവാന്മേ തേനാഹംകൃഷ്ണവല്ലഭഃ
ആഖ്യായികാഞ്ചതേനോക്താംവിഷ്ണുരാത! നിബോധതാം
ജ്ഞായതേസമ്പ്രദായോപിയത്രഭാഗവതശ്രുതേഃ
അനേകം ജന്മങ്ങളില് സാധനകളനുഷ്ഠിച്ച് ഒരു മനുഷ്യന് പൂര്ണ്ണസിദ്ധനാകുമ്പോഴാണു അവനു ഭാഗവതം കരഗതമാകുന്നത്. ഭാഗവതത്താല്‍ ഭഗവാന്റെ പ്രകാശം അനുഭവവേദ്യമാകുന്നു. അതില്‍ നിന്ന് ഭഗവദ്ഭക്തിഉത്ഭവിക്കുന്നു. സാംഖ്യായന പ്രസാദത്താല്‍ എനിക്ക് ഭാഗവതം ബൃഹസ്പതിയില്‍ നിന്നും ലഭ്യമായി. വിഷ്ണുരാതനായ പരീക്ഷിത് മഹാരാജാവേ, അദ്ദേഹം എനിക്കു പറഞ്ഞു തന്ന ഭാഗവതമാഹാത്മ്യം ഞാന്‍ പറഞ്ഞുതരാം. ഭാഗവതശാസ്ത്രത്തിന്റെ ശ്രവണപാരായണ സമ്പ്രദായം ഇതില്‍ നിന്നും അങ്ങേയ്ക്ക് മനസ്സിലാകും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: