കോഴിക്കോട്: സത്യം, ധര്‍മ്മം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജിവിതത്തെ ചിട്ടപ്പെടുത്തി മുന്നോട്ടു പോകണമെന്ന് അമ്മ പറഞ്ഞു. കോഴിക്കോട് വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാനവാര്ഷിക മഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
ജീവിത സാഹചര്യങ്ങള്‍ മാറുന്നതിനൊപ്പം മൂല്യശോഷണം സംഭവിക്കുന്നതായാണ് കാണുന്നത്. ഇന്റര്‍നെറ്റിന്റെ തെറ്റായ ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുന്നു. കുട്ടികളെ നേര്‍വഴിക്ക് ഉപദേശിച്ച് മുന്നോട്ടു നയിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. മൂല്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. ബന്ധങ്ങള്‍ക്ക് പോലും വിലയില്ലാതായി കൊണ്ടിരിക്കുന്ന കാലമാണിത്. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം ഉള്‍ക്കൊണ്ട് ജിവിക്കണം. വിട്ടുവീഴ്ചാ മനോഭാവമാണ് കുടുംബജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. കിട്ടണം എന്ന മനോഭാവം മാത്രമാണുള്ളത്. കൊടുത്താലേ കിട്ടൂ എന്ന് ആരും ചിന്തിക്കുന്നില്ല. വികാരങ്ങളെ നിയന്ത്രിച്ച് മുന്നോട്ടുപോണം. ലോകത്തിന്റെ സ്വഭാവം മനസ്സിലാക്കി ജീവിച്ചാല്‍ ദു:ഖമുണ്ടാകില്ല. ഓരോ നിമിഷവും സന്തോഷകരമാക്കിയാല് ജീവിതം സന്തോഷപൂര്ണ്ണമായിത്തീരും.
പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കണം. എന്നാല്‍ മാത്രമേ ഇപ്പോഴുള്ള പ്രകൃതിയെങ്കിലും നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ പറ്റൂ. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ പ്രകൃതിദുരന്തവും തെറ്റുതിരുത്താനുള്ള മുന്നറിയിപ്പാണ്. ഇത്തരം മുന്നറിയിപ്പുകളെ ഇനിയും അവഗണിച്ചുകൂടാ. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാത്തവരായിരുന്നെങ്കിലും നമ്മുടെ പൂര്‍വ്വികര്‍ക്ക് പ്രകൃതിയെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും നല്ല ബോദ്ധ്യമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് നമ്മുടെ ആചാരങ്ങളെല്ലാം. കാവും കുളവും തുളസിത്തറയുമെല്ലാം പകര്‍ന്നു നല്‍കിയത് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങളായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം നാം കൈവിട്ടുകൊണ്ടിരിക്കുകയാണ്. ഭക്ഷണവും വായുവും വെള്ളവുമെല്ലാം വിഷമയമായിക്കൊണ്ടിരിക്കുന്നു.
വിഷമയമായ ഭക്ഷണം കഴിച്ച് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വൃക്ഷങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് തന്നെ പകര്‍ന്നുകൊടുക്കണമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ബ്രഹ്മസ്ഥാനവാര്ഷിക മഹോത്സവം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: