ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം കത്തിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ചതില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിനും പങ്കെന്ന് ആക്ഷേപം ഉയരുന്നു. സിപിഎമ്മുകാര്‍ പ്രതികളായ കേസില്‍ ഗൂഢാലോചന നടത്തിയവരിലേക്കുള്ള അന്വേഷണമാണ് ആസൂത്രിതമായി അട്ടിമറിക്കുന്നത്.
സിപിഎം ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജനെ ചോദ്യം ചെയ്തശേഷമാണ് അന്വേഷണം പൂര്‍ണമായും നിലച്ചത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ലതീഷ് ബി.ചന്ദ്രന്, സിപിഎം കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി. സാബു എന്നിവരടക്കമുള്ള അഞ്ച് പ്രതികള്‍ ക്രൈംബ്രാഞ്ചുമായുള്ള ധാരണ പ്രകാരം കീഴടങ്ങി ജാമ്യത്തിലിറങ്ങിയിരുന്നു.
ക്രൈംബ്രാഞ്ച് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും കേസില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം മാത്രം നടക്കുന്നില്ല. രണ്ടുമാസത്തോളമായി യാതൊരുവിധ അന്വേഷണവും നടക്കുന്നില്ലെന്നാണ് വിവരം. സിപിഎമ്മിലെ ഉന്നതര്‍ വരെ കുടുങ്ങേണ്ട കേസില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ ഇടപെടല്‍ ദുരൂഹത ഉയര്‍ത്തുന്നു.
സിപിഎമ്മുകാരെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയിറക്കുമ്പോള്‍, യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നുവെന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ച് ആഭ്യന്തരമന്ത്രി കടമ അവസാനിപ്പിക്കുകയാണ്. അന്വേഷണം ഊര്‍ജിതമാക്കുന്നതിന് യാതൊരു നടപടിയും ഭരണമുന്നണിയില്‍ നിന്നോ, ആഭ്യന്തര വകുപ്പില്‍ നിന്നോ സ്വീകരിക്കുന്നില്ല.
ഇന്ദിരാഗന്ധിയുടെ ചരമവാര്‍ഷിക ദിനമായ 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് കൃഷ്ണപിള്ള സ്മാരകം കത്തിച്ചതും അടുത്തുള്ള ഇന്ദിരാഗാന്ധി സ്തൂപം തകര്‍ത്തതും. ഈ രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ലതീഷ് ബി.ചന്ദ്രനൊപ്പം പ്രദേശവാസിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്വേഷണ പരിധിയില്‍ നിന്നൊഴിവാക്കപ്പെടുകയും ചെയ്തു.
സംഭവം നടന്ന ദിവസം കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും സംഘടനാ കാര്യങ്ങള്‍ക്കായി കേരളത്തിലുണ്ടായിരുന്നു. എ ഗ്രൂപ്പുകാരനായ ആഭ്യന്തരമന്ത്രിക്കെതിരെ മറുപക്ഷം കടുത്ത ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്ന കാലയളവായിരുന്നു അത്. മുഹമ്മയിലുണ്ടായ സംഭവങ്ങളും ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി പ്രചരണമുണ്ടായി. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാവ് വന്ന ദിവസം തന്നെ ഇന്ദിരാഗാന്ധി സ്തൂപം തകര്‍ക്കപ്പെട്ടത് യാദൃശ്ചികമല്ലെന്ന് അന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
എന്തായാലും രണ്ടുമാസത്തിന് ശേഷം എ ഗ്രൂപ്പുകാരനായ ആഭ്യന്തരമന്ത്രി സ്ഥാനഭൃഷ്ടനാക്കപ്പെട്ടു. സിപിഎമ്മിലെ വിഭാഗീയതയും കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളുമായും ബന്ധപ്പെട്ടാണ് ഇന്ദിരാഗന്ധി പ്രതിമയും കൃഷ്ണപിള്ള സ്മാരകവും തകര്‍ക്കപ്പെട്ടതെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നതായി അറിയുന്നു. അഡ്ജസ്റ്റ്മെന്റ് സമരത്തിന് പിന്നാലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയവും പുറത്തുവരുമെന്ന സാഹചര്യത്തിലാണ് അന്വേഷണം മുന്നോട്ടു പോകാതെ നിലച്ചത്. ടിപി കേസില്‍ കൊല്ലിച്ചവരെ കണ്ടെത്താന്‍ കഴിയാത്തത് പോലെ കൃഷ്ണപിള്ള സ്മാരകം കത്തിച്ചവരും സുരക്ഷിതരായി തുടരാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: