ഗുരുവായൂര്‍:പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന് കേശവന്‍കുട്ടി ജേതാവായി. കഴിഞ്ഞ തവണയൊഴിച്ച് ഒമ്പത് പ്രാവശ്യം ഓട്ടമത്സരത്തില്‍ ഓടാനുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു കേശവന്‍കുട്ടി. എന്നാല്‍ 15-വര്‍ഷങ്ങള്‍ക്കുമുമ്പ് രണ്ടുതവണയൊഴിച്ചാല് നീണ്ടൊരു ഇടവേളക്കുശേഷം കേശവന്‍കുട്ടി ജേതാവാകുന്നത് ഇത്തവണയാണ്.
ഐതിഹ്യപെരുമയില്‍ ആനപ്രമികള്ക്ക് ഹരംപകര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം ആരംഭിച്ചത്. പാരമ്പര്യഅവകാശികളായ മാതേപ്പാട്ട് അനിരുദ്ധന്,കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന് എന്നിവര്‍ചേര്‍ന്ന് ആനകളെ അണിയിക്കുന്നതിനുള്ള കുടമണികള്‍ പാപ്പാന്മാര്ക്ക് എടുത്തുനല്‍കി. ക്ഷേത്ര നാഴികമണി മൂന്നടിച്ചതോടെ ക്ഷേത്രത്തനികത്തുനിന്ന് പാപ്പാന്മാര് കുടമണികളുമായി ഓടിയെത്തി മഞ്ജുളാല്‍ പരിസരത്ത് വരിയായി നിറുത്തിയിരുന്ന ആനകളെ അണിയിച്ചു. തുടര്‍ന്ന് പാരമ്പര്യവകാശിയായ കരിക്കാട് ശ്രീധരമാരാര്‍ ശംഖ് മുഴക്കിയതോടെ ആനകള്‍ ഓടാന്‍ തുടങ്ങി. ഓട്ടത്തിന്റ തുടക്കംമുതല്‍ തന്നെ കേശവന്‍കുട്ടി മുന്നിലായിരുന്നു. ഏറെ പിന്നിലായി ജൂനിയര്‍ വിഷ്ണു രണ്ടാമതും,തൊട്ടുപിന്നാലെ മൂന്നാമതായി പിടിയാന നന്ദിനിയും ഓടിയെത്തി.
ആദ്യം ഓടിയെത്തി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച മൂന്നാനകളും ആചാര പ്രകാരമുള്ള ഏഴുപ്രദക്ഷിണം ചെയ്ത് ഗുരുവായൂരപ്പനെ വണങ്ങി ചടങ്ങ് പൂര്‍ത്തിയാക്കി. പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി വിജയിയായ കേശവന് കുട്ടിയെ നിറപറവച്ച് സ്വീകരിച്ചു.49 വയസ്സുള്ള കേശവന്‍കുട്ടിയെ 1976ല്‍ ഒളരിക്കര ചേറ്റുപുഴ ജയപ്രകാശ് ടിംബര്‍ സോമില്‍ ഉടമ പള്ളിയാമാക്കല് അയ്യപ്പനാണ് ഗുരുവായൂരപ്പനുമുമ്പില് നടയിരുത്തിയത്. പൈങ്കുളം നാരായണന്, സി.സുന്ദരന്‍,ജ്യോതിഷ് എന്നിവരാണ് കേശവന്‍കുട്ടിയുടെ പാപ്പാനമാര്.
ആനയോട്ട സമയത്ത് രണ്ടാം പാപ്പാന്ജ്യോതീഷ് മുകളിലിരുന്ന് ആനയെ നിയന്ത്രിച്ചിരുന്നത്.
ഉത്സവചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ നാളെമുതല്‍ ആരംഭിക്കുന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പിന് കേശവന്‍കുട്ടിയാണ് ഭഗവാന്റെ തങ്കതിടമ്പേറ്റുക. ഗുരുവായൂര്‍ ദേവസ്വത്തിലെ 59 ആനകളില്‍ 28 ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്. പങ്കെടുത്ത മുഴുവന്‍ ആനകള്‍ക്കും ക്ഷേത്രത്തിന് പുറത്ത് തെക്കേനടയില്‍ ആനയൂട്ട് നല്കി. വിദേശികളടക്കം വന്‍ ജനാവലി ആനയോട്ടം കാണാന്‍ ഗുരുവായൂരിലെത്തിയിരുന്നു. കിഴക്കേനടയിലെ കെട്ടിടങ്ങള്‍ക്കു മുകളില്‍ ജനങ്ങള്‍ നേരത്തെ സ്ഥാനംപിടിച്ചിരുന്നു. റോഡിനിരുവശങ്ങളിലും ബാരിക്കേഡുകള്‍ കെട്ടി ജനങ്ങളെ നിയന്ത്രിച്ചു.
ഐ.ജി:ടി.ജെ. ജോസ്, തൃശ്ശൂര്‍ സിറ്റിപോലീസ് കമ്മീഷണര്‍ ആര്.നിശാന്തിനി,ഗുരുവായൂര്‍ അസി:പോലീസ് കമ്മീഷണര്‍ ആര്.ജയചന്ദ്രന്‍പിള്ള,ടെമ്പിള്‍ സി.ഐ:എം.യു.ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സുരക്ഷാസംവിധാനങ്ങളൊരുക്കി.ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന്, ഭരണസമിതി അംഗങ്ങളായ കെ.ശിവശങ്കരന്,അഡ്മിനിസ്ട്രേറ്റര്‍ ബി.മഹേഷ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: