ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കെതിരെ കേസിലെ പ്രതി മുകേഷ് സിംഗ് നടത്തിയ പ്രസ്താവനയ്ക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. നീചമായ കൃത്യം ചെയ്ത ഇയാള്‍ പറയുന്നത് തങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാത്ത രാജ്യത്ത് സ്ത്രീകള്‍ക്കു വേണ്ടിയുളള പദ്ധതികള്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന് പ്രതികരിച്ചു. ആണുങ്ങള് ബലാത്സംഗത്തിന് മുതിരുമ്പോള്‍ പെണ്‍കുട്ടികള്‍ എതിര്ക്കരുതെന്നായിരുന്നു സംഭവത്തിലെ മുഖ്യപ്രതി മുകേഷ് സിംഗ് കഴിഞ്ഞദിവസം പറഞ്ഞത്. മിണ്ടാതെ സഹിച്ചിരുന്നെങ്കില്‍ അവളെ കൊല്ലാതെ വിടുമായിരുന്നു. രാത്രി ഒമ്പത് മണിക്ക് പുറത്തിറങ്ങി നടക്കുന്ന പെണ്‍കുട്ടി കുലീനയാണെന്ന് താന്‍ കരുതുന്നില്ല.
ബലാത്സംഗത്തിന് പകുതി ഉത്തരവാദിത്തം കൊല്ലപ്പെട്ട പെണ്കുട്ടിക്കുമുണ്ടെന്നും മുകേഷ് പറഞ്ഞു. ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുകേഷ് സിംഗ് ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബസ്സിന്റെ ഡ്രൈവറായിരുന്നു മുകേഷ് സിംഗ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷവും പെണ്‍കുട്ടിയെ അപമാനിച്ചുകൊണ്ടുളള മുകേഷ് സിംഗിന്റെ പ്രതികരണം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇത്തരം വാക്കുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
രാജ്യത്തെ നിയമസംവിധാനങ്ങള്ക്കാണ് മാറ്റം വരേണ്ടത് എന്നായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികരണം.
അതേസമയം അനുവാദമില്ലാതെ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ പുറത്തു വിട്ടതിന് തിഹാര്‍ ജയിലധികൃതര്‍ ബിബിസിയ്ക്കും പരിപാടിയുടെ സംവിധായകന് ലെസ്ലി യുഡ്വിനും നോട്ടീസയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: