ചേര്‍ത്തല: വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടാക്രമിച്ച കേസില്‍ ലോക്കല്‍ കമ്മറ്റി അംഗമടക്കം ഏഴ് സിപിഎം ഗുണ്ടകള്‍ പോലീസില്‍ കീഴടങ്ങി. വയലാര്‍ ലോക്കല്‍ കമ്മറ്റിയംഗം കണ്ടത്തില്കടവില് ചിദംബരന് (39), അഞ്ചാം വാര്‍ഡ് വടക്കേ വെളി മുകേഷ് (21), തട്ടാംവെളി അശ്വിന്(25), ആറാം വാര്‍ഡില്‍ കുന്നത്തുചിറ സുഭാഷ് (32), തുരുത്തില് അഖില്‍കൃഷ്ണ (വിഷ്ണു-25), ഏഴാം വാര്‍ഡ് കുന്തിരിശേരി അഖില്‍ ഷാജി (21), എല്ലുവെളി അജിത്ത് (22) എന്നിവരാണ് ചേര്‍ത്തല പോലീസില്‍ കീഴടങ്ങിയത്.
ഫെബ്രുവരി രണ്ടിനായിരുന്നു സിപിഎം ഗുണ്ടകള്‍ വയലാര്‍ പഞ്ചായത്തിലെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിപ്പൊളിച്ചത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ആക്രമണത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കടപ്പള്ളി വീട്ടില്‍ അമ്മിണി (68)ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പറാശേരി വേണുഗോപാല്‍, ചക്കുവെളി ഉണ്ണി, കണ്ടാരപ്പള്ളി ശരത്, ഏഴാം വാര്‍ഡ് കാട്ടിത്തറ സുമതി എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.
ആക്രമണത്തിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വയലാറില്‍ സൈ്വര്യവിഹാരം നടത്തുമ്പോഴും പോലീസ് നിഷ്ക്രിയത്വം പാലിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വയലാറിലെയും പരിസര പ്രദേശങ്ങളിലെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ മോഷണം പോകുന്നത് പതിവായിരുന്നു. രണ്ടാഴ്ച മുന്‍പ് ആക്രമണ കേസിലെ ഒന്നാം പ്രതി മുകേഷിന്റെ ബന്ധു മോഷ്ടിച്ച കൊടികള്‍ ആക്രിക്കടയില്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച കേസും പ്രതികള്‍ക്കെതിരെ നല്‍കിയെങ്കിലും അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ യാതൊരു നടപടികളും പോലീസിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായില്ല.
ആക്രമണത്തില്‍ ഇരയായവരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഭീഷണി സഹിക്കവയ്യാതെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വീടാക്രമണം നടന്ന് ഒരുമാസം പിന്നിട്ടിട്ടും സാക്ഷിമൊഴികള്‍ എടുക്കുവാന്‍ പോലും പോലീസ് തയ്യാറാകാത്തത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആക്ഷേപവും വ്യാപകമായിരുന്നു. ആക്രമണത്തിനിരയായവര്‍ പല തവണ പോലീസില്‍ ബന്ധപ്പെട്ടപ്പോഴും പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു പോലീസ് വിശദീകരണം. ഇതിനിടെയാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങിയത്.
സംഭവം നടന്ന് ദിവസങ്ങള്‍ക്കകം ആക്രമണത്തില്‍ പങ്കാളികളല്ലായിരുന്ന ചിലരെ പ്രതികളാക്കി പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് രക്ഷിക്കുവാനുള്ള സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ വിജയിച്ചില്ല. പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ പ്രതികള്‍ക്ക് പങ്കെടുക്കുവാനാണ് അറസ്റ്റ് വൈകിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വേണുഗോപാലിന്റെ വീടാക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയിരിക്കുന്നതെന്നും, ഒന്നില്‍ കൂടുതല്‍ കേസില്‍ പ്രതികളായവര്‍ക്കെതിരെ ഗുണ്ടാനിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: