മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം ഇന്ന് കേരളത്തിന് മാത്രമല്ല ഭാരതത്തിലെതന്നെ മികച്ച കന്നുകാലി ഗവേഷണകേന്ദ്രമായി മാറിയിരിക്കുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്ന് 16 കിലോമീറ്റര്‍ ദൂരെയായുള്ള ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത് മണ്ണാര്‍ക്കാട് താലൂക്കില്‍ കോട്ടോപാടം പഞ്ചായത്തിലെ 163 ഹെക്ടര്‍ സ്ഥലത്താണ്. ഇതില്‍ പുല്‍കൃഷിക്ക് 50 ഹെക്ടര്‍, തെങ്ങ്, കവുങ്ങ്, കശുമാവ് 41 ഹെക്ടര്‍ സ്ഥലത്തും അഗ്രോഫോറസ്ട്രി, കെട്ടിടങ്ങള്‍, റോഡ്, വനം എന്നിവ 55.5 ഹെക്ടറും മറ്റുള്ളവ 16.5 ഹെക്ടറുമാണ്.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് അന്നത്തെ മദ്രാസ് സര്‍ക്കാര്‍ രൂപം കൊടുത്ത ഈ കേന്ദ്രം പെരിന്തല്‍മണ്ണ തലസ്ഥാനമാക്കി 1950 ല്‍ മൃഗസംരക്ഷണ വകുപ്പാണ് തുടങ്ങിയത്. പിന്നീട് സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ കീഴിലാവുകയും ചെയ്തു. 1972 ല്‍ കേരള കാര്‍ഷിക സര്‍വകലാശാല രൂപീകൃതമായപ്പോള്‍ അതിന്റെ വെറ്ററിനറി ഫാക്കല്‍റ്റിയുടെ ഭാഗമായി കന്നുകാലി ഗവേഷണ കേന്ദ്രമായി ഇതിനെ പുനര്‍നാമകരണം ചെയ്തു. 2011 ല്‍ കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ ഭാഗമായി മാറുകയാണ് ഉണ്ടായത്. പിന്നീട് കുറച്ചുകാലം ആരുടേയും ശ്രദ്ധിയില്‍പ്പെടാതെ നിര്‍ജീവമായി. പിന്നീട് വെറ്ററിനറി ഫാമിന്റെ വികസനത്തിന് ചുക്കാന്‍ പിടിച്ചത് ഡോ. എ. കണ്ണനാണ്. അദ്ദേഹം 1999 ല്‍ തിരുവിഴാംകുന്ന് ഫാമില്‍ വരുമ്പോള്‍ വളരെ ദയനീയമായിരുന്നു അവസ്ഥ.
രണ്ടുവര്‍ഷത്തിനുശേഷം 2001 ല്‍ മണ്ണുത്തിയിലേക്ക് പോയി. 2008-ല്‍ വീണ്ടും തിരുവിഴാംകുന്നിലെത്തി. 2014 ജൂലൈ മാസത്തില്‍ വീണ്ടും ചാര്‍ജെടുത്തു. വര്‍ഷങ്ങളായുള്ള ഇദ്ദേഹത്തിന്റെ സേവനത്തില്‍ തൃപ്തരാണ് ഇവിടുത്തെ തൊഴിലാളികള്‍. 150 തൊഴിലാളികളാണ് ഇവിടെയുള്ളത്. 20 ഉദ്യോഗസ്ഥരും മൂന്ന് ശാസ്ത്രജ്ഞരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. കന്നുകാലി ഗവേഷണ കേന്ദ്രത്തിന് വേണ്ടുന്ന എല്ലാ സൗകര്യവും ഈ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. പൗള്‍ട്രി കോളേജ്, പൗള്‍ട്രി ഫാം, ബയോഗ്യാസ് ഉത്പാദനം, നീര ഉത്പാദനം, പാല് സംഭരണം എന്നിവയെല്ലാം ഇപ്പോള്‍ ഇവിടെയുണ്ട്. ബയോഗ്യാസ് കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്ററും ഉണ്ട്.
അഗ്രിക്കള്‍ച്ചര്‍, പ്ലാന്റേഷന്, ജൈവകൃഷി തുടങ്ങി വ്യത്യസ്ത മേഖലകളിലും മികവുപുലര്‍ത്തുന്നു.
ദിവസേന 1000 ലിറ്റര്‍ പാലാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കോട്ടോപാടം പഞ്ചായത്തിലെ സാധാരണക്കാര്‍ക്ക് ഇവിടെ നിന്നും കുടുംബശ്രീ യൂണിറ്റ് മുഖേന പാല് വിതരണം ചെയ്യുന്നുണ്ട്. സബ്സിഡി നിരക്കില്‍ മിതമായ വിലയ്ക്കാണ് പാല് വിതരണം ചെയ്യുന്നതെന്ന സംതൃപ്തിയും കണ്ണനുണ്ട്. 2012-13 ല്‍ നാല് ഏക്കര്‍ സ്ഥലത്ത് പച്ചപ്പുല്‍ വച്ചുപിടിപ്പിക്കുകയും ഫാമില്‍ നിന്ന് ക്ഷീരകര്‍ഷകര്‍ മില്‍മ വഴി പാല് വിതരണം ചെയ്യുകയും സ്ഥാപനത്തിന് ഇതില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍ കഴിയുകയും ചെയ്തിട്ടുണ്ട്. പുല്‍വിത്ത് വിതരണവും നടത്താറുണ്ട്.
തീറ്റപ്പുല്‍
വേനല്‍ക്കാലത്ത് കന്നുകാലികള്‍ക്ക് തനതായ പുല്ല് സൈലേജ് മാര്‍ഗ്ഗത്തിലൂടെ സംഭരിച്ചുകൊടുക്കുവാന് കഴിയുന്നുണ്ട്. അതായത് മഴക്കാലങ്ങളില്‍ പുല്ല് ശേഖരിച്ച് കെട്ടുകളാക്കി കൂമ്പാരമാക്കിയശേഷം അതില്‍ ചക്കരപ്പാവ് കലക്കിയൊഴിച്ച് അതിന്റെ മുകളില്‍ ഉണക്കപ്പുല്ലുകൊണ്ട് ആവരണം ചെയ്ത് മണ്ണിട്ടുമൂടി കൂമ്പാരമാക്കി സൂക്ഷിക്കുകയാണ് സൈലേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തികച്ചും പ്രകൃതിദത്തമായ പ്രക്രിയയാണ്. വേനല്‍ക്കാലത്ത് ഇത് എടുത്തുമാറ്റിയാല്‍ പുല്ലിന് ഒട്ടും കേട് സംഭവിക്കുകയോ വാടുകയോ ചെയ്യുന്നില്ല. മലബാര്‍ ക്ഷീര കര്‍ഷകര്‍ക്കുവേണ്ടി സബ്സിഡി നിരക്കില്‍ പുല്ല് ഇവിടെനിന്നും സംസ്കരണം നടത്തിക്കൊടുക്കുന്നുണ്ട്.
മൃഗസമ്പത്ത്
തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ സങ്കരഇനം കന്നുകാലികള്‍ ഏറെയുണ്ട്. പശു, എരുമ, ആട് എന്നിവയില്‍ വിവിധതരം ഗവേഷണങ്ങള്‍ നടത്തി അധികം പ്രത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളെ വളര്‍ത്തിയെടുക്കുന്നുണ്ട്. വെച്ചൂര്‍, ജഴ്സി, പോള്സ്റ്റീന് ഫിസിയര്‍, സിന്ധി, സഹിവാള്‍ നാടന്‍ പശുക്കള്‍ എന്നീ ജനുസ്സുകളുടെ സംരക്ഷണ യൂണിറ്റുകള്‍ ഇവിടെയുണ്ട്. ഇത്തരത്തില്‍ 300 ഓളം പശുക്കള്‍ കേന്ദ്രത്തിലുണ്ട്. എരുമകളില്‍ ഏറ്റവും പാല് ഉത്പാദനശേഷിയുള്ള മൂറാ എരുമകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന പോത്തുകള്‍, കന്നുകുട്ടികള് എന്നിവ 70 ല്‍ പരം ഉണ്ട്. നാടന്‍ ഇനത്തില്‍പ്പെട്ട ആടുകളും- കേരളത്തിന്റെ തനതു ജനുസ്സായ അട്ടപ്പാട് ബ്ലാക് ആടുകള്‍ ഇവിടെയുണ്ട്. എന്നാല്‍ ഈ ആടുകള്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇവയുടെ സംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
തിരുവിഴാംകുന്നിലെ ഈ കന്നുകാലി ഗവേഷണകേന്ദ്രം വെറ്ററിനറി സര്‍വകലാശാല ആസ്ഥാനമാക്കി മാറ്റാന്‍ സംസ്ഥാന തലത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഈ ആസ്ഥാനം വയനാട്ടിലെ പൂക്കോട് എന്ന സ്ഥലത്താണ്. ഏകദേശം 100 ഏക്കര്‍ പോലുമില്ലാത്ത സ്ഥലത്താണ് നിലവില്‍ ഈ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. വയനാട്ടിലെ വനം വകുപ്പിന്റെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിന് എതിരെ ഹരിത ട്രിബ്യൂണല്‍ എത്തിയതോടുകൂടി ഈ വെറ്ററിനറി സര്‍വകലാശാലക്ക് ഏറ്റവും യോഗ്യതയുള്ളത് തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണ കേന്ദ്രം തന്നെയാണ്.
വെറ്ററിനറി സര്‍വകലാശാല കൂടി ഇവിടേക്കുവന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച കന്നുകാലി ഗവേഷണകേന്ദ്രമായി ഇതുമാറും എന്നതില്‍ സംശയമില്ല. രാജ്യത്തെ ആദ്യ പൗള്‍ട്രി കേളേജ് എന്ന ഖ്യാതിയും ഈ വര്‍ഷം ഇതിന് ലഭിച്ചിട്ടുണ്ട്.
ഏവിയന്‍ സയന്‍സ് കോളേജ്
തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം കാമ്പസില്‍ 2014 ഒക്ടോബര്‍ 23 നാണ് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്റ് മാനേജ്മെന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ വളര്‍ത്തുപക്ഷി മേഖലയിലെ പഠനഗവേഷണങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും മികച്ച തൊഴിലവസരം യുവജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിനുമായി ബിഎസ്സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് എന്ന മൂന്നുവര്‍ഷ ബിരുദ കോഴ്സാണ് കോളേജില്‍ ഇപ്പോള്‍ നടത്തിവരുന്നത്. നിലവില്‍ കന്നുകാലി ഗവേഷണകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ക്ലാസ്റൂമുകളും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്.
ഭാരതത്തിലെ പ്രമുഖ പൗള്‍ട്രി വ്യാവസായിക സംരംഭകര്‍കൂടി പങ്കെടുത്ത ശില്പശാലയിലൂടെയാണ് കോഴ്സ് കരിക്കുലം നിശ്ചയിച്ചത് എന്നതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സാധ്യത ഉറപ്പുവരുത്താനാകും. നബാര്‍ഡിന്റെ സാമ്പത്തിക സഹായവും സംസ്ഥാന പദ്ധതി വിഹിതവും സര്‍വകലാശാലക്ക് ലഭിക്കുന്നുണ്ട്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 547 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് നിലവിലുള്ളത്. നബാര്‍ഡ് ധനസഹായം നല്കുന്ന ഇന്റഗ്രേറ്റഡ് റൂറല്‍ പൗള്‍ട്രി പ്രൊഡക്ഷന്‍ സെന്റര്‍ പദ്ധതിയിലൂടെ 3500 ചതുരശ്ര അടി വിസ്തൃതിയിലുള്ള കാടഫാമും 7000 ചതുരശ്ര അടി വിസ്തൃതിയില്‍ ബ്രൂഡിങ്ങ്-ഗ്രോവര്‍ ഫാമുകളും പൂര്‍ത്തിയായിട്ടുണ്ട്.
വര്‍ഷം തോറും ഒരു ലക്ഷത്തില്‍പ്പരം കാടക്കുഞ്ഞുങ്ങളേയും അര ലക്ഷത്തിലേറെ കോഴിക്കുഞ്ഞുങ്ങളേയും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുവാന്‍ ഈ ഫാമുകള്‍ക്ക് സ്ഥാപിതശേഷിയുണ്ട്. 5000 ചതുരശ്ര അടിയില്‍, പ്രതിദിനം 10 ടണ്‍ കപ്പാസിറ്റിയുള്ള ഫീഡ് മില്ലിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കര്‍ഷക സേവനാര്‍ത്ഥം ഒരു മൊബൈല്‍ പൗള്‍ട്രി യൂണിറ്റും കര്‍ഷകസേവന കേന്ദ്രവും തിരുവിഴാംകുന്ന് ആസ്ഥാനമാക്കി സ്ഥാപിച്ചിട്ടുണ്ട്.
മൂന്ന് കോടി രൂപയോളം വരുന്ന സംസ്ഥാന പദ്ധതി വിഹിതം ഉപയോഗിച്ചുള്ള ഭാരതത്തിലെ ഏറ്റവും വലിയ ഇറച്ചിത്താറാവ് ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മാണവും നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഹാച്ചറിയുടേയും കര്‍ഷക പരിശീലന കേന്ദ്രത്തിന്റേയും നിര്‍മാണത്തിനുള്ള പ്രൊജക്ടുകള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ത്തന്നെയും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യം വേണ്ടത്ര രീതിയില്‍ ഇവിടെ സജ്ജമാക്കിയിട്ടില്ല. ഇവര്‍ക്കുവേണ്ടിയുള്ള ഹോസ്റ്റല്‍ സൗകര്യം ഇപ്പോള്‍ പരിമിതമാണ്. ലബോറട്ടറി സൗകര്യവും വര്‍ധിപ്പിക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്കായി ഒരു ഹോസ്റ്റലും പൗള്‍ട്രി ലബോറട്ടറിയും നിര്‍മിക്കുന്നതിനായി പ്രൊജക്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം അഞ്ച് കോടി രൂപയാണ് നിര്‍മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്.
വെറ്ററിനറി സര്‍വകലാശാലക്ക് ഏറ്റവും കൂടുതല്‍ അനുയോജ്യമായത് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രമാണെന്ന കാര്യം എംഎല്‍എ എന്‍. ഷംസുദ്ദീന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വേണ്ട തീരുമാനം എടുക്കുമെന്ന് മന്ത്രിതലത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറയുമ്പോള്‍ പ്രതീക്ഷയുടെ പാതയിലാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: