സപ്തസ്വരങ്ങള്‍ നേരഭേദമില്ലാതെ ഒഴുകിയെത്തുകയാണ് പാലാരിവട്ടം പോട്ടൂര്‍ മഠത്തില്‍. പാരമ്പര്യമായി കിട്ടിയ സംഗീത വാസനയെ നിരന്തര സാധനയിലൂടെ പരിപോഷിപ്പിക്കുകയാണ് ഈ വീട്ടിലെ കൊച്ചുമിടുക്കി കൃതിഖ സുബ്രഹ്മണ്യന്. മൂന്നാം വയസ്സില്‍ കൃതിഖയെ സംഗീത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ് അമ്മമ്മ സീതാലക്ഷ്മിയായിരുന്നു ആദ്യഗുരു. ആര്‍എല്‍വി മ്യൂസിക് അക്കാദമിയിലെ ഫസ്റ്റ് ബാച്ച് വിദ്യാര്‍ത്ഥിനിയായിരുന്നു ഗാനഭൂഷണ്‍ പാസായ സീതാലക്ഷ്മി. അഞ്ച് വര്‍ഷക്കാലം പാലാരിവട്ടത്തുതന്നെയുള്ള ലത ടീച്ചറുടെ കീഴില്‍ സംഗീത പഠനം. ഇപ്പോള്‍ ഓള് ഇന്ത്യ റേഡിയോ തൃശൂര്‍ നിലയത്തിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായ തൃപ്പൂണിത്തുറ കെ. ഗിരിജാവര്മയുടെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിക്കുന്നത്. എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃതിഖ ഇതിനോടകംതന്നെ 100 ഓളം വേദികളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. 9-ാം വയസ്സിലായിരുന്നു ആദ്യ കച്ചേരി.
തീരെ കുഞ്ഞായിരുന്നപ്പോഴോ കൃതിഖ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശം കാട്ടിയിരുന്നതായി അമ്മ പ്രേമ പറയുന്നു. കുഞ്ഞിനെ പാടി ഉറക്കിയിരുന്നത് അമ്മമ്മ സീതാലക്ഷ്മിയായിരുന്നു. നീലാംബരി രാഗത്തില്‍ മാധവ മാമവ ദേവ കൃഷ്ണ
യാദവ കൃഷ്ണ യദുകുല കൃഷ്ണ എന്ന ഗാനം പാടിയാണ് ഉറക്കിയിരുന്നത്. ഒരു ദിവസം കുഞ്ഞിനെ ഉറക്കുന്നതിനായി ഈ പാട്ട് എന്നും പാടുന്ന ശൈലി വിട്ട് വേഗത കൂട്ടി പാടി. പക്ഷേ കുഞ്ഞ് ഉറങ്ങുന്ന മട്ടില്ല. നിര്‍ത്താതെയുള്ള കരച്ചില്. ഒടുവില്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയിട്ടും രക്ഷയില്ല. അപ്പോള്‍ ഡോക്ടറാണ് പറഞ്ഞത് നിത്യവും ചെയ്തുകൊണ്ടിരുന്ന ഏതോ കാര്യത്തില്‍ വ്യതിയാനം വരുത്തിയതാണ് കുഞ്ഞിന്റെ കരച്ചിലിനു കാരണമെന്ന്. പിന്നീട് അമ്മമ്മയെ വരുത്തി പാട്ട് നിത്യവും പാടുന്ന രീതിയില്‍ പാടേണ്ടിവന്നു കുഞ്ഞുറങ്ങാന്‍. അന്നേ തിരിച്ചറിഞ്ഞതാണ് കൃതിഖയ്ക്ക് പാട്ടിനോടുള്ള ഇഷ്ടം.
ഏത് ഭാവവും ഉള്ക്കൊണ്ടുപാടുവാനുള്ള കഴിവും ശബ്ദഗുണവുമാണ് കൃതിഖ യെന്ന കൊച്ചുപെണ്‍കുട്ടിക്ക് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വാതില്‍ തുറന്നിട്ടത്. കൂടാതെ ജയ്ഹിന്ദ് ചാനലിലെ സംഗീത റിയാലിറ്റി ഷോയായ ജൂനിയര്‍ ഐഡില്‍ സീസണ് 2, അമൃത ചാനലിലെ സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ ഫോര്‍ എന്നിവയില്‍ മത്സരാര്‍ത്ഥിയായിരുന്നു. ഇവിടെ നിന്നും കിട്ടിയ ഗ്രൂമിങ് സെഷന് നല്ലൊരു അനുഭവമായിരുന്നുവെന്നും മുന്നോട്ടുള്ള സംഗീതയാത്രയില്‍ ഏറെ പ്രയോജനപ്രദമാണെന്നുമാണ് കൃതിഖ പറയുന്നത്.
ദിലീപ് നായകനായ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ കോറസ് പാടിക്കൊണ്ടാണ് ഈ കൊച്ചുഗായിക പിന്നണി ഗാനരംഗത്തേക്ക് കടന്നത്. തുടര്‍ന്ന് ജനപ്രിയന് എന്ന ചിത്രത്തിലെ ദൂരെ കിഴക്കേ മാനം എന്ന ഗാനം മാലിനിക്കൊപ്പം ആലപിച്ചു. ഷോട്ട് ഫിലിം ശേഷം കഥാഭാഗത്തിലും പാടിയിട്ടുണ്ട്. ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിര്‍വഹിച്ച തക്കാളിയിലും ഒരു മനോഹര ഗാനം കൃതിഖ ആലപിച്ചിട്ടുണ്ട്.
കൂടാതെ ജയംകൊണ്ടം വിപിഎസ് കലൈകൂടം വര്‍ഷം തോറും നല്കി വരുന്ന കലൈശെല്വ മാമണി പുരസ്കാരം ഈ വര്‍ഷം ലഭിച്ചത് കൃതിഖയ്ക്കായിരുന്നു. അച്ഛന്റെ അമ്മ സീതാലക്ഷ്മിക്ക് ആണ്ട് ബലിയിടുന്നതിനായി രാമേശ്വരത്തെത്തിയപ്പോള് അവിടെവച്ച് കൃതിഖ രണ്ട് കീര്‍ത്തനം ആലപിച്ചിരുന്നു. അപ്പോള്‍ ഇവിടെയുള്ളവരാണ് ഈ പുരസ്കാരത്തെക്കുറിച്ച് പറഞ്ഞതും അതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതും. അതുപ്രകാരമാണ് തമിഴ് ഭാഷയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കൂടാതെ കച്ചേരി അവതരിപ്പിക്കുന്നതിന്റെ സിഡിയും അയച്ചുകൊടുത്തു. ഓള് ഇന്ത്യ അടിസ്ഥാനത്തിലാണ് പ്രതിഭകളെ കണ്ടെത്തി ഈ പുരസ്കാരം നല്‍കുന്നത്. അമ്മമ്മയുടെ അനുഗ്രഹം കൊണ്ടാണ് ഈ പുരസ്കാരം നേടാനായതെന്ന് കൃതിഖ.
എല്ലാ ദിവസവും രണ്ട് മണിക്കൂറാണ് സാധകം ചെയ്യുന്നതിനായി നീക്കിവച്ചിരിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിന് പുറമെ ഹിന്ദുസ്ഥാനിയും വയലിനും പഠിക്കുന്നുണ്ട്. പണ്ഡിറ്റ് വിജയ് സുര്സെന്നാണ് ഹിന്ദുസ്ഥാനിയില്‍ കൃതിഖയുടെ ഗുരു. സംഗീതത്തില്‍ ആരാണ് റോള്‍ മോഡല്‍ എന്നുചോദിച്ചാല്‍ കൃതിഖയ്ക്ക് ഒറ്റ ഉത്തരമേയുള്ളു-ടീച്ചര്‍ തൃപ്പൂണിത്തുറ ഗിരിജാ വര്‍മയെന്ന്.
ഗായിക പി.സുശീലയേയും ആരാധനയോടെയാണ് കാണുന്നതെന്ന് കൃതിഖ പറയുന്നു.
പഠനത്തിനൊപ്പം പാട്ടും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഇതിനായി എത്ര കഷ്ടപ്പെടാനും കൃതിഖ തയ്യാറാണ്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗാനഗന്ധര്വന് യേശുദാസില്‍ നിന്നും നാലാം ക്ലാസില്‍ വച്ച് ഗായിക കെ.എസ്. ചിത്രയില്‍ നിന്നും സമ്മാനം സ്വീകരിക്കാന്‍ കഴിഞ്ഞതാണ് കൃതിഖയുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം.
പ്ലസ്ടുവിന് ശേഷം ചെന്നൈ മ്യൂസിക് അക്കാദമിയില്‍ ചേര്‍ന്ന് സംഗീതത്തില്‍ ഉപരിപഠനം നടത്തണമെന്നാണ് ഈ പെണ്‍കുട്ടിയുടെ ആഗ്രഹം. ഇടപ്പള്ളി എസ്ബിഐയില്‍ ഉദ്യോഗസ്ഥയായ പ്രേമയുടേയും ഫാക്ടിന്റെ വില്ലിങ്ടണ്‍ ഐലന്റ് ഡിവിഷനില്‍ റോ മെറ്റീരിയല്‍ വിഭാഗത്തില്‍ ഓഫീസറായ പി. സുബ്രഹ്മണ്യത്തിന്റേയും ഏക മകളാണ് കൃതിഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: