ഇസ്ലാമബാദ്: ഭാരതവും പാക്കിസ്ഥാനും വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ ചൊവ്വാഴ്ച പുന:രാരംഭിച്ചു. കശ്മീര്‍ വിഘടനവാദികളുമായി പാക്കിസ്ഥാന് ചര്‍ച്ചനടത്തിയതില്‍ പ്രതിഷേധിച്ച് ഏഴ് മാസം മുമ്പ് നിര്‍ത്തിവച്ചിരുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തോടെ പുന:രാരംഭിച്ചിരിക്കുന്നത്.
സാര്‍ക്ക് രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഭാഗമായിട്ടാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാനില്‍ എത്തിയിരിക്കുന്നത്. പാക്കിസ്ഥാന് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.
ഭാരതപാക്കിസ്ഥാന് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നിരന്തരം നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ലംഘനവും പരസ്പരം വിശ്വാസത്തിലെടുത്ത് പോകേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ ഉയരുമെന്ന് പാക്കിസ്ഥാന് പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. എതിരായിട്ടുള്ള പരസ്യപ്രസ്താവനകള്‍ ഒഴിവാക്കുവാനും ധാരണയിലെത്തും.
ധാക്കിയില്നിന്നാണ് ജയശങ്കര്‍ ഇസ്ലാമബാദില്‍ എത്തിയത്.പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് ഇന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിനുമുമ്പ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, സ്പെഷ്യല്‍ അസിസ്റ്റന്റ് താരിഖ് ഫാതിമി എന്നിവരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും.
വിദേശകാര്യ സെക്രട്ടറി ജയശങ്കറിന്റെ പാക്കിസ്ഥാന് സന്ദര്‍ശനം സാര്‍ക്ക് യാത്രയുടെ ഭാഗമാണെന്നും അല്ലാതെ പാക്യാത്രയല്ലെന്നും ഭാരത ഒഫീഷ്യല്‍സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: