ന്യൂദല്‍ഹി: ഭാരത-പാക്കിസ്ഥാന് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചു. വിഘടനവാദികളുമായി പാക് ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് ഏഴുമാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച ചര്‍ച്ചകളാണ് വീണ്ടും തുടങ്ങിയത്. പുതിയ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ പാക് വിദേശകാര്യസെക്രട്ടറി അസാസ് അഹമ്മദ് ചൗധരിയുമായി ഇസ്ലമാബാദില് കൂടിക്കാഴ്ച നടത്തി. വിദേശകാര്യസെക്രട്ടറിയുടെ സാര്‍ക്ക് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, പ്രധാനമന്ത്രിയുടെ വിദേശകാര്യഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും.
2012ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വിദേശകാര്യസെക്രട്ടറിതല ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരണമെന്നും അതിര്‍ത്തി പ്രശ്നങ്ങളുടെ പേരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരസ്യപ്രതികരണം നടത്തുന്നത് ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. മുടങ്ങിപ്പോയ സമാധാന ചര്‍ച്ചകള്‍ വീണ്ടും മുന്നോട്ടുകൊണ്ടുപോകാനും ഇരുരാജ്യങ്ങളിലെയും വിദേശകാര്യസെക്രട്ടറിമാര്‍ തീരുമാനിച്ചു. ഭാരത-പാക് അതിര്‍ത്തിയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ഭാരതം ശക്തമായ ആക്രമണങ്ങള്‍ നടത്തുന്നതുമൂലമുള്ള നാശനഷ്ടങ്ങള്‍ ഭീമമാണെന്ന് പാക്കിസ്ഥാന് ചര്‍ച്ചയില്‍ ഉന്നയിച്ചു. അടുത്തവര്‍ഷം പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മിറ്റിന്റെ കാര്യങ്ങളും ചര്‍ച്ചചെയ്തു.
ഇരുരാഷ്ട്രങ്ങളുടേയും ആവശ്യങ്ങളും താല്‍പ്പര്യങ്ങളും തുറന്നസമീപനത്തോടെ തങ്ങള്‍ ചര്‍ച്ചചെയ്തെന്ന് വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ പറഞ്ഞു. അഭിപ്രായഭിന്നതകള്‍ കുറച്ചുകൊണ്ടുവരുന്നതിനും യോജിച്ചുപ്രവര്ത്തിക്കുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമാനമെടുത്തെന്നും എസ്.ജയശങ്കര്‍ പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം, മുംബൈ ഭീകരാക്രമണ കേസിന്റെ സ്വതന്ത്രവിചാരണ എന്നീ വിഷയങ്ങള്‍ ഭാരതം ചര്‍ച്ചയില്‍ ഉന്നയിച്ചു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും ഉറപ്പുവരുത്താനും തുറന്നസമീപനത്തോടെയുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചതായി എസ്.ജയശങ്കര്‍ പറഞ്ഞു.സാര്‍ക്ക് രാജ്യങ്ങളിലെ വിദേശകാര്യസെക്രട്ടറിമാരുടമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് എസ്.ജയശങ്കര്‍ ഇസ്ലാമാബാദിലെത്തിയത്. വിമാനത്താവളത്തില്‍ പാക്കിസ്ഥാനിലെ ഭാരത ഹൈക്കമ്മീഷണര്‍ ടി.സി.എ.രാഘവന് വിദേശകാര്യസെക്രട്ടറിയെ സ്വീകരിച്ചു.
ഭൂട്ടാന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് ഭാരത വിദേശകാര്യസെക്രട്ടറി പാക്കിസ്ഥാനിലെത്തിയത്. ഇന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോകുന്ന ജയശങ്കര്‍ ഭാരതത്തിന്റെ അഫ്ഗാന് നയത്തിലെ പുതിയ നിലപാടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: