മഡ്ഗാവ്: ഐ ലീഗ് ഫുട്ബോളില്‍ ഗോവന്‍ കരുത്തരായ സാല്‍ഗോക്കറിന് ജയം. ഫടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഷില്ലോങ് ലജോങ് എഫ്സിയെയാണ് സാല്‍ഗോക്കര്‍ കീഴടക്കിയത്.
സാല്‍ഗോക്കറിന് വേണ്ടി 18-ാം മിനിറ്റില്‍ ഡാരില്‍ ഡഫിയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 23-ാം മിനിറ്റില്‍ ലജോങ് ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തി. 22-ാം മിനിറ്റില്‍ അഗസ്റ്റിന് ഫെര്‍ണാണ്ടസ് ബോക്സിനുള്ളില്‍ വച്ച് ലജോങ് താരം കോര്‍ണല്‍ ഗ്ലെന്നിനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. ഈ ഫൗളിന് അഗസ്റ്റിന് ഫെര്‍ണാണ്ടസിന് ചുവപ്പുകാര്‍ഡ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് 10 പേരുമായാണ് സാല്‍ഗോക്കര്‍ കളിച്ചത്. എന്നാല്‍ കോര്‍ണല്‍ ഗ്ലെന്‍ എടുത്ത പെനാല്‍റ്റി കിക്ക് സാല്‍ഗോക്കര്‍ ഗോളി സുബ്രതാ പാല് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ കോര്‍ണല്‍ ഗ്ലെന്‍ തന്നെ ലജോങിന്റെ സമനില ഗോളും കണ്ടെത്തി. എന്നാല്‍ 42-ാം മിനിറ്റില്‍ ദൗഹു പീരെ സാല്‍ഗോക്കറിന്റെ വിജയഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ സാല്ഗോക്കറിനോ സമനില പാലിക്കാന്‍ ലജോങിനോ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: