തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ജിം പ്രോജക്ടില്‍ ഉള്‍പ്പെടുത്തി കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നിര്‍മ്മിച്ച കേരള ട്രേഡ് സെന്ററിന്റെ മറവില്‍ തട്ടിയെടുത്തത് കോടികള്‍. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചു.
2003ല്‍ ചേംബര്‍ ഓഫ് കോമേഴ്സും ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ആരംഭിച്ച സംയുക്ത സംരഭമായിരുന്നു എറണാകുളം മറൈന്‍ ഡ്രൈവിലെ കേരള ട്രേഡ് സെന്റര്‍. തിയറ്റര്‍ നിര്‍മ്മാണത്തിന് ജിസിഡിഎ നല്കിയ സ്ഥലം ചേംബര്‍ ഇടപെട്ട് ട്രേഡ് സെന്റര്‍ പണിയാന്‍ നേടിയെടുക്കുകയായിരുന്നു. 2003ല്‍ ഏഴുകോടി രൂപ കെട്ടിട നിര്‍മ്മാണച്ചെലവ് കണക്കാക്കി ആരംഭിച്ച 13 നില കെട്ടിടത്തില്‍ ലോകോത്തര നിലവാരമുള്ള കണ്വെന്ഷന് സെന്റര്‍, എക്സിബിഷന് സെന്ററുകള്‍, ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് സെന്റര്‍, ടെസ്റ്റിംഗ് ലബോറട്ടറി എന്നിവ വിഭാവനം ചെയ്തിരുന്നു. ഇതിന് 25 കോടി രൂപയുടെ പദ്ധതി ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ അവതരിപ്പിച്ച് സര്ക്കാറനുമതിയും നേടി. എന്നാല്‍ ചേംബറിന്റെ ചെയര്മാന് സ്ഥാനത്തിരുന്ന വിവാദ വ്യവസായി കെ.എന്‍. മര്‍സൂഖും ചില ഡയറക്ടര്‍മാരും ചേര്‍ന്ന് ട്രേഡ് സെന്റര്‍ അട്ടിമറിക്കുകയും കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തുകയുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രേഡ് സെന്റര്‍ പ്രോജക്ട് റിയല്‍ എസ്റ്റേറ്റ് പദ്ധതിയാക്കയതാണ് പ്രധാന തട്ടിപ്പ്. 13 നില കെട്ടിടം ചട്ടം ലംഘിച്ച് 14 നിലയാക്കി. ഏവിയേഷന്‍ വകുപ്പിന്റെ അനുമതിയില്ലാതെ വ്യവസായ ആവശ്യത്തിനായി 14-ാമത്തെ നിലയില്‍ ഫ്ളാറ്റുകള്‍ പണിഞ്ഞു. ഇതോടെ കോര്‍പ്പറേഷന്റെ കെട്ടിടനമ്പര്‍ കിട്ടാതായി. അനധികൃത നിര്‍മ്മാണത്തിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിജിലന്സ്റിപ്പോര്ട്ടും വന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ, 10 വര്‍ഷത്തിനുശേഷം 2013ല്‍ രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനത്തിന് ശ്രമിച്ചുവെങ്കിലും കേന്ദ്രരഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അതു നടന്നില്ല.
കെട്ടിട നിര്‍മ്മാണത്തിനായി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല. അതേ സമയം തന്നെ ജിം പദ്ധതിയിലെ സര്‍ക്കാര്‍ പിന്തുണ ചൂണ്ടിക്കാട്ടി നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിക്കുകയും ചെയ്തു. കെടിസിയില്‍ നിന്ന് ഷോപ്പുകളും ഓഫീസുകളും നല്‍കാമെന്ന പേരിലാണ് കോടികള്‍ മര്‍സൂഖും സംഘവും വാങ്ങിയത്. ട്രേഡ് സെന്ററിലെ എട്ടാം നിലയില്‍ 4750 ചതുരശ്ര അടിക്കുമാത്രമായി ആര് വണ്‍ ഇന്റര്‍ നാഷണല്‍ എന്ന സ്ഥാപനത്തില്‍ നിന്നുവാങ്ങിയത് 2.20 കോടി രൂപയാണ്. ഇത്തരത്തില്‍ 13 നിലകളിലെ വിവിധ നിലകളുടെ പേരില്‍ നിക്ഷേപകരില്‍ നിന്നും കോടികള്‍ നിക്ഷേപമായി തട്ടിയെടുത്തു. എന്നാല്‍ ഇവര്‍ക്കൊന്നും സമയത്ത് സ്ഥലം നല്‍കിയതുമില്ല.
2008നുശേഷം വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്തതുമില്ല. ഇപ്പോള്‍ 32 കോടി രൂപ ചെലവായെന്നാണ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനായിരുന്ന മര്‍സൂഖ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ യാതൊരു വിശദാംശങ്ങളും ചേംബറിന്റെ ഡയറക്ടര്‍ ബോര്‍ഡിനെയോ ചെറുപുഷ്പം ഫിലിംസിനെയോ അറിയിച്ചില്ല. ഇതുകൂടാതെ കെട്ടിട നിര്‍മ്മാണ അക്കൗണ്ടില്‍ നിന്ന് 2.45 കോടി രൂപ മര്‍സൂഖിന് നിക്ഷേപമുള്ള സ്വകാര്യ കമ്പനിയായ ഇന്ത്യ മിഡില്‍ ഈസ്റ്റ് ആന്റ് ബ്രോഡ്കാസ്റ്റ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് വക മാറ്റുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ചെറുപുഷ്പം ഫിലിംസ് നല്കിയ പവര്‍ ഓഫ് അറ്റോണി അവര്‍ ക്യാന്‍സല്‍ ചെയ്തു. ഇതോടെ ചേംബറിനെ വിശ്വസിച്ച് കോടികള്‍ നിക്ഷേപിച്ചവര്‍ വഴിയാധാരമായി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കെട്ടിടത്തിന് ജപ്തി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ജിം പദ്ധതിയുടെ പേരില്‍ അനുമതി നേടുകയും അനധികൃത നിര്‍മ്മാണം നടത്തുകയും 11 വര്‍ഷമായിട്ടും കോടികള്‍ നിക്ഷേപമായി വാങ്ങിയ സ്ഥലം കൈമാറാതിരിക്കുകയും ചെയ്ത് കോടികളുടെ വെട്ടിപ്പാണ് ട്രേഡ് സെന്ററിന്റെ മറവില്‍ നടന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: