തൊടുപുഴ: വിവാഹം നിശ്ചയിച്ച യുവതിയെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതിന് പ്രതികാരമായി ചെറിയമ്മയെ വെട്ടിക്കൊലപ്പെടുത്തി കാല് മുറിച്ചുമാറ്റിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് തൊടുപുഴ നാലാം അഡീഷണല്‍ കോടതി ജഡ്ജ് ഡി. സുരേഷ്കുമാര്‍ കണ്ടെത്തി. കലൂര്‍ പാറേപ്പുത്തന്‍പുരയില്‍ ജീവന് (40) ആണ് കേസിലെ പ്രതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. കുമാരമംഗലം ഈസ്റ്റ് കലൂര്‍ പാറേപ്പുത്തന്‍പുരയില്‍ വക്കന് എന്ന ജോര്‍ജിന്റെ ഭാര്യ ലിസി (48) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ സഹോദരന് പൗലോസിന്റെ മകനാണ് പ്രതി.
ജീവന് ഇപ്പോള്‍ വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. 2011 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം. അന്ന് രാവിലെ പത്തുമണിയോടെ കൊല്ലപ്പെട്ട ലിസി വീടിന് സമീപത്തു നിന്ന് അയല്‍വാസികളായ സൗമ്യ, ബിന്ദു എന്നിവരുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് പ്രതി വാക്കത്തിയുമായി പാഞ്ഞെത്തി ലിസിയെ വെട്ടി വീഴ്ത്തിയത്.
കഴുത്തിന് വെട്ടേറ്റുവീണ ലിസിയുടെ ഇടത് കാല് മുറിച്ചെടുത്ത് സൗമ്യയെന്ന യുവതിയുടെ വീട്ടുമുറ്റത്തിട്ടതിന് ശേഷം ജീവന് രക്ഷപെട്ടു. പിന്നീട് പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. അയല്‍വാസിയായ സൗമ്യയെന്ന യുവതിയുടെ വീട്ടില്‍ ഇടയ്ക്ക് ജീവന് സംസാരിക്കാന്‍ പോകുമായിരുന്നു. സൗമ്യയ്ക്ക് വിവാഹം ഉറപ്പിച്ചതോടെ ജീവനോട് വീട്ടില്‍ വരരുതെന്ന് സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. ഈ വിവരം ലിസിമുഖേനയാണ് ജീവന്റെ ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രതി ജീവന് ലിസിയോട് പകയുണ്ടായത്.
പില്ക്കാലത്ത് പ്രതിക്ക് വൃക്ക രോഗം ബാധിച്ചിരുന്നു. ഇതുമൂലം കേസിന്റെ നടപടികള്‍ ഇഴഞ്ഞാണ് നീങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബര്‍ഗ് ജോര്‍ജ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: