1. എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തണം
ഉച്ചക്ക് 1.30 ന് നടക്കുന്ന എസ്എസ്എല്‍സി പരീക്ഷ രാവിലെ 10 മണിക്ക് നടത്തണം. ഉച്ചയ്ക്ക് നടത്തുന്നത് കുട്ടികള്‍ക്ക് മാനസികമായും ശാരീരികമായും ക്ഷീണമുണ്ടാകുന്നു. ഉച്ചക്ക് നടക്കുന്ന പരീക്ഷക്ക് 12 മണിക്ക് കൊടുംവെയിലത്ത് വീട്ടില്‍നിന്നിറങ്ങി വിയര്‍ത്തൊലിച്ച് സ്കൂളിലെത്തി നട്ടുച്ചക്ക് 1.30 ന് പരീക്ഷ എഴുതിക്കുന്നത് എസ്എസ്എല്‍സി കുട്ടികളെ സംബന്ധിച്ചിടത്തോളം അശാസ്ത്രീയമാണ്. ഇത് കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു. മാത്രവുമല്ല ഫലത്തില്‍ ഒരുദിവസം നഷ്ടമാവുന്നു. അതുകൊണ്ട് പരീക്ഷ രാവിലെ നടത്തണം.
2. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ സ്കൂളില്‍ നേരിട്ടെത്തിച്ച് പരീക്ഷ നടത്തണം
എന്‍ട്രന്‍സ് പരീക്ഷ, ഡിഗ്രി അഡ്മിഷന് തുടങ്ങി എല്ലാറ്റിനും പരിഗണിക്കുന്ന പ്ലസ് ടു പരീക്ഷ ചോദ്യപേപ്പര്‍ സ്കൂളില്‍ നേരിട്ടെത്തിച്ചാണ് പരീക്ഷ നടത്തുന്നത്. എന്നാല്‍ ‘പ്ലസ് വണ്‍’ അഡ്മിഷന് മാത്രം പരിഗണിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച് പോലീസ് അകമ്പടിയോടെ സ്കൂളില്‍ എത്തിച്ച് പരീക്ഷനടത്തുന്ന സമ്പ്രദായം പരിഹാസ്യമാണ്. എച്ച്എസ് അദ്ധ്യാപകരേയും എച്ച്എമ്മിനേയും സ്റ്റാഫിനേയും വിശ്വാസത്തിലെടുത്ത് ചോദ്യപേപ്പര്‍ നേരിട്ട് സ്കൂളില്‍ എത്തിച്ച് എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തണം.
3. എസ്എസ്എല്‍സി പരീക്ഷാ ടൈം ടേബിള്‍ പുനഃക്രമീകരിക്കണം
സിബിഎസ്ഇ പരീക്ഷകള്‍ക്ക് ഓരോ പരീക്ഷക്കിടയിലും കുട്ടികള്‍ക്ക് ഒഴിവ് ദിവസം നല്‍കുന്നുണ്ട്. എസ്എസ്എല്‍സി പരീക്ഷക്കും കുട്ടികള്‍ക്ക് ഇടവേളകള്‍ നല്‍കണം. ചുരുങ്ങിയത് 80 മാര്‍ക്കിന്റെ പരീക്ഷകളായ ഗണിതം, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് പരീക്ഷകള്‍ക്ക് ഇടയില്‍ ഒരു ദിവസമെങ്കിലും ഇടവേള നല്‍കണം.
4. സോഷ്യല്‍ സയന്‍സ് പേപ്പര്‍ രണ്ടാക്കണം
24 പാഠങ്ങളുള്ള സോഷ്യല്‍ സയന്‍സ് പേപ്പര്‍ ‘ചരിത്രവും പൗരധര്‍മവും’ ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും എന്നിങ്ങനെ രണ്ട് പേപ്പര്‍ ആക്കിമാറ്റി രണ്ട് പരീക്ഷകള്‍ നടത്തണം. ഇപ്പോള്‍ അമിതമായ പാഠഭാഗങ്ങള്‍ മൂലം പഠിപ്പിച്ചു തീര്‍ക്കാന്‍ അദ്ധ്യാപകര്‍ക്കോ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കോ കഴിയുന്നില്ല. അതുകൊണ്ട് സോഷ്യല്‍ സയന്‍സ് പേപ്പറിനാണ് സംസ്ഥാന ശരാശരിയില്‍ ഏറ്റവും കുറവ് മാര്‍ക്ക് ലഭിക്കുന്നത്.
5. എസ്എസ്എല്‍സി പരീക്ഷക്ക് ജയിക്കാന്‍ മിനിമം മാര്‍ക്ക് നിശ്ചയിക്കണം
80 മാര്‍ക്കിന്റെ വിഷയങ്ങള്‍ക്ക് മിനിമം 20 മാര്‍ക്കും 40 മാര്‍ക്കിന്റെ വിഷയങ്ങള്‍ക്ക് മിനിമം 10 മാര്‍ക്കും ജയിക്കാന്‍ നിശ്ചയിക്കണം. എങ്കിലേ എഴുത്തുപരീക്ഷക്ക് ഗൗരവം വരൂ. ഗുണനിലവാരം കൂടൂ.
6. നിരന്തര മൂല്യനിര്‍ണയം കാര്യക്ഷമമാക്കണം
ഇപ്പോള്‍ കൊട്ടിഘോഷിച്ചു വലിയ വിജയശതമാനം പ്രഖ്യാപിക്കുന്നത് നിരന്തര മൂല്യനിര്‍ണയത്തിനു നല്കുന്ന ‘സൗജന്യ’ മാര്‍ക്കിന്റെ പിന്‍ബലത്തിലാണ്. 50 മാര്‍ക്കിന്റെ പേപ്പറിനും 20 ഉം 40 മാര്‍ക്കിന്റെ പേപ്പറിന് 10 ഉം മാര്‍ക്കാണ് നിരന്തരമൂല്യനിര്‍ണയത്തിലൂടെ ‘സൗജന്യ’മായി (പഴയ മോഡിഫിക്കേഷന്) ലഭിക്കുന്നത്. പിന്നീട് എഴുത്തുപരീക്ഷക്ക് മിനിമം മാര്‍ക്ക് നിശ്ചയിച്ച് നിരന്തരമൂല്യ നിര്‍ണയം കാര്യക്ഷമമാക്കണം.
7. കൊടുംചൂടില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷക്ക് കുട്ടികള്‍ക്ക് ക്ലാസ് റൂമില്‍ കുടിവെള്ളം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
8. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികള്‍ക്ക് വിജയിക്കാന്‍ കഴിയുന്ന രീതിയില്‍ ലളിതവും കാര്യക്ഷമവുമാക്കണം. പക്ഷപാതപരമായ നിലപാടുകള്‍ ഇല്ലാതാക്കണം.
9. മൂല്യനിര്‍ണയ കാമ്പുകളില്‍ അദ്ധ്യാപകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണം. കൊടുംചൂടില്‍ നടക്കുന്ന കാമ്പില്‍ കുടിവെള്ളം, ടോയ്ലറ്റ്, ഫാന്‍ തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കണം. പാലക്കാട് പോലെ കൊടുംചൂടില്‍ നടക്കുന്ന ക്യാമ്പില്‍ എയര്‍കൂളര്‍ സ്ഥാപിക്കണം.
10. മൂല്യനിര്‍ണയ കേസുകള്‍ അധ്യാപകപീഡന കേസുകളാവരുത്. മൂല്യനിര്‍ണയ കേസുകള്‍ ആവശ്യത്തിന് സമയമെടുത്ത് ഒരുദിവസം രണ്ടു കെട്ടുകള്‍ മാത്രം നോക്കുന്ന രീതിയില്‍ ക്രമീകരിക്കണം. റിസല്‍ട്ട് വേഗം പ്രഖ്യാപിക്കാന്‍ അദ്ധ്യാപകരെ അമിതഭാരം ഏല്‍പ്പിക്കരുത്.
11. സൂപ്പര്വിഷന് അലവന്‍സ്, ടിഎ എന്നിവ വര്‍ധിപ്പിക്കണം. സൂപ്പര്വിഷന് അദ്ധ്യാപകര്‍ക്ക് മിനിമം 250 രൂപ അനുവദിക്കണം. ഇപ്പോള്‍ നല്‍കുന്നത് വെറും 38 രൂപയാണ്.
12. മൂല്യനിര്‍ണയത്തിന് 80 മാര്‍ക്കിന്റെ പേപ്പറിനും ഒന്നിന് 10 രൂപയും 40 മാര്‍ക്കിന്റെ ഒന്നിന് 7 രൂപയും പ്രതിഫലം നല്‍കണം.
13. എസ്എസ്എല്‍സി ബുക്കിലെ ജനന തീയതി തിരുത്താന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും 500 രൂപ ഈടാക്കാതെ സൗജന്യമായി തിരുത്തി നല്‍കണം.
14. എസ്എസ്എല്‍സി ബുക്കില്‍ വരുന്ന തെറ്റിന് ശിക്ഷയായി പ്രധാനാദ്ധ്യാപകരില്നിന്നും 1000/- രൂപ പിഴ ഈടാക്കുന്നത് നിര്‍ത്തലാക്കണം.
15. ഡെപ്യൂട്ടി ചീഫുമാരെ സീനിയോറിട്ടി മറികടന്ന് നിയമിക്കരുത്.
16. മോഡല്‍ ചോദ്യപേപ്പറില്‍ ഭാഷാവിഷയങ്ങളില്‍ എഴുതി തയ്യാറാക്കി ഫോട്ടോ കോപ്പി എടുക്കുന്നത് ഒഴിവാക്കണം.
17. വിഷുവിന്റെ തലേദിവസം മൂല്യനിര്‍ണയ കാമ്പിന് അവധി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: