കൊച്ചി: രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്യു. കൊച്ചിയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസിലായിരുന്നു വിമര്‍ശനം. കെഎസ്യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി ജനജാഗ്രതാ സദസില്‍ മഹാരാജാസ് കോളജ് യൂണിറ്റാണ് പ്രമേയം അവതരിപ്പിച്ചത്. പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്ന് നയിക്കേണ്ടയാള്‍ ഒളിവില്‍ പോയെന്ന് പരാമര്‍ശിക്കുന്ന പ്രമേയവും സദസില്‍ അവതരിപ്പിച്ചു.
രാഷ്ട്രീയ എതിരാളികള്‍ നേരെനിന്നു കളിയാക്കുമ്പോള്‍ അവധിയെടുത്ത് പോയ യുവനേതാവിനെ ന്യായീകരിക്കുന്നതെങ്ങനെയെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായാ കെഎസ്യു ചോദിക്കുന്നു. ജനജാഗ്രതാ സദസ്സില്‍ കടുത്ത ഭാഷയില്‍ ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ബജറ്റ് സമ്മേളനം. ഈ സമയത്ത് ആരോടും പറയാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ഒളിവില്‍ പോയത് അങ്ങേയറ്റം അപലപനീയമാണെന്ന് ഇവര്‍ പ്രമേയത്തില്‍ പറയുന്നു. നേതാവ് എവിടെയെന്ന രാഷ്ട്രീയ പ്രതിയോഗികളുടെ ചോദ്യത്തിനുമുന്നില്‍ തലയില്‍ മുണ്ടിട്ട് രക്ഷപ്പെടേണ്ട സ്ഥിതിവിശേഷമാണെന്നാണ് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ വിമര്‍ശനം.
പാര്‍ട്ടി നേതൃത്വത്തിനുനേരേയും വിമര്‍ശനമുയര്‍ന്നു. നേതാവ് എവിടെ പോയെന്ന് കൃത്യമായി വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനുമായിട്ടില്ല. അപമാനകരമായ ഈ അവസ്ഥയില്‍ നിന്ന് യുവനിരയെ സംരക്ഷിക്കാന്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണം. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജനം വോട്ടു ചെയ്യുമെന്ന ധാരണ മാറണമെന്ന എ.കെ. ആന്റണിയുടെ നിലപാടിനൊപ്പമാണ് യുവാക്കളെന്നും പ്രമേയം വ്യക്തമാക്കി.
കെഎസ്യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി ജനജാഗ്രതാ സദസില്‍ മഹാരാജാസ് കോളജ് യൂണിറ്റാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലാ നേതാക്കളും പ്രസംഗത്തില്‍ സമാനമായ വിമര്‍ശനം ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: