ന്യൂദല്‍ഹി: വിദേശസഹായം സ്വീകരിക്കുന്ന 69 എന്‍ജിഒകളെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്പ്പെടുത്തിയെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജ്ജു ലോക്സഭയില്‍ പറഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്നും അവയെ വിലക്കിയതായും മന്ത്രി അറിയിച്ചു. ആന്ധ്രാപ്രദേശിലെ 14, തമിഴ്നാട്ടിലെ 12, ഗുജറാത്ത്-ഒറീസ അഞ്ച് വീതം, കേരളം, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ നാലു വീതം, ദല്‍ഹി മൂന്ന് എന്നിങ്ങനെയാണ് നിരോധനം ഏര്‍പ്പെടുത്തിയ എന്‍ജിഒകളുടെ എണ്ണം.
വിദേശസഹായം സ്വീകരിക്കുന്ന എന്‍ജിഒകളെപ്പറ്റി 2014 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഗ്രീന്‍പീസ് അടക്കമുള്ള സംഘടനകളുടെ സര്‍ക്കാര്‍ വിരുദ്ധപ്രവര്‍ത്തനം നിരീക്ഷണത്തിലാണ്. രാജ്യത്തിന്റെ ജിഡിപിയുടെ വളര്‍ച്ചയെ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതായും കണ്ടെത്തിയിരുന്നു.
ഗ്രീന്‍പീസ്, കോര്ഡൈഡ്, ആംനെസ്റ്റി, ആക്ഷന്‍ എയ്ഡ് എന്നീ വിദേശ എന്‍ജിഒകളും പിയുസിഎല്‍, നര്‍മ്മദ ബച്ചാവോ ആന്ദോളന് തുടങ്ങിയ തദ്ദേശീയ എന്‍ജിഒകളും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടയുകയാണെന്നാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 10000 കോടി രൂപയിലധികമാണ് ഓരോ വര്‍ഷവും 150ഓളം വിദേശരാജ്യങ്ങളില്‍ നിന്നും ഭാരതത്തിലെ എന്ജിഒകളിലെത്തുന്നത്. ആണവ-കല്‍ക്കരി മേഖലകളിലെ വികസന പദ്ധതികളെയാണ് എന്‍ജിഒകള്‍ ലക്ഷ്യമിടുന്നതെന്നും ഐബി വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: