കേരളത്തില്‍ പ്രസിദ്ധമായ മഹാക്ഷേത്രങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും ശബരിമലയുടെയും ആറ്റുകാലിന്റെയും പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഓരോ ഉത്സവകാലം കഴിയുമ്പോഴും മുന്‍വര്‍ഷത്തേക്കാളും കൂടുതല്‍ ഭക്തജനങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കലിയുഗത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന മഹാവിപത്തുകളെയും അധര്‍മ്മങ്ങളെയും ഇല്ലായ്മ ചെയ്ത് ലോകത്തിന്റെ നന്മയും രക്ഷയും പ്രദാനം ചെയ്യുന്നതിനുവേണ്ടി അവതാരമെടുത്തതാണ് ശ്രീധര്‍മ്മശാസ്താവും ആറ്റുകാലമ്മയും.
പതിനെട്ട് മലകളാല്‍ ചുറ്റപ്പെട്ട ശബരിമലയില്‍ കൂടികൊള്ളുന്ന ഹരിഹരസുതനെ കണ്ടുവണങ്ങാന്‍ ഒരു മണ്ഡലകാലം അനുഷ്ഠിച്ച വ്രതശുദ്ധിയോടെയാണ് ദര്‍ശനത്തിനെത്തുന്നത്. ദക്ഷിണ ഗംഗയായ പമ്പയില്‍ മുങ്ങികുളിച്ച്, കാനനപാതകള്‍ താണ്ടി ഭഗവാനും ഭക്തനും ഒന്നുതന്നെയെന്ന തത്ത്വമസിപൊരുള്‍ വിളംബരം ചെയ്തുകൊണ്ട് വിരാജിക്കുന്ന സ്വാമി അയ്യപ്പന്റെ സന്നിധിയില്‍ ഓരോ മണ്ഡലകാലവും ജനകോടികളാണ് ഒഴുകിയെത്തുന്നത്. കഠിനമായ വ്രതാനുഷ്ഠാനവും ക്ലേശകരമായ മലകയറ്റവുമൊന്നും മോക്ഷപ്രാപ്തിക്കായുള്ള പ്രയാണത്തിന് ഒട്ടും തടസ്സമാകുന്നില്ലെന്നു മാത്രമല്ല ദര്‍ശനസൗഭാഗ്യം സിദ്ധിച്ച ഓരോ തീര്‍ത്ഥാടകനും ചിന്തിക്കുന്നത് അടുത്ത മണ്ഡലകാലത്തെ മലകയറ്റത്തെകുറിച്ചാണ്.
ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തിലും സമാനതകള്‍ ഏറെയാണ്. അതുകൊണ്ടുതന്നെയാണ് ‘സ്ത്രീകളുടെ ശബരിമല’ എന്ന വിശേഷണം ആറ്റുകാല്‍ ദേവീക്ഷേത്രത്തിനു ലഭിച്ചത്. കുംഭമാസത്തിലെ തീക്ഷ്ണമായ സൂര്യതാപമേറ്റ്, കഠിന വ്രതശുദ്ധിയോടെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് മടങ്ങുന്ന ഓരോ ഭക്തയുടെയും മനസ്സിലും ഇതേ ഭാവമാണ് കാണുവാന്‍ കഴിയുക. പ്രപഞ്ച പ്രതീകമായ മണ്‍കലത്തെ ശരീരമായി സങ്കല്പിച്ച് അരിയാകുന്ന മനസ്സ് അതിലര്‍പ്പിച്ച് തിളപ്പിച്ച് ഞാനെന്ന ഭാവം ഇല്ലാതാക്കി ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ലയിപ്പിച്ച് ആത്മസാക്ഷാത്കാരത്തിന്റെ പ്രതീകമായ പായസമായിമാറുന്നു. ഇതാണ് പൊങ്കാലയില്‍ അടങ്ങിയിരിക്കുന്ന തത്വം. ഇന്നാണ് ആറ്റുകാല്‍പൊങ്കാല.
പൊങ്കാലയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. മഹിഷാസുരവധത്തിനുശേഷം ദേവിയുടെ കോപം ശമിപ്പിക്കുവാന്‍ ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുന്നു എന്നതാണ് ഒരു ഐതിഹ്യം. കോപാഗ്നിയാല്‍ മധുരാനഗരത്തെ ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിനായി ദേവീ ഭക്തര്‍ പൊങ്കാല നിവേദിക്കുന്നു എന്നാണ് മറ്റൊരു ഐതിഹ്യം.
ആറ്റുകാല്‍ ക്ഷേത്രത്തെകുറിച്ചുള്ള ഐതിഹ്യങ്ങളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം ദ്രാവിഡ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. പ്രാചീന തമിഴ് കവി ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലെ കണ്ണകിയുടെ അവതാരമാണ് ആറ്റുകാലമ്മ എന്നാണ് ഐതിഹ്യങ്ങളില്‍ പറയുന്നത്. പാണ്ഡ്യരാജാവിന്റെ മുന്നില്‍ ചിലമ്പ് എറിഞ്ഞുടച്ച് ഭര്‍ത്താവായ കോവലന്റെ നിരപരാധിത്വം തെളിയിച്ച കണ്ണകി പ്രതികാരാഗ്നിയില്‍ മധുരാനഗരത്തെ വെന്തുവെണ്ണീറാക്കുകയും കോവലനെ ചതിച്ച തട്ടാനെയും നിരപരാധിയായ കോവലനെ മോഷണകുറ്റം ചുമത്തി കൊലപ്പെടുത്തിയ പാണ്ഡ്യരാജാവിനെയും വധിക്കുകയും ചെയ്തു. തുടര്‍ന്ന് കൈലാസനാഥന്റെ മുന്നിലെത്തി വരം വാങ്ങി കോവലനെ പനരുജ്ജീവിപ്പിച്ചശേഷം കന്യാകുമാരി വഴി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേ വയലേലകളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആറ്റുകാല്‍ പ്രദേശത്ത് ദേവി തങ്ങിയെന്നാണ് ഐതിഹ്യപെരുമ.
ക്ഷേത്രത്തിനു സമീപമുള്ള മുല്ലുവീടുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രോല്പത്തിയെകുറിച്ചുള്ള ഐതിഹ്യം. ഒരു ഇടവപ്പാതിക്കാലം മുല്ലുവീട്ടിലെ കാരണവര്‍ കവിഞ്ഞൊഴുകുന്ന കിള്ളിയാറില്‍ കുളിച്ചുകൊണ്ടിരിക്കെ മഹാതേജസ്വിയായ ഒരു ബാലിക ആറിന്റെ അക്കരനിന്നും തന്നെ ഇക്കരേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ആറിന്റെ ഇക്കരെ എത്തിച്ച ബാലികയെ സന്ധ്യാസമയത്ത് വിജനമായ പ്രദേശത്ത് തനിച്ചാക്കിയിട്ട് പോകുന്നത് ശരിയല്ലായെന്നുകരുതി സ്വഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കണ്ടാല്‍ ബ്രാഹ്മണ ബാലികയെന്ന് തോന്നിക്കുന്ന കുട്ടിയെ സല്ക്കരിക്കാനുള്ള ഒരുക്കങ്ങള്ക്കിടയില്കൂടി കൂട്ടി അപ്രത്യക്ഷയായി. ബാലികയെ തിരക്കി പ്രദേശമാകെ അലഞ്ഞെങ്കിലും കണ്ടത്താനായില്ല. അന്നുരാത്രിയില്‍ സ്വപ്നത്തില്‍ ദര്‍ശനം നല്കിയ ദേവി താനാണ് ബാലികാരൂപത്തില്‍ എത്തിയതെന്നും അടയാളം കാട്ടിതരുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് തന്നെ അവിടെ കുടിയിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അടുത്തദിവസം പ്രഭാതത്തില്‍ കാരണവരുടെ ഭവനത്തിനു സമീപമുള്ള കാവില്‍ (ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം)തൃശൂലത്താല്‍ അടയാളപ്പെടുത്തിയ സ്ഥലം കണ്ടെത്തുകയും അവിടെ ഓലകള്‍കൊണ്ട് മേഞ്ഞ ഒരു തെക്കത് പണിഞ്ഞ് ബാലികാരൂപത്തിലുള്ള ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി ഒരു ക്ഷേത്രം പണിഞ്ഞ് താന്ത്രികവിധിപ്രകാരം പ്രതിഷ്ഠ നടത്തി.
ഏറെക്കാലത്തിനുശേഷം ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ശങ്കരനാഥ ജ്യോത്സ്യര് ചെറുകര വലിയവീട്ടില്‍ നിന്നും വിവാഹം കഴിക്കുകയും തന്റെ ഭാര്യാഗൃഹവുമായി ബന്ധമുള്ള ആറ്റുകാല്‍ ദേവീക്ഷേത്രം പുനരുദ്ധരിച്ച് വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ചെയ്തു. അദ്ദേഹമാണ് തന്ത്രശാസ്ത്ര വിധിപ്രകാരമുള്ള പൂജകള്‍ക്ക് തുടക്കം കുറിച്ചത്. പില്ക്കാലത്ത് ക്ഷേത്രത്തിന്റെ മഹിമ ഭാരതത്തിന്റെ അതിരുകള്‍ കടന്ന് ലോകമാകെ വ്യാപിക്കുകയായിരുന്നു. സ്ത്രീകളുടെ ശബരിമല വിശേഷണത്തോടെ ഏറ്റവും കൂടുതല്‍ സ്ത്രീഭക്തര്‍ ഒത്തുകൂടുന്ന ആറ്റുകാല്‍ പൊങ്കാല ഗിന്നസ്സ് ബുക്കില്‍ ഇടം നേടി.
ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഉദാത്തമാതൃകയായ പൊങ്കാലയ്ക്കായി ദക്ഷിണ വൈകുണ്ഠമെന്ന് പുകഴ്പെറ്റ അനന്തപുരി യാഗശാലയായി ജാതി, മത, ദേശ ഭേദമില്ലാതെ ദേവീ ഭക്തര്‍ യജ്ഞഭാവത്തോടെ ദേവിക്ക് പൊങ്കാലയര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: