തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് സര്‍വകലാശാലകളുടെ ഗുണനിലവാരനിര്‍ണയം നടത്തുന്ന ദേശീയ അക്രഡിറ്റേഷന് കൗണ്‍സിലിന്റെ (നാക്) ‘എ’ ഗ്രേഡ് പദവി. കഴിഞ്ഞ ജനുവരി 14 മുതല്‍ 17 വരെ സര്‍വകലാശാല സന്ദര്‍ശിച്ച് നാക് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ മുന്‍ നിര്‍ത്തിയാണ് ഗ്രേഡിംഗ്. നാലില്‍ 3.03 പോയിന്റുമായാണ് സര്‍വകലാശാല എ ഗ്രേഡിന് അര്‍ഹത നേടിയത്.
സംസ്ഥാനത്ത് എ ഗ്രേഡ് പദവി നേടുന്ന രണ്ടാമത്തെ സര്‍വകലാശാലയാണ് കേരള സര്‍വകലാശാല. ഇതിന് മുമ്പ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലക്കാണ് എ ഗ്രേഡ് ലഭിച്ചത്.
2003 ലാണ് സര്‍വകലാശാലയില്‍ ആദ്യമായി നാക് വിലയിരുത്തല്‍ നടന്നത്. ‘ബി+’ ഗ്രേഡായിരുന്നു അന്ന് ലഭിച്ചത്. ഇതിന്റെ കാലാവധി 2008 ല്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് 2008-ല്‍ നടത്തേണ്ടിയിരുന്ന രണ്ടാം സൈക്കിള്‍ അക്രഡിറ്റേഷനും 2013 ലെ മൂന്നാം സൈക്കിള്‍ അക്രഡിറ്റേഷനും നടത്താന്‍ സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായില്ല. വര്‍ഷാവര്‍ഷം സമര്‍പ്പിക്കേണ്ടിയിരുന്ന വാര്‍ഷിക ഗുണനിലവാര റിപ്പോര്‍ട്ടുകള്‍ (എ.ക്യുഎ.ആര്) കാലാകാലങ്ങളില്‍ സമര്‍പ്പിക്കുന്നതിലും സര്‍വകലാശാല വീഴ്ച വരുത്തിയിരുന്നു. തുടര്‍ന്ന് നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. രാധാകൃഷ്ണന് ചുമതലയേറ്റ ശേഷം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ തയാറെടുപ്പിനുശേഷമാണ് നാക് ഗ്രേഡിങ്ങിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
ഏഴ് വ്യത്യസ്ത മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍വകലാശാലയുടെ പ്രവര്‍ത്തനമാണ് വിലയിരുത്തപ്പെട്ടത്. ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാക് ഉയര്‍ന്ന ഗ്രേഡായ ‘എ’ നല്കാന് തീരുമാനിച്ചത്. എ ഗ്രേഡ് ലഭിച്ചതോടെ യുജിസി ഉള്‍പ്പെടെയുള്ള കേന്ദ്രഫണ്ടിങ് ഏജന്‍സികളില്‍ നിന്ന് വര്‍ധിച്ച ധനസഹായം നേടാന്‍ വഴിയൊരുക്കുമെന്നും വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.പി.കെ. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മികവ് വര്‍ധിപ്പിക്കാനായി സര്‍വകലാശാലയുടെ ഗുണനിലവാര കൗണ്‍സില്‍ (ഐക്യുഎസി) പുനഃസംഘടിപ്പിക്കുകയും 2020 ലെ മൂന്നാം സൈക്കിളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 2021-ല്‍ സര്‍വീസിലുള്ള അധ്യാപകരെ ഉള്‍പെടുത്തിയാണ് അടുത്ത അക്രഡിറ്റേഷന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: