തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡിജിപി ബാലസുബ്രഹ്മണ്യത്തെ പൂര്‍ണ വിശ്വാസമാണെന്നും ആഭ്യന്തര മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ബാലസുബ്രഹ്മണ്യം ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമുമായി ഡിജിപിക്ക് നേരിട്ടു ബന്ധമുണ്ടെന്നാണു ചീഫ് വിപ്പിന്റെ ആരോപണം. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഡിജിപിക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്.
ഡിജിപി ഇതുവരെ ഒരു ആരോപണവും കേട്ടിട്ടില്ലാത്ത ആളാണെന്നു ചെന്നിത്തല പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല. ചീഫ് വിപ്പ് തെളിവു കൈമാറിയാല്‍ പരിശോധിക്കും. കേസില്‍ അനധികൃതമായി ഇടപെട്ടിട്ടില്ലെന്നു ഡിജിപി വിശദീകരിച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
ഡിജിപി തൃശൂരില്‍ പോകണമെന്നു പറഞ്ഞതു താനാണ്. കേസില്‍ തെറ്റിധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നു. അന്വേഷണം ശരിയായ രീതിയില്‍ത്തന്നെയാണ്. പ്രതിക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. നിസാമിന് പരമാവധി ശിക്ഷ വാങ്ങി നല്‍കുകയാണ് പോലീസിന്റെ ലക്ഷ്യം. ചന്ദ്രബോസിന്റെ വസ്ത്രം നഷ്ടപ്പെട്ടതു പൊലീസിന്റെ പക്കല്‍നിന്നല്ല. അത് പോലീസിന് കൈമാറേണ്ടിയിരുന്നത് ആശുപത്രി അധികൃതരാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
കാപ്പ ചുമത്തുന്നകാര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ കാപ്പ ചുമത്താനാകൂ. ഈ നിയമം ചുമത്തുന്നതിലൂടെ ഒരാളെ ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനാവു. നിസാമിനു കോടതി ജാമ്യം നല്കിയാല് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കും. എന്നാല്‍ നിസാം ഇപ്പോള്‍ തന്നെ പോലീസ് കസ്റ്റഡിയിലാണ്. അയാള്‍ക്കെതിരെ ഇനി കാപ്പ ചുമത്തേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ മറുപടിയുമായി ചീഫ് വിപ്പുമെത്തി. ഡിജിപിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞൂ. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരായ തെളിവുകള്‍ താന്‍ ഹാജരാക്കി കഴിയുമ്പോള്‍ ആഭ്യന്തരമന്ത്രി വാപൊളിച്ചിരിക്കും. താന്‍ തെളിവുകള്‍ നല്‍കിയിട്ടില്ല. അതു എത്തിച്ചാല്‍ മാത്രമേ ആഭ്യന്തരമന്ത്രിക്ക് സംശയമുണ്ടാകേണ്ട സാധ്യതയുള്ളൂ. ഇന്നു രാത്രിതന്നെ താനിത് അവിടെ എത്തിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
തെളിവുകള്‍ കണ്ടുകഴിഞ്ഞാല്‍ മാത്രമേ ഈ കള്ളക്കൂട്ടങ്ങള് ആരാണെന്ന് അദ്ദേഹത്തിനു മനസിലാക്കൂ. ഒന്നും രണ്ടുമൊന്നുമല്ല, ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല, എല്ലാ കക്ഷികളുമുണ്ട് ഇതിനകത്ത്. ഈ രാജ്യത്തെ കുട്ടിച്ചോറാക്കുന്നതിന് സമ്പന്നന്മാര്ക്കൊപ്പം കൂട്ടുനില്‍ക്കുന്നതിന്. ഒരു ആഭ്യന്തരമന്ത്രിയുടെ കടമയാണ് ഡിജിപിയെ സംരക്ഷിക്കുക എന്നത്. അതാണ് ഇന്നദ്ദേഹം ചെയ്തിരിക്കുന്നത്. തെളിവു കിട്ടാത്തിടത്തോളം ഡിജിപിയെ സംരക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ കടമയാണെന്നും ചീഫ് വിപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: