കളമശ്ശേരി: രണ്ട് തമിഴ്നാട് സ്വദേശിനികളെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിയ്ക്കുകയും സ്വര്‍ണ്ണവും പണവും അപഹരിയ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പീഡനത്തിനിരയായ രണ്ട് യുവതികളും പ്രതികളായ നാല് പേരെയും തിരിച്ചറിഞ്ഞതായാണ് സൂചന.
ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സിറാജുദ്ദീന്റെ സാന്നിദ്ധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.
പത്ത് പേരെ നിര്‍ത്തിയായിരുന്നു പരേഡ് നടത്തിയത്. പ്രതികളായ അതുല്‍ പി. ദിവാകരന്, നിയാസ് എന്ന മസ്താന് നിയാസ്, മനോജ് എന്ന മനു, അനീഷ് നാരായണന് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിക്കെന്ന പേരില്‍ ഓട്ടോയില്‍ വിളിച്ചുകൊണ്ടുപോയ യുവതിയെ കളമശ്ശേരി സൈബര്‍ സിറ്റിയുടെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ചായിരുന്നു മാനഭംഗപ്പെടുത്തിയത്. ഒപ്പം ഉണ്ടായ വീട്ടമ്മയായ യുവതിയെ കെട്ടിയിട്ടതിനു ശേഷമാണ് പീഡിപ്പിച്ചത്.
ഓട്ടോറിക്ഷയും മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പോലീസ് വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: